മുംബൈ: ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ടീമിനെ തിരഞ്ഞെടുക്കുന്നതിനായി സെലക്ടര്‍മാര്‍ ഇന്ന് മുംബൈയില്‍ യോഗം ചേരും. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും കോച്ച് രാഹുല്‍ ദ്രാവിഡും ഫ്ലോറിഡയിൽ നിന്ന് യോഗത്തില്‍ പങ്കുചേരും. പേസര്‍മാരായി ജസ്‌പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍ എന്നിവര്‍ക്കൊപ്പം വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട യുവ ബോളര്‍ അര്‍ഷ്ദീപ് സിംഗിന് ടീമില്‍ ഇടം നേടിയേക്കും.
യുസ്‌വേന്ദ്ര ചാഹലിനൊപ്പം സ്‌പിന്നറായി ഇടംപിടിക്കാന്‍ രവി അശ്വിന്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയി, കുല്‍ദീപ് യാദവ് എന്നിവര്‍ തമ്മിലാകും മത്സരം. പരിക്കേറ്റതിനാല്‍ ഹര്‍ഷല്‍ പട്ടേലിനെ സെലക്ഷനായി പരിഗണിക്കില്ല. രോഹിത് ശര്‍മ്മ, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ സ്‌ക്വാഡില്‍ ഉറപ്പാണ്.
അതേസമയം, ടി20 ടീമിന്റെ സ്ഥിരം വൈസ് ക്യാപ്റ്റനായി ഹര്‍ദ്ദിക് പാണ്ഡ്യയെ പരിഗണിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കെഎല്‍ രാഹുലിന്റെ ഫിറ്റ്‌നസിന്റെയും വിരാട് കോഹ്ലിയുടെ ഫോമിന്റെയും കാര്യത്തില്‍ സെലക്ടര്‍മാര്‍ക്ക് തലവേദനയാണ്. ഇരുവരും പുറത്തിരുന്നാല്‍ മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടംനേടിയേക്കും.
Read Also:- വൈറ്റ്ഹെഡ്സ് ഒഴിവാക്കാൻ!
ഈ മാസം 27ന് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ് ആരംഭിക്കും. ഓഗസ്റ്റ് 28നാണ് ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം. ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുമ്പുള്ള ഇരുടീമുകളുടെയും അവസാന നേര്‍ക്കുനേര്‍ പോരാട്ടം കൂടിയാകുമിത്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന ടി20 ലോകകപ്പില്‍ ഒക്ടോബര്‍ 23നാണ് ഇന്ത്യ-പാക് പോരാട്ടം.
Post Your Comments