പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ വിജയം ലോകം കീഴടക്കിയ സംഭവം പോലെയാണ് യുഡിഎഫ് പ്രചരിപ്പിക്കുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കേരളത്തില്‍ ഇനി ഒരു തിരഞ്ഞെടുപ്പും നടക്കാനില്ല, എല്ലാ തിരഞ്ഞെടുപ്പുകളും ഇതോട് കൂടി അവസാനിച്ചുവെന്ന തരത്തിലാണ് യുഡിഎഫ് പ്രചരണമെന്നും അദ്ദേഹം പരിഹരിച്ചു. ഇതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ടെന്നും മന്ത്രി പറഞ്ഞു. പുതുപ്പള്ളിയില്‍ ജനവിധി മാനിക്കുന്നു എന്ന് പറഞ്ഞ മുഹമ്മദ് റിയാസ് എന്തെങ്കിലും കാര്യങ്ങള്‍ പരിശോധിക്കാനുണ്ടെങ്കില്‍ അത് വിശകലനം ചെയ്യുമെന്നും വ്യക്തമാക്കി.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന് 80,144 വോട്ടും സിപിഎം സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിന് 42,425 വോട്ടുമാണ് ലഭിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലത്തേക്കാള്‍ 11,903 വോട്ടുകള്‍ ജയ്ക്കിന് കുറഞ്ഞു. എല്‍ഡിഎഫ് ആകെ ദുര്‍ബലപ്പെട്ടുവെന്നും സര്‍ക്കാര്‍ ആകെ പ്രയാസത്തിലാണെന്നും വരുത്തി തീര്‍ക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇപ്പോള്‍ നടക്കുന്നത് ബോധപൂര്‍വമായ പ്രചരണമാണ്. ഇത് യുഡിഎഫില്‍ വലിയ നിലയില്‍ അഹങ്കാരം വളരുന്നതിന് കാരണമാകുമെന്നും അധികാരം പങ്കിടുന്ന ചര്‍ച്ചകള്‍ വളരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, 12 നിയമസഭകളിലായി നീണ്ട 53 വര്‍ഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ച ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിന്‍റെ റെക്കോര്‍ഡ് ഇത്തവണത്തെ ചാണ്ടി ഉമ്മന്‍ കൊടുങ്കാറ്റില്‍ തകര്‍ന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ 37719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായ ചാണ്ടി ഉമ്മന് ലഭിച്ചത്. യു.ഡി.എഫ് 78649 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍.ഡി.എഫിന്‍റെ ജെയ്‌ക് സി തോമസിന് 41982 ഉം എന്‍.ഡി.എയുടെ ജി ലിജിൻ ലാലിന് 6447 വോട്ടുമേ കിട്ടിയുള്ളൂ. എല്‍ഡിഎഫിന് 2021നേക്കാള്‍ 12648 വോട്ടുകള്‍ കുറഞ്ഞതാണ് ഏറ്റവും എടുത്തുപറയേണ്ട കണക്ക്. അതേസമയം യുഡിഎഫിന് 14726 വോട്ടുകള്‍ കൂടി.
Post Your Comments