Latest NewsKeralaNews

നടുറോഡിൽ നടന്ന അക്രമം വിളിച്ചറിയിച്ചു: യുവാവിനെ പോലീസ് മർദിച്ചതായി പരാതി

തിരുവനന്തപുരം: നടുറോഡിൽ നടന്ന അക്രമം വിളിച്ചറിയിച്ച യുവാവിനെ പോലീസ് മർദിച്ചതായി പരാതി. വഞ്ചിയൂർ സ്റ്റേഷനിലെ പോലീസുകാർ ക്രൂരമായി മർദിച്ചതായി ഈഞ്ചയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റായ കൊല്ലം കൊട്ടിയം സ്വദേശി സാനിഷ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നൽകി. ഇയാളെ പോലീസ് മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. പരാതിയിൽ ശംഖുംമുഖം അസി.കമ്മീഷണര്‍ അന്വേഷണം ആരംഭിച്ചു.

കഴുത്തിന് കുത്തിപ്പിടിച്ച് പോലീസ് ജീപ്പിന്റെ ബോണറ്റിൽ തലയിടിപ്പിക്കുകയും മുഖത്ത് കൈവീശി അടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. തിങ്കളാഴ്ച രാത്രി വഞ്ചിയൂർ കവറടി ജങ്ഷനിലായിരുന്നു സംഭവം. പരാതിക്കാരൻ പറയുന്നതിങ്ങനെ: രാത്രി പത്തരയോടെ ആശുപത്രിയിലെ കാന്റീനിൽനിന്ന് ഭക്ഷണം വാങ്ങി മടങ്ങിവരുമ്പോഴാണ് കവറടി ജങ്ഷനിൽ ഒരാൾ മറ്റൊരാളെ ക്രൂരമായി തല്ലുന്നതു കണ്ടത്. ഉടൻ 100-ൽ വിളിച്ച് വിവരം അറിയിച്ചു.

മുറിയിലെത്തിക്കഴിഞ്ഞ് രാത്രി പന്ത്രണ്ടരയോടെ വഞ്ചിയൂർ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഫോണിൽ വിളിച്ച് കവറടി ജങ്ഷനിലേക്ക് എത്താൻ ആവശ്യപ്പെട്ടു. അവിടെ മൂന്നു പോലീസുകാർ ഉണ്ടായിരുന്നു. ജീപ്പിനു പിന്നിൽ ഇരുന്ന പോലീസുകാരൻ ഇറങ്ങി മോശമായി പെരുമാറി.

അത് ചോദ്യം ചെയ്തപ്പോൾ ബോണറ്റിൽ തലപിടിച്ചടിക്കുകയും കഴുത്തിൽ കുത്തിപ്പിടിച്ച് കരണത്ത് അടിക്കുകയും ചെയ്തു. അടുത്ത ദിവസം വഞ്ചിയൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയപ്പോൾ സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥൻ അസഭ്യം വിളിച്ച് തന്നെ പുറത്താക്കുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button