ന്യൂഡൽഹി: നടന്നുകൊണ്ടിരിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയിരുന്നുവെങ്കിൽ ‘ഇന്ത്യയെ ഏകീകരിക്കാനുള്ള’ ശ്രമമെന്ന കോൺഗ്രസിന്റെ വാദം കുറച്ചെങ്കിലും അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യാമായിരുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു.
ഇന്ത്യയെ തകർത്ത കോൺഗ്രസ് ഭാരത് ജോഡോ യാത്ര നടത്തുകയാണെന്ന് എഎൻഐയോട് സംസാരിക്കവെ സിംഗ് പറഞ്ഞു. ജമ്മു കശ്മീരിൽ നിന്ന് ആർട്ടിക്കിൾ 370 നീക്കം ചെയ്തിരുന്നെങ്കിൽ, ഇന്ത്യയെ ഒന്നിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നുവെന്ന് ജനങ്ങൾ വിശ്വസിക്കുമായിരുന്നുവെന്നും, എന്നാൽ അത് ചെയ്തത് ബി,ജെ.പിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘കോൺഗ്രസ് ഇന്ത്യയെ തകർത്തു, ബി.ജെ.പി ഏകീകരിക്കുകയാണ്. ഇന്ത്യയിലെ ജനങ്ങൾക്ക് എല്ലാ കാര്യങ്ങളെക്കുറിച്ചും അറിയാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആർക്കും ബി.ജെ.പിയെ പരാജയപ്പെടുത്താൻ കഴിയില്ല’, അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് നാഗർകോവിലിൽ നിന്ന് ആരംഭിക്കും. പുളിയൂർകുറിച്ചി ദൈവസഹായം പിള്ള ദേവാലയം വരെയാണ് ആദ്യഘട്ടം. ഉച്ചയ്ക്ക് ശേഷം മുളകുമൂട് വരെയെത്തി ഇന്നത്തെ യാത്ര അവസാനിക്കും. മറ്റന്നാൾ യാത്ര കേരളത്തിൽ പ്രവേശിക്കും. 150 ദിവസം ഹോട്ടലുകളിൽ പോലും താങ്ങാതെയാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര. രാഹുൽ ഗാന്ധി ഉൾപ്പടെ യാത്രാ അംഗങ്ങൾ എല്ലാവർക്കും താമസം ഒരുക്കിയിരിക്കുന്നത് 60 കണ്ടെയ്നർ ലോറികളിൽ ആണ്. ഭക്ഷണം വഴിയോരത്താണെങ്കിൽ ഉറക്കവും പ്രഭാത കൃത്യങ്ങളും കണ്ടെയ്‌നറുകളിൽ ആയിരിക്കും.
Post Your Comments