മലപ്പുറം: മൂന്നാറിൽനിന്ന് ബെംഗളൂരുവിലേക്കുപോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യുവതിയെ അക്രമിച്ച സംഭവത്തിൽ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. കുത്തേറ്റ യുവതിയും ആക്രമിച്ച യുവാവും അടുപ്പത്തിലായിരുന്നുവെന്ന നിഗമനത്തിൽ ആണ് പൊലീസ്. യുവതി മറ്റൊരു ബന്ധത്തിലേക്ക് നീങ്ങുന്നുവെന്ന സംശയമാണ് യുവാവിനെ അക്രമത്തിന് പ്രേരിപ്പിച്ചത് എന്നാണ് പൊലീസിന് ലഭിച്ച വിവരം. യുവാവ് യുവതിയെ ആക്രമിച്ചത് ബാഗില്‍ കരുതിയ കത്തി ഉപയോഗിച്ചെന്ന് പൊലീസ് പറയുന്നു. യുവതിക്ക് കുത്തേറ്റത് നെഞ്ചിലാണ്.
ഇരുവരും ഇരുന്നത് ബസിലെ ബാക്ക് സീറ്റിന് തൊട്ട് മുന്‍പിലുള്ള സീറ്റിലാണ്. യുവതി അങ്കമാലിയില്‍ നിന്നും സനില്‍ മലപ്പുറം എടപ്പാളില്‍ നിന്നുമാണ് ബസില്‍ കയറിയത്.
ബസ് കക്കാട് പരിസരത്തെത്തിയപ്പോഴാണ് യുവാവ് യുവതിയെ കുത്തിപ്പരുക്കേല്‍പ്പിച്ചത്. ഇതിന് ശേഷം ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
യുവാവ് ബസില്‍ കയറിയപ്പോള്‍ മുതല്‍ യുവതി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്ന് ബസ് ജീവനക്കാരും പറയുന്നു. മാറി ഇരിക്കണോ എന്ന് ചോദിച്ചപ്പോള്‍ വേണ്ടെന്ന് യുവതി പറഞ്ഞു. പിന്നീടാണ് ബസിന്റെ പിന്നില്‍ നിന്ന് യുവതിയുടെ കരച്ചില്‍ കേട്ടത്. യാത്രക്കാര്‍ അക്രമണം ഉണ്ടായെന്ന് പറഞ്ഞപ്പോള്‍ ബസ് നിര്‍ത്തി. യുവാവിനെ ബസില്‍ നിന്ന് പുറത്ത് ഇറക്കിയപ്പോഴാണ് കഴുത്തില്‍ മുറിവ് കണ്ടത്. യുവാവിനെ ബസില്‍ കയറ്റി ഇരുവരെയും ആശുപത്രിയിലേക്ക് എത്തിച്ചുവെന്നും ബസ് ജീവനക്കാര്‍ പറഞ്ഞു.
ഇന്നലെ രാത്രിയാണ് കെ സ്വിഫ്റ്റ് ബസില്‍ ആക്രമണം നടന്നത്. ഗൂഢല്ലൂര്‍ സ്വദേശിനി സീതയ്ക്കാണ് പരുക്കേറ്റത്. ഇവരെ ആക്രമിച്ച സനിൽ (25) വയനാട് മൂലങ്കാവ് സ്വദേശിയാണ്. മലപ്പുറം ജില്ലയിലെ വെന്നിയൂരിൽ വെച്ച് വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. സീത ആലുവയിൽ ഹോം നഴ്സാണെന്നാണ് വിവരം.
Post Your Comments