Latest NewsKeralaNews

സംസ്ഥാനത്ത് മഴ ശക്തമാകുന്നു: തെക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടം: പത്തനംതിട്ടയിൽ മലവെള്ളപ്പാച്ചിൽ, വയോധികയെ കാണാതായി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. കനത്ത മഴയിൽ തെക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. കനത്തമഴയെ തുടർന്ന് പത്തനംതിട്ടയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായി. പലയിടത്തും റോഡിലേക്ക് വെള്ളം കയറി.

പത്തനംതിട്ട, തിരുവല്ല, കോന്നി മേഖലകളിലാണ് ശക്തമായ മഴ പെയ്തത്. ശബരിമലയിലും മഴ തുടരുകയാണ്. പത്തനംതിട്ടയിൽ സമീപകാലത്ത് ലഭിച്ച ഏറ്റവും ശക്തമായ മഴയാണിത്. നാരങ്ങാനത്ത് ഒഴുക്കിൽപ്പെട്ട്
വയോധികയെ കാണാതായി. എഴുപത്തിയഞ്ച് വയസ്സുകാരി സുധയെയാണ് കാണാതായത്.

തിരുവനന്തപുരത്തും ശക്തമായമഴയാണ്. നഗരത്തിൽ മുറിഞ്ഞപാലം കോസ്മോ ആശുപത്രിക്ക് സമീപം തോട് കരകവിഞ്ഞൊഴുകി നിരവധി വീടുകളിൽ വെള്ളം കയറി. പൊൻമുടി. കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു. തീരദേശമേഖലകളില്‍ കടലാക്രമണം രൂക്ഷമാണ്.

അതേസമയം, സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലയോര മേഖലകളിൽ കൂടുതൽ മഴ ലഭിക്കാം. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

തമിഴ്നാടിന് മുകളിലും കേരളത്തിന് സമീപത്തുമായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് കനത്ത മഴ തുടരുന്നത്. ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button