KeralaLatest NewsNews

കേരളത്തിൽ ധനകാര്യ അടിയന്തരാവസ്ഥാ ഭീഷണി, കേന്ദ്രത്തിന്റെ വെറും പാവയാണ് ഗവർണ്ണർ: കേന്ദ്രത്തിനെതിരെ തോമസ് ഐസക്

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാർ ആണെന്ന കുറ്റപ്പെടുത്തലുമായി മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്. ഇന്ത്യയിൽ ആദ്യമായി ധനകാര്യ അടിയന്തരാവസ്ഥയുടെ ഭീഷണി കേന്ദ്ര സർക്കാർ ഒരു സംസ്ഥാനത്തിനുനേരെ ഉയർത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. നിർമല സീതാരാമനെയും ഗവർണരെയും അദ്ദേഹം വിമർശിക്കുന്നുണ്ട്.

ഭരണഘടനയുടെ 360-ാം വകുപ്പ് പ്രകാരം രാജ്യത്തോ സംസ്ഥാനത്തോ ധനകാര്യ സുസ്ഥിരതയിലോ കടഭാരത്തിലോ അതീവഗുരുതരമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നൂവെന്ന് പ്രസിഡന്റിനു ബോധ്യപ്പെട്ടാൽ, ധനകാര്യ അടിയന്തരാവസ്ഥ രാജ്യത്തൊട്ടാകെയോ ഒരു സംസ്ഥാനത്തു മാത്രമായോ പ്രഖ്യാപിക്കാമെന്നും അതിനുള്ള സാഹചര്യങ്ങൾ മനപ്പൂർവ്വം കേന്ദ്രം സൃഷ്ടിക്കുകയാണെന്നും തോമസ് ഐസക് ആരോപിച്ചു. ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു തോമസ് ഐസക്കിന്റെ പ്രതികരണം.

തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

ഇന്ത്യയിൽ ആദ്യമായി ധനകാര്യ അടിയന്തരാവസ്ഥയുടെ ഭീഷണി കേന്ദ്ര സർക്കാർ ഒരു സംസ്ഥാനത്തിനുനേരെ ഉയർത്തുകയാണ്. ഭരണഘടനയുടെ 360-ാം വകുപ്പ് പ്രകാരം രാജ്യത്തോ സംസ്ഥാനത്തോ ധനകാര്യ സുസ്ഥിരതയിലോ കടഭാരത്തിലോ അതീവഗുരുതരമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നൂവെന്ന് പ്രസിഡന്റിനു ബോധ്യപ്പെട്ടാൽ ധനകാര്യ അടിയന്തരാവസ്ഥ രാജ്യത്തൊട്ടാകെയോ ഒരു സംസ്ഥാനത്തു മാത്രമായോ പ്രഖ്യാപിക്കാം. രണ്ട് മാസത്തിനുള്ളിൽ പാർലമെന്റിലെ ഇരുസഭകളും ഇതിന് അംഗീകാരം നൽകിയാൽ മതി. പാർലമെന്റ് പിരിച്ചുവിട്ട വേളയിലാണെങ്കിൽ പുതിയ ലോകസഭയുടെ ആദ്യത്തെ സമ്മേളനത്തിനുശേഷം 30 ദിവസത്തിനുള്ളിൽ അംഗീകാരം നേടിയാൽ മതി. പ്രസിഡന്റ് പിൻവലിക്കുന്നതുവരെ അടിയന്തരാവസ്ഥ തുടരും.
360-ാം വകുപ്പ് പ്രകാരമുള്ള ഒരു സ്ഥിതിവിശേഷം സംസ്ഥാനത്തു നിലവിലുണ്ടോ എന്നതു സംബന്ധിച്ചു പഠിക്കാൻ ഗവർണ്ണർ തീരുമാനിച്ചിരിക്കുകയാണ്. അതിന് ഒരു അഞ്ചാംപത്തിക്കാരൻ കോൺഗ്രസ് നേതാവ് അദ്ദേഹത്തിനു നൽകിയ നിവേദനം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ചിരിക്കുകയാണ്. അതിനു മുഖ്യമന്ത്രി മറുപടി നൽകിക്കഴിഞ്ഞു. കിട്ടുന്ന നിവേദനമൊക്കെ സംസ്ഥാന സർക്കാരിന് അയച്ചാൽ മറുപടി നൽകാനുള്ള ബാധ്യതയൊന്നും സർക്കാരിനില്ല.
കേരളത്തിലെ ധനപ്രതിസന്ധി കേന്ദ്രത്തിന്റെ ബോധപൂർവ്വമുള്ള ഒരു സൃഷ്ടിയാണ്. ധനകാര്യ കമ്മീഷന്റെ തീർപ്പിൽ കുറഞ്ഞുവരുന്ന വിഹിതത്തിന്റെയും ജി.എസ്.ടി കോമ്പസേഷൻ അവസാനിക്കുന്നതുമായ സാഹചര്യം മുതലാക്കി കേന്ദ്ര സർക്കാർ രണ്ട് നീക്കങ്ങൾ നടത്തി. ഒന്ന്, കേരളത്തിനു ലഭിക്കേണ്ട ഗ്രാന്റുകളിൽ 5000-ത്തിൽപ്പരം കോടി കുടിശികയാക്കി. ഒരു പ്രത്യേക ധനസഹായവും കേരളത്തിനു നൽകില്ലായെന്ന നിലപാട് സ്വീകരിച്ചു. രണ്ട്, സംസ്ഥാനത്തിന്റെ അർഹമായ വായ്പയുടെ മൂന്നിലൊന്ന് വെട്ടിക്കുറച്ചു. അങ്ങനെയാണ് ധനപ്രതിസന്ധി സൃഷ്ടിച്ചത്.
സംസ്ഥാന സർക്കാരിന്റെ തനത് വരുമാനം കഴിഞ്ഞ രണ്ട് വർഷംകൊണ്ട് 45 ശതമാനം വർദ്ധിച്ചില്ലായിരുന്നെങ്കിൽ ട്രഷറി എന്നേ പൂട്ടിയേനെ. വായ്പ സംബന്ധിച്ച് ശുദ്ധ തോന്ന്യാസമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. കേന്ദ്രവും സംസ്ഥാനവും ഇതുവരെ എടുത്തിട്ടുള്ള ഒരു ഓഫ് ബജറ്റ് വായ്പയും ഇതുവരെ പൊതുകടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. കേന്ദ്രം ഇപ്പോഴും അങ്ങനെ ചെയ്യുന്നില്ല. ഈ സന്ദർഭത്തിലാണ് സംസ്ഥാനത്തിനുമേൽ പുതിയൊരു ചട്ടം അടിച്ചേൽപ്പിക്കുന്നത്. അതും മുൻകാല പ്രാബല്യത്തോടെ. സ്വാഭാവികനീതിയുടെപോലും നിഷേധമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്.
ഇതിനെതിരായി യുഡിഎഫ് ഒന്നും പ്രതികരിച്ചിട്ടില്ല. ബിജെപിയുടെ മേൽപ്പറഞ്ഞ ചെയ്തികൾക്കു പൂർണ്ണ പിന്തുണയും ന്യായീകരണവും നൽകലാണ് അവരുടെ നിലപാട്. സംസ്ഥാന അവകാശങ്ങൾക്കുമേലുള്ള ഈ കടന്നുകയറ്റത്തെ ചെറുക്കാൻ അവരില്ല.
കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ തിരുവനന്തപുരത്തെ കുപ്രസിദ്ധമായ പ്രസംഗത്തിനുശേഷമാണ് ഗവർണ്ണറുടെ നീക്കമെന്നതു പ്രത്യേകം പ്രസ്താവ്യമാണ്. കേന്ദ്രത്തിന്റെ വെറും പാവയാണ് ഗവർണ്ണർ.
കേന്ദ്ര സർക്കാരിനെതിരെ അതിശക്തമായ പോരാട്ടത്തിനു കേരള ജനത ഒന്നിച്ച് അണിനിരക്കേണ്ടതുണ്ട്. ജനുവരി മാസത്തിൽ ഇത്തരമൊരു സമരത്തിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി തീരുമാനിച്ചുകഴിഞ്ഞു.
ധനകാര്യ അടിയന്തരാവസ്ഥയുടെ പ്രത്യാഘാതങ്ങൾ എന്തൊക്കെയായിരിക്കുമെന്ന് പലർക്കും തിരിച്ചറിയുമെന്നു തോന്നുന്നില്ല. പ്രസിഡന്റിന് ഗവർണ്ണർ വഴി സാമ്പത്തികകാര്യങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകുന്നതിനുള്ള അധികാരം ലഭിക്കുന്നു. അങ്ങനെ ഗവർണ്ണർക്ക് സർവ്വകലാശാല ഭരിക്കുന്നതുപോലെ സർക്കാർ ഭരണത്തിലും കൈകടത്താനുള്ള അധികാരം ലഭിക്കുകയാണ്. സാമ്പത്തിക അടിയന്തരാവസ്ഥയുടെ കുറിപ്പടികളിൽ അനിവാര്യമായ ചേരുവകൾ ഇവയാണ്:
🔘എല്ലാ ജീവനക്കാരുടെയോ ചില പ്രത്യേക വിഭാഗം ജീവനക്കാരുടെയോ ശമ്പളവും അലവൻസും വെട്ടിക്കുറയ്ക്കുക.
🔘ധനകാര്യ ബാധ്യത വരുത്തുന്ന എല്ലാ നിയമങ്ങൾക്കും പ്രസിഡന്റിന്റെ മുൻകൂർ അനുവാദം വേണം.
🔘സർക്കാർ ചെലവുകൾ കുറയ്ക്കുന്നതിന് ആവശ്യമായ മറ്റു നിർദ്ദേശങ്ങൾ നൽകുക.
സംസ്ഥാന സർക്കാർ ജീവനക്കാർക്കും ക്ഷേമാനുകൂല്യം ലഭിക്കുന്ന പാവപ്പെട്ടവർക്കുമായിരിക്കും ഏറ്റവും വലിയ തിരിച്ചടി നേരിടുക. ഇത്തരമൊരു സ്ഥിതിവിശേഷം ഒഴിവാക്കണമെങ്കിൽ ഒറ്റ മാർഗ്ഗമേയുള്ളൂ. കക്ഷി-രാഷ്ട്രീയ ഭേദമന്യേ ധനകാര്യ വിന്യാസത്തിൽ കേരളത്തോടുള്ള വിവേചനം അവസാനിപ്പിക്കുന്നതിനും ധന അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള കുത്സിതനീക്കങ്ങൾക്കെതിരായും മുഴുവൻ കേരളീയരും ഒന്നിച്ച് അണിചേരുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button