ജെറുസലേം: ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ മരണസംഖ്യ 1600 കടന്നു. ഇരു വിഭാഗങ്ങള്‍ക്കുമിടയിലാണ് ഇത്രയും പേര്‍ മരിച്ചത്. ഇതുവരെ 900 ഇസ്രായേലികളും, 700 ഗാസ നിവാസികളുമാണ് കൊല്ലപ്പെട്ടത്. ഗാസയില്‍ രാത്രി മുഴുവന്‍ വ്യോമാക്രമണം നടന്നു. ഹമാസിനെതിരെ തിരിച്ചടിച്ച് ഇസ്രയേല്‍. സൈനിക നടപടി ആരംഭിച്ചതിന് പിന്നാലെ ഗാസയില്‍ ബോംബ് വര്‍ഷം. ഞങ്ങള്‍ തുടങ്ങിയെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഹമാസിന് മുന്നറിയിപ്പ് നൽകുകയായിരുന്നു അദ്ദേഹം.
ഇസ്രായേലിന് ഈ യുദ്ധത്തിന് ആഗ്രഹമില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ‘ഈ യുദ്ധത്തിന് ഇസ്രായേല്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഏറ്റവും ക്രൂരവും, പൈശാചികവുമായ രീതിയില്‍ ഇസ്രായേല്‍ ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിപ്പെട്ടിരിക്കുകയാണ്. ഞങ്ങള്‍ ഈ യുദ്ധം തുടങ്ങിയിട്ടില്ല. പക്ഷേ ഇത് അവസാനിപ്പിക്കുന്നത് ഞങ്ങളായിരിക്കും. ഒരിക്കല്‍ രാജ്യമോ, പ്രതിരോധമോ ഇല്ലാത്തവരായിരുന്നു ജൂതര്‍. എന്നാല്‍ അതല്ല ഇപ്പോഴത്തെ അവസ്ഥ. ഹമാസ് ഞങ്ങളെ ആക്രമിച്ചതിന്റെ പ്രത്യാഘാതം അനുഭവിക്കണം. അവര്‍ എക്കാലവും ഓര്‍ത്ത് വെക്കുന്ന തിരിച്ചടിയാണ് നല്‍കുക. അവര്‍ മാത്രമല്ല, ഇസ്രായേലിന്റെ ശത്രുക്കള്‍ ദശാബ്ദത്തോളം ഓര്‍ത്തുവെക്കുന്നതായിരിക്കും ആ തിരിച്ചടി’, നെത്യാഹു പറഞ്ഞു.
ഹമാസ് കുട്ടികളെ അടക്കം ക്രൂരമായി വധിച്ചതായി നെതന്യാഹു പറഞ്ഞു. ‘ക്രൂരമായ കാര്യങ്ങളാണ് അവര്‍ ചെയ്യുന്നത്. ഐ.എസ്.ഐ.എസിനെ പോലെ തന്നെയാണ് ഹമാസും. അവരെ ഞങ്ങള്‍ പരാജയപ്പെടുത്തും. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പിന്തുണ അറിയിച്ചതില്‍ നന്ദി അറിയിക്കുന്നു. ഇസ്രായേലിനൊപ്പം ഈ അവസരത്തില്‍ നില്‍ക്കുന്ന ലോക നേതാക്കള്‍ക്കെല്ലാം നന്ദി പറയുന്നു. ഈ ക്രൂരതയ്‌ക്കെതിരെ പോരാടുന്ന ഓരോ രാജ്യത്തെയുമാണ് ഇസ്രായേല്‍ പ്രതിനിധീകരിക്കുന്നത്. ഇസ്രായേല്‍ വിജയിച്ചാല്‍ ലോകം തന്നെയാണ് വിജയിക്കുന്നത്’, നെതന്യാഹു പറഞ്ഞു.
അതേസമയം, ലെബനന്‍ അതിര്‍ത്തിയില്‍ ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലില്‍ ഇസ്രയേല്‍ ഡെപ്യൂട്ടി കമാന്‍ഡറും കൊല്ലപ്പെട്ടിട്ടുണ്ട്. ലെഫ്റ്റനന്റ് കേണല്‍ അലിം അബ്ദല്ലയാണ് കൊല്ലപ്പെട്ടത്. ഗാസയില്‍ രണ്ട് മാധ്യമ പ്രവര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്. തുര്‍ക്കിഷ് വാര്‍ത്താ ഏജന്‍സിയുടെ മാധ്യമ പ്രവര്‍ത്തകരമായ സയീദ് അല്‍ തവീല്‍, മഹ്‌മൂദ് സൊഭ് എന്നിവരാണ് ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്.
Post Your Comments