Latest NewsKeralaNews

സർക്കാർ സേവനങ്ങൾ ലഭ്യമാകുന്നതിനായി രേഖകൾ സ്വയം സാക്ഷ്യപ്പെടുത്താമെന്ന ഉത്തരവിൽ ഭേദഗതി: തീരുമാനം മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം: വിവിധ സർക്കാർ സേവനങ്ങൾ ലഭ്യമാകുന്നതിനായി രേഖകൾ/ സർട്ടിഫിക്കറ്റുകൾ സ്വയം സാക്ഷ്യപ്പെടുത്താമെന്ന ഉത്തരവിൽ ഭേദഗതി. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. ഗസറ്റഡ് ഉദ്യോഗസ്ഥൻ/ നോട്ടറി സാക്ഷ്യപ്പെടുത്തണം എന്ന രീതി ഒഴിവാക്കി രേഖകളുടെ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്താൻ 7.10.21ലെ ഉത്തരവ് പ്രകാരം അനുമതി നൽകിയിരുന്നു. അതിൽ ഏതെങ്കിലും നിയമത്തിൽ, നിശ്ചയിക്കപ്പെട്ട ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തണമെന്ന് പ്രത്യേകം നിഷ്‌കർഷിച്ചിട്ടുള്ളവ ഒഴികെയാണ് സ്വയം സാക്ഷ്യപ്പെടുത്താനാവുക എന്നാണ് ഭേദഗതി.

Read Also: തെരുവ് നായ നിയന്ത്രണം: എബിസി ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി

മന്ത്രിസഭാ യോഗത്തിലെ മറ്റ് തീരുമാനങ്ങൾ:

ഡോ. വി. വേണു പുതിയ ചീഫ് സെക്രട്ടറി; ഷെയ്ക്ക് ദർവേഷ് സാഹിബ് പോലീസ് മേധാവി

ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിനെ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി തീരുമാനിച്ചു. ഫയർഫോഴ്സ് മേധാവി ഷെയ്ക്ക് ദർവേഷ് സാഹിബാണ് പുതിയ പോലീസ് മേധാവി. നിലവിലുള്ള ചീഫ് സെക്രട്ടി ഡോ. വി.പി. ജോയിയും സംസ്ഥാന പോലീസ് മേധാവി അനിൽകാന്തും ജൂൺ 30 ന് സർവ്വീസിൽ നിന്നും വിരമിക്കുന്ന ഒഴിവിലാണ് നിയമനം.

ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയുടെ സ്തുത്യർഹമായ സേവനത്തിന് മന്ത്രിസഭ കൃതജ്ഞത രേഖപ്പെടുത്തി. ഭരണ നിർവ്വഹണത്തിന് തനിക്കു നൽകിയ സഹകരണത്തിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ചീഫ് സെക്രട്ടറി നന്ദി രേഖപ്പെടുത്തി.

സ്‌കൂളുകളിൽ 6043 അധിക തസ്തികകൾ

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ 2022-23 അധ്യയന വർഷത്തെ തസ്തിക നിർണ്ണയ പ്രകാരം 6043 അധിക തസ്തികകൾ സൃഷ്ടിക്കുന്നതിന് അനുമതി നൽകി. 2326 സ്‌കൂളുകളിലാണ് 2022 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ തസ്തിക സൃഷ്ടിക്കുക.

സർക്കാർ മേഖലയിലെ 1114 സ്‌കൂളുകളിൽ നിന്നായി 3101 അധിക തസ്തികകളും എയ്ഡഡ് മേഖലയിലെ 1212 സ്‌കൂളുകളിൽ നിന്നായി 2942 അധിക തസ്തികകളും ഇതിൽ ഉൾപ്പെടും. 5944 അധ്യാപക തസ്തികകളും 99 അനധ്യാപക തസ്തികകളുമാണ്. 58,99,93,200 രൂപയുടെ പ്രതിവർഷ പ്രതീക്ഷിത സാമ്പത്തിക ബാധ്യത വരും.

ഇപ്രകാരം സൃഷ്ടിക്കുന്ന 6043 തസ്തികകളിൽ എയ്ഡഡ് മേഖലയിൽ കുറവു വന്നിട്ടുള്ള 2996 തസ്തികകളിലെ അധ്യാപകരെ കെ.ഇ.ആറിലെ വ്യവസ്ഥകൾ പ്രകാരം പുനർവിന്യസിക്കുകയും സർക്കാർ മേഖലയിൽ 1638 അധ്യാപകരെ ക്രമീകരിക്കുകയും ചെയ്യും.

നിഹാലിന്റെ കുടുംബത്തിന് 10 ലക്ഷം

തെരുവു നായ്ക്കളുടെ ആക്രമണത്തെത്തുടർന്ന് മരണപ്പെട്ട കണ്ണൂർ മുഴപ്പിലങ്ങാട്ടെ നിഹാൽ എന്ന കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാൻ തീരുമാനിച്ചു. ഈ മാസം 11നാണ് നിഹാൽ തെരുവുനായ ആക്രമണത്തിൽ മരണപ്പെട്ടത്.

നെല്ല് സംഭരണം – ശിപാർശകൾ സമർപ്പിക്കാൻ മന്ത്രിസഭാ ഉപസമിതി

നെല്ല് സംഭരണം സംബന്ധിച്ച വിഷയങ്ങൾ പരിഗണിച്ച് ആവശ്യമായ തീരുമാനങ്ങളെടുക്കുകയോ ശിപാർശകൾ സമർപ്പിക്കുകയോ ചെയ്യുന്നതിന് മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തും. ധനകാര്യം, ഭക്ഷ്യ-പൊതുവിതരണം, കൃഷി, സഹകരണം, വൈദ്യുതി വകുപ്പ് മന്ത്രിമാർ അടങ്ങുന്നതാണ് ഉപസമിതി.

രണ്ടാമത്തെ ഐടി കെട്ടിടം

കോഴിക്കോട് സൈബർ പാർക്കിൽ 184 കോടി രൂപ ചെലവിൽ രണ്ടാമത്തെ ഐടി കെട്ടിടം നിർമ്മിക്കുന്നതിന് അനുമതി നൽകി. ഇതിൽ 100 കോടി രൂപ കിഫ്ബി ഫണ്ടിൽ നിന്നാണ്. പദ്ധതിയുടെ എസ്.പി.വി.യായി കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെ.എസ്.ഐ.ടി.ഐ.എൽ)നെ നിയോഗിക്കാനും തീരുമാനിച്ചു.

ഓഫീസ് സമുച്ചയം

ഉന്നത വിദ്യാഭ്യസ കൗൺസിലിന് ഓഫീസ് സമുച്ചയം നിർമ്മിക്കുന്നതിന് അനുമതി. കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ കൈവശമുള്ള നാല് ഏക്കർ 73 സെന്റ് ഭൂമിയിൽ നിന്നും 48.8 സെന്റ് സ്ഥലം വ്യവസ്ഥകളോടെ പാട്ടത്തിന് നൽകും.

ക്രിമിനൽ നടപടി സംഹിതയിൽ ഭേദഗതി

ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്മാരുടെ ശിക്ഷാവിധിക്കെതിരായ അപ്പീൽ കേൾക്കാൻ അസിസ്റ്റന്റ് സെഷൻസ് ജഡ്ജിമാർക്കും ചീഫ് ജുഡീഷയൽ മജിസ്ട്രേറ്റ്മാർക്കും അനുമതി നൽകും. ഇതിന് ക്രിമിനൽ നടപടി സംഹിതയിലെ 381-ാം വകുപ്പ് ഭേദഗതി ചെയ്യും. ഹൈക്കോടതി രജിസ്ട്രാറുടെ നിർദ്ദേശമനുസരിച്ചാണ് തീരുമാനം. ഇതു സംബന്ധിച്ച കരട് ബില്ലും ധനകാര്യ മെമ്മോറാണ്ടവും അംഗീകരിച്ചു.

ചികിത്സാസഹായം

മലപ്പുറം ഏറനാട് താലൂക്കിൽ അറയിലകത്ത് വീട്ടിൽ ഹാറൂണിന്റെ മകൻ ഷഹീന് ചികിത്സക്കായി മരുന്ന് വാങ്ങിയ ഇനത്തിൽ ചെലവായ 67,069 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന്
റീ ഇംബേഴ്സ് ചെയ്ത് നൽകും. Systemic onset Juvenile Idiopathic Arthritis Disease എന്ന സന്ധിവാത രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഷഹീന്റെ തുടർ ചികിത്സ സംബന്ധിച്ച നടപടികൾ സ്വീകരിക്കുവാൻ ആരോഗ്യ കുടുംബക്ഷേമ വകുപ്പിനെ ചുമതലപ്പെടുത്തി.

ബക്രീദ് : 29നും അവധി

ബക്രീദ് അവധിയായി നിശ്ചയിച്ച ജൂൺ 28 അവധിയായി നിലനിർത്തി ജൂൺ 29ന് കൂടി അവധിയായി നിശ്ചയിക്കാൻ തീരുമാനിച്ചു. ജൂൺ 29ന് വ്യാഴാഴ്ച ബലിപെരുന്നാൾ ആയതിനാലാണ് അവധി പ്രഖ്യാപിച്ചത്.

പേരിനൊപ്പം കെ.എ.എസ് എന്നു ചേർക്കാം

സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിൽ പ്രവേശിക്കുന്ന കെ.എ.എസ്. ഉദ്യോഗസ്ഥർക്ക് പേരിനൊപ്പം കെ.എ.എസ്. എന്നു ചേർക്കാൻ അനുമതി നൽകും. അഖിലേന്ത്യാ സർവ്വീസ് ഉദ്യോഗസ്ഥർ പേരിനൊപ്പം പ്രസ്തുത സർവ്വീസിന്റെ ചുരുക്കപ്പേര് ഉപയോഗിക്കുന്ന മാതൃകയിലാവും ഇത്. പരിശീലനം പൂർത്തിയാക്കുന്ന കെ.എ.എസിന്റെ ആദ്യ ബാച്ച് ഉദ്യോഗസ്ഥർ ജൂലൈ ഒന്നിന് വിവിധ വകുപ്പുകളിൽ ചുമതലയേൽക്കും.

സ്പെഷ്യൽ ഗവ. പ്ലീഡർ

ഹൈക്കോടതിയിലെ സ്പെഷ്യൽ ഗവ. പ്ലീഡർ (ഇറിഗേഷൻ) തസ്തികയിലേക്ക് അഡ്വക്കേറ്റ് ജനറൽ ശുപാർശ ചെയ്ത അഡ്വ. സുജിത് മാത്യു ജോസിനെ നിയമിക്കാൻ തീരുമാനിച്ചു. കൊച്ചി കലൂർ സ്വദേശിയാണ്.

പുനർനിയമനം

കേരള സ്റ്റേറ്റ് കയർ മെഷിനറി മാനുഫാക്ചറിംഗ് കമ്പനി ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതലയും നിർവ്വഹിച്ചുവരുന്ന പി.വി. ശശീന്ദ്രന് 01.06.2023 മുതൽ പുനർനിയമനം നൽകാൻ തീരുമാനിച്ചു. ആറു മാസത്തേയ്ക്കോ പുതിയ മാനേജിംഗ് ഡയറക്ടറെ നിയമിക്കുന്നതുവരെയോ ആകും നിയമനം.

ശമ്പളപരിഷ്‌കരണം

സംസ്ഥാന ഐടി മിഷനിലെ 27 തസ്തികളിലെ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണത്തിന് വ്യവസ്ഥകൾക്ക് വിധേയമായി അംഗീകാരം നൽകി. പരിഷ്‌ക്കരണം 1.4.2020 മുതൽ പ്രാബല്യത്തിൽ വരും.

കേരള സ്റ്റേറ്റ് ബിവറേജസ് കേർപ്പറേഷനിൽ സർക്കാർ ജീവനക്കാരുടെ 11-ാം ശമ്പള പരിഷ്‌കരണത്തിന്റെ അടിസ്ഥാനത്തിൽ ശമ്പള പരിഷ്‌കരണം നടപ്പാക്കാൻ തീരുമാനിച്ചു.

സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകളിലെ എസ്എൽആർ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും ഏകീകരിച്ച് പരിഷ്‌കരിക്കാൻ തീരുമാനിച്ചു.

വിരമിക്കൽ പ്രായം 56 ആക്കി

കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആന്റ് എൻവയോൺമെന്റ് സെന്ററിലെ ശാസ്ത്രവിഭാഗം ജീവനക്കാരുടെ വിരമിക്കൽ പ്രായം 55 വയസ്സിൽ നിന്നും 56 വയസ്സാക്കി ഉയർത്തി സർവ്വീസ് റൂൾസിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചു.

Read Also: വ്യാജ ഡിഗ്രി കേസ്, എസ്എഫ്ഐ മുന്‍ നേതാവ് അബിന്‍ സി രാജിനെ മാലി ഭരണകൂടം ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതായി സൂചന

shortlink

Related Articles

Post Your Comments

Related Articles


Back to top button