Latest NewsNewsIndia

സനാതന പരാമര്‍ശത്തിലുറച്ച് ഉദയനിധി, സത്യം പറഞ്ഞുകൊണ്ടേ ഇരിക്കും:തന്റെ പരാമര്‍ശം ബിജെപി വളച്ചൊടിച്ചത്

ചെന്നൈ: സനാതന ധര്‍മത്തെക്കുറിച്ചുള്ള തന്റെ പരാമര്‍ശം ബിജെപി വളച്ചൊടിക്കുകയാണെന്ന് തമിഴ്‌നാട് യുവജനക്ഷേമ, കായിക മന്ത്രി ഉദയനിധി സ്റ്റാലിന്‍. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും  നിയമ നടപടി നേരിടാന്‍
തയ്യാറാണെന്നും ഉദയനിധി പറഞ്ഞു. സനാതന ധര്‍മം മലേറിയയും ഡെങ്കിയും പോലെ തുടച്ചു നീക്കേണ്ടതാണെന്ന പരാമര്‍ശമാണ് വിവാദമായത്.

Read Also: ദുരന്തത്തിന്റെ ഞെട്ടലില്‍ കണ്ണീരോടെ വെണ്‍മണി

‘ഞാനിത് പറഞ്ഞുകൊണ്ടേയിരിക്കും. ഞാന്‍ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്‌തെന്ന് പറയുന്നത് ബാലിശമാണ്. ചിലര്‍ ദ്രാവിഡം ഇല്ലാതാക്കണമെന്ന് പറയുന്നു. അതിനര്‍ത്ഥം ഡിഎംകെക്കാരെ കൊല്ലണം എന്നാണോ? കോണ്‍ഗ്രസ് മുക്ത് ഭാരത് എന്ന് പ്രധാനമന്ത്രി മോദി പറയുമ്പോള്‍ അതിനര്‍ത്ഥം കോണ്‍ഗ്രസുകാരെ കൊല്ലണം എന്നാണോ?’- ഉദയനിധി സ്റ്റാലിന്‍ ചോദിച്ചു.

ശനിയാഴ്ച ചെന്നൈയില്‍ നടന്ന സമ്മേളനത്തിലായിരുന്നു ഉദയനിധിയുടെ പരാമര്‍ശം. ‘ചില കാര്യങ്ങള്‍ എതിര്‍ക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കോവിഡ് എന്നിവയെ എതിര്‍ക്കാനാവില്ല. നിര്‍മാര്‍ജ്ജനം ചെയ്യാനേ കഴിയൂ. അങ്ങനെതന്നെയാണ് സനാതനവും. അതിനെ എതിര്‍ക്കുന്നതില്‍ ഉപരിയായി നിര്‍മാര്‍ജ്ജനം ചെയ്യുകയാണ് വേണ്ടത്. സനാതന ധര്‍മമെന്ന വാക്ക് സംസ്‌കൃതത്തില്‍ നിന്നാണ് വന്നത്. ഇതു സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണ്. മാറ്റാന്‍ കഴിയാത്തതെന്നും ചോദ്യം ചെയ്യാന്‍ പാടില്ലാത്ത് എന്നുമാണ് ഇതിന്റെ അര്‍ഥം.’

പിന്നാലെ ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ ഈ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് വഴി പ്രചരിപ്പിച്ചു. ഉദയനിധി ഇന്ത്യയിലെ 80 ശതമാനം ജനങ്ങളെ വംശീയമായി ഉന്മൂലനം ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് ആരോപിക്കുകയും ചെയ്തു. ഡിഎംകെ എന്നത് പ്രതിപക്ഷത്തെ പ്രധാന കക്ഷിയാണെന്നും അവരുടെ അഭിപ്രായം തന്നെയാണോ കോണ്‍ഗ്രസിനെന്നും അമിത് മാളവ്യ ചോദിച്ചു.

ഇതിന് എക്‌സില്‍ തന്നെ ഉദയനിധി മറുപടി നല്‍കി- ‘സനാതന ധര്‍മം പിന്തുടരുന്നവരെ വംശഹത്യ ചെയ്യാന്‍ ഞാന്‍ ഒരിക്കലും ആഹ്വാനം ചെയ്തിട്ടില്ല. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന തത്വമാണ് സനാതന ധര്‍മം. സനാതന ധര്‍മത്തെ വേരോടെ പിഴുതെറിയുക എന്നതിലൂടെ മാനവികതയും മാനുഷിക സമത്വവും ഉയര്‍ത്തിപ്പിടിക്കാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ പറഞ്ഞ ഓരോ വാക്കിലും  ഉറച്ചു നില്‍ക്കുന്നു. സനാതന ധര്‍മം മൂലം ദുരിതമനുഭവിക്കുന്ന അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടിയാണ് ഞാന്‍ സംസാരിച്ചത്.’

അതേസമയം, ഉദയനിധിയുടെ പ്രസ്താവനയില്‍ അത്ഭുതമില്ലെന്നും അഹങ്കാരികളായ പ്രതിപക്ഷത്തിന് ഭാരതത്തിന്റെ പാരമ്പര്യത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. .

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button