ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഐഎസ് ഭീകരരെന്ന് സംശയിക്കുന്ന ആറ് പേരെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ആറ് പേരിൽ നാല് പേരെ തിരിച്ചറിഞ്ഞു. റാക്കിബ് ഇനാം, നവേദ് സിദ്ദിഖി, മുഹമ്മദ് നൊമാൻ, മുഹമ്മദ് നാസിം എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
അറസ്റ്റിലായ പ്രതികളെല്ലാം അലിഗഡ് സർവകലാശാലയിലെ വിദ്യാർത്ഥി സംഘടനയായ സാമുവിലെ അംഗങ്ങളാണ്. ഈ ഗ്രൂപ്പിലെ മീറ്റിങ്ങുകൾക്കിടെയാണ് ഇവർ പരിചയപ്പെട്ടത്. രാജ്യത്ത് വൻ ഭീകരാക്രമണം നടത്താൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായി ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡ് അറിയിച്ചു. ആറ് പേരെ യുപി എടിഎസ് അറസ്റ്റ് ചെയ്തതോടെയാണ് അലിഗഡ് സർവകലാശാലയിലെ വിദ്യാർത്ഥി സംഘടനയുടെ ഭീകര ശൃംഖല വെളിച്ചത്തു വന്നത്.
സാമു മീറ്റിംഗുകൾ ഐഎസിന്റെ പുതിയ റിക്രൂട്ട്‌മെന്റ് സെല്ലായി മാറിയെന്ന് ഉത്തർപ്രദേശിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് അവകാശപ്പെട്ടു. കേന്ദ്ര ഏജൻസികളുടെ റഡാറിൽ അലിഗഡ് സർവകലാശാലയിലെ വിദ്യാർത്ഥിയും ഉണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. പൂനെ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) മൊഡ്യൂൾ കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്ത റിസ്വാൻ, ഷാനവാസ് എന്നിവരെ ചോദ്യം ചെയ്തപ്പോൾ, അലിഗഡ് മുസ്ലീം സർവകലാശാലയിലെ നിരവധി വിദ്യാർത്ഥികൾ ദേശവിരുദ്ധ അജണ്ട പ്രചരിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്നതായി തെളിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ 6 പേർ അറസ്റ്റിലായത്.
Post Your Comments