Latest NewsIndia

നെഹ്‌റുവിന് ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് തങ്ങൾ ചെയ്യുന്നതെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

രാജ്യദ്രോഹക്കുറ്റം നിന്ദ്യമാണെന്നും ഒരുഘട്ടം കഴിയുമ്പോൾ ഇത് ഒഴിവാക്കേണ്ടിവരുമെന്നും നെഹ്റു പറഞ്ഞിരുന്നതായി ഹർജിക്കാർക്കു വേണ്ടി ഹാജരായ കപിൽ സിബൽ

ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന പൊതുതാത്പര്യ ഹർജികൾ പരിഗണിക്കുമ്പോൾ സുപ്രീം കോടതിയിൽ നടന്നത് തീപാറുന്ന വാഗ്വാദങ്ങൾ. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് ചെയ്യാൻ കഴിയാത്ത കാര്യങ്ങളാണ് തങ്ങൾ ചെയ്യുന്നതെന്ന് കേന്ദ്രം വാദങ്ങൾക്കിടെ സൂചിപ്പിച്ചു. രാജ്യദ്രോഹക്കുറ്റം നിന്ദ്യമാണെന്നും ഒരുഘട്ടം കഴിയുമ്പോൾ ഇത് ഒഴിവാക്കേണ്ടിവരുമെന്നും നെഹ്റു പറഞ്ഞിരുന്നതായി ഹർജിക്കാർക്കു വേണ്ടി ഹാജരായ കപിൽ സിബൽ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിന് മറുപടിയായാണ് നെഹ്റുവിന് ചെയ്യാൻ കഴിയാത്ത കാര്യങ്ങളാണ് തങ്ങൾ ഇപ്പോൾ ചെയ്യുന്നതെന്ന് കേന്ദ്ര സർക്കാർ മറുപടി നൽകിയത്. അതേസമയം, ഹർജികൾ ഇന്നും പരിഗണിക്കും. കൊളോണിയൽ നിയമത്തിന്റെ പുനഃപരിശോധന കഴിയുന്നത് വരെ 124 A വകുപ്പ് പ്രയോഗിക്കുന്നത് നിർത്തിവയ്ക്കാൻ കഴിയുമോയെന്ന കോടതിയുടെ ചോദ്യത്തിന്, കേന്ദ്രസർക്കാർ ഇന്ന് മറുപടി നൽകിയേക്കും.

ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 124 A എന്ന രാജ്യദ്രോഹക്കുറ്റത്തിന്റെ വകുപ്പിനെതിരെ മുൻ കേന്ദ്ര മന്ത്രി അരുൺ ഷൂരി, റിട്ടയേർഡ് കരസേന മേജർ ജനറൽ എസ്ജി വൊമ്പാട്ട്കേരെ, എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ തുടങ്ങിയവർ സമർപ്പിച്ച പൊതുതാത്പര്യ ഹർജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.

124A വകുപ്പ് പുനഃപരിശോധിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. പുനഃപരിശോധന കഴിയുന്നത് വരെ, പൊതുതാത്പര്യഹർജികൾ പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ടു.

പുനഃപരിശോധനാ നടപടികൾ അവസാനിക്കുന്നത് വരെ രാജ്യദ്രോഹക്കുറ്റം പ്രയോഗിക്കരുതെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകാൻ കഴിയുമോയെന്നായിരുന്നു കോടതിയുടെ മറുചോദ്യം. 124 A പ്രകാരം അറസ്റ്റിലായവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന രീതിയിൽ മാർഗ്ഗരേഖ പുറത്തിറക്കാൻ കഴിയുമോയെന്നതിലും കേന്ദ്രസർക്കാർ ഇന്ന് നിലപാട് അറിയിക്കും. കേന്ദ്രസർക്കാർ തീരുമാനത്തിൽ സുപ്രീം കോടതി സ്വീകരിക്കുന്ന നിലപാട് നിർണ്ണായകമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button