KeralaLatest NewsNews

‘കേന്ദ്രം തരാനുള്ള 57000 കോടി തന്നില്ല’; കര്‍ഷക ആത്മഹത്യക്ക് കാരണം കേന്ദ്രനയം – വിചിത്ര വാദവുമായി എം വി ഗോവിന്ദന്‍

തിരുവനന്തപുരം: കുട്ടനാട്ടിലെ കർഷക ആത്മഹത്യയിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സംസ്ഥാന സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങൾ കേന്ദ്രത്തിനെതിരെ തിരിച്ചുവിട്ടാണ് ഗോവിന്ദന്റെ പ്രതികരണം. കേരളത്തിന് കിട്ടേണ്ട 57000 കോടി രൂപ കേന്ദ്രം തരാതെ വച്ചിരിക്കുന്നതാണ് ജനങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ മുടങ്ങാന്‍ കാരണമെന്ന് എം.വി ഗോവിന്ദന്‍ വാദിച്ചു.

കേന്ദ്രനിലപാട് കാര്‍ഷിക മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടല്‍ കൊണ്ടാണ് കേരളത്തിലെ ആത്മഹത്യ കുറഞ്ഞുനില്‍ക്കുന്നത് എന്നും അദ്ദേഹം വാദിച്ചു. കര്‍ഷക ആത്മഹത്യയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് പ്രതിരോധവുമായി എംവി ഗോവിന്ദൻ എത്തിയത്. ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്ത് ആയിരക്കണക്കിന് പേര്‍ ആത്മഹത്യ ചെയ്തതാണ്. ഇപ്പോള്‍ ആത്മഹത്യ ചെയ്തിരിക്കുന്നത് ബിജെപിയുടെ ഒരു നേതാവ് കൂടിയാണല്ലോ. അതുണ്ടാക്കുന്ന ആഘാതം ചെറുതല്ല എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ആലപ്പുഴയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിക്കാന്‍ കേരളീയത്തിനു പൊടിച്ച 28 കോടി രൂപ ഉണ്ടായിരുന്നെങ്കില്‍ തകഴിയില്‍ ആത്മഹത്യ ചെയ്ത കെ ജി പ്രസാദിനെപ്പോലെയുള്ള എത്ര കര്‍ഷകരെ മരണമുഖത്തുനിന്ന് രക്ഷിക്കാനാകുമായിരുന്നെന്ന് സുധാകരന്‍ ചോദിച്ചു. പാവങ്ങളെ മരണത്തിന് വിട്ട് ആഘോഷം നടത്തുന്ന ക്രൂരതയുടെ പര്യായമാണ് പിണറായി സർക്കാരെന്നും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button