തൃശൂർ: കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവിക്കെതിരെ മനസികാരോഗ്യ വിദഗ്ധൻ ഡോ. മോഹൻ റോയ്. ശ്രീജിത്ത് രവി തനിക്ക് ഒരു രോഗമുണ്ടെന്നും നഗ്നതാ പ്രദർശനം നടത്താനുള്ള കാരണം അതാണെന്നും മൊഴി നൽകിയതിന് പിന്നാലെയാണ് ഡോ. മോഹൻ റോയ് രംഗത്തെത്തിയത്. എന്ത് കുറ്റം ചെയ്താലും മാനസിക രോഗത്തിന്റെ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ രക്ഷപ്പെടണമെന്നില്ലെന്നും സിനിമ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ കൊടുത്തിരിക്കുന്ന തെറ്റിദ്ധാരണയാണതെന്നും ഡോ. മോഹൻ റോയ് മാധ്യമങ്ങളോട് പറഞ്ഞു.
‘മാനസിക രോഗമുള്ള ഒരു വ്യക്തി ആ രോഗത്തിന്റെ തീവ്രാവസ്ഥയിൽ ചെയ്യുന്ന കാര്യങ്ങൾ നിയമത്തിന് വിരുദ്ധമാണെന്ന് തിരിച്ചറിയാൻ കഴിയാതെ വരുന്ന കുറ്റകൃത്യങ്ങൾ മാത്രമേ കോടതി പരിഗണിക്കുകയുള്ളൂ. എന്നാൽ, നടൻ ശ്രീജിത്ത് രവിയുടെ കേസ് അങ്ങനെയല്ല . കോടതിയിൽ സർട്ടിഫിക്കറ്റ് കൊടുത്തിട്ട് പോലും ജാമ്യം ലഭിച്ചില്ല’- ഡോ. മോഹൻ റോയ് വിശദീകരിച്ചു.
അതേസമയം, കേസില്‍ നടൻ ശ്രീജിത്ത് രവിക്കു ജാമ്യമില്ല. നടനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. തൃശൂര്‍ അഡിഷൻ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. ശ്രീജിത്ത് രവിക്കു ജാമ്യം നൽകരുതെന്ന് പൊലീസ് കോടതിയിൽ അറിയിച്ചിരുന്നു. പ്രതി മുൻപും സമാന കുറ്റം ചെയ്തിട്ടുണ്ടെന്നും ജാമ്യം തെറ്റായ സന്ദേശം നൽകുമെന്നും പൊലീസ് വ്യക്തമാക്കി. നടന് സൈക്കോതെറപ്പി ചികിത്സ നല്‍കുന്നുണ്ടെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു.
Post Your Comments