ന്യൂഡൽഹി: ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ നിന്നാരംഭിച്ച ജി 20 ഉച്ചകോടിയില്‍ ആണ് പ്രഖ്യാപനം. ഇതോടെ ഇന്ത്യന്‍ വ്യവസായ വാണിജ്യ രംഗത്ത് വലിയ കുതിച്ചുചാട്ടം തന്നെ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യ, യുഎഇ, സൗദി അറേബ്യ, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി, യുഎസ് എന്നീ രാജ്യങ്ങളാണ് സാമ്പത്തിക ഇടനാഴിയിൽ ഉൾപ്പെടുന്നത്. ഇത്തരത്തിലുള്ള ഒരു സാമ്പത്തിക ഇടനാഴി ചരിത്രപരമായ സംരംഭമാണ്.
രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനും അതുവഴി അടുത്ത തലമുറയുടെ അടിത്തറ പാകുകയുമാണ് ഇതിലൂടെ ചെയ്യുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ചൈനയുടെ ബെല്‍റ്റ് റോഡ് പദ്ധതിക്ക് മറുപടിയായാണ് ഇന്ത്യയുടെ ഈ നീക്കം. ജോ ബൈഡൻ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ എന്നിവർ ലോകത്തിലെ മികച്ച സമ്പദ്‌വ്യവസ്ഥകളുടെ വാർഷിക ഗ്രൂപ്പ് ഓഫ് 20 ഉച്ചകോടിയിൽ പദ്ധതി പ്രഖ്യാപിച്ചു. ആഗോള അടിസ്ഥാന സൗകര്യ നിക്ഷേപത്തിനുള്ള പങ്കാളിത്തം എന്ന സംരംഭത്തിന്റെ ഭാഗമാണ് പദ്ധതി.
പുതിയ അവസരങ്ങള്‍ക്ക് വഴി തുറക്കുകയാണ് ലക്ഷ്യമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചത്. ഇടനാഴിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന ഉറപ്പാണ് ജര്‍മ്മന്‍ ചാന്‍സലര്‍ നല്‍കിയത്. സാമ്പത്തിക ഇടനാഴിയിലെ നിക്ഷേപത്തിന് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഫ്രാന്‍സിന്റെ പ്രതിനിധിയും പറഞ്ഞു. ഇന്ത്യ അധ്യക്ഷ സ്ഥാനത്തുള്ള ജി 20 ഉച്ചകോടിക്ക് ഇന്ന് രാവിലെയാണ് തുടക്കമായത് ഡല്‍ഹി പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിലാണ് ഉച്ചകോടി നടക്കുന്നത്.
Post Your Comments