Latest NewsNewsIndia

‘ഉദയനിധി ആവശ്യപ്പെട്ടത് ഭാരതത്തിലെ 80 ശതമാനം ജനങ്ങളെ ഉന്മൂലനം ചെയ്യണമെന്ന്’: വിമർശിച്ച് അമിത് മാളവ്യ

ന്യൂഡൽഹി: സനാതനധർമ്മം ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി നേതാവ് അമിത് മാളവ്യ. ഭാരതത്തിലെ 80 ശതമാനം ജനങ്ങളെ ഉന്മൂലനം ചെയ്യണമെന്നാണ് ഉദയനിധി ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അമിത് മാളവ്യ എക്‌സിൽ എഴുതി. അമിത് മാളവ്യയ്ക്ക് പിന്നാലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയും ഉദയനിധിയ്ക്കെതിരെ രംഗത്ത് വന്നിരുന്നു.

ക്രിസ്ത്യൻ മിഷനറിമാരിൽ നിന്നാണ് സനാതനധർമ്മത്തെ ഉന്മൂലനം ചെയ്യുകയെന്ന ആശയം ഉദയനിധിക്ക് ലഭിച്ചതെന്ന് അണ്ണാമലൈ കുറ്റപ്പെടുത്തി. അവരുടെ ആശയങ്ങൾ പറയുന്ന ആളുകളായി ഉദയനിധിയും സ്റ്റാലിനും മാറിയെന്നും അണ്ണാമലൈ പറഞ്ഞു. ‘സംസ്ഥാനത്തെ ജിഡിപിക്ക് അപ്പുറത്തേക്ക് സ്വത്ത് നേടുകയെന്നതാണ് ഗോപാലപുരം കുടുംബത്തിന്റെ ലക്ഷ്യം. ക്രിസ്ത്യൻ മിഷണറിമാരിൽ നിന്നാണ് നിങ്ങൾക്ക് ഈ ആശയം ലഭിച്ചത്. അവരുടെ ആശയങ്ങൾ പറയുന്ന ആളുകളായി ഉദയനിധിയും സ്റ്റാലിനും മാറി,’ അണ്ണാമലൈ വ്യക്തമാക്കി.

സനാതനധർമ്മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്ന് തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ പറഞ്ഞിരുന്നു. സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണ് സനാതനധർമ്മമെന്നും അതിനെ എതിർത്താൽ മാത്രം പോരെന്നും ഉന്മൂലനം ചെയ്യണമെന്നും ഉദയനിധി കൂട്ടിച്ചേർത്തു. ഇതാണ് വിവാദത്തിന് കാരണമായത്. രൂക്ഷമായ സൈബർ ആക്രമണമാണ് മന്ത്രിക്കെതിരെ നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button