Latest NewsKeralaNews

‘പിണറായി ഒരു സൈക്കോപാത്ത്’; മറ്റുള്ളവരുടെ രക്തം കണ്ട് ഉന്മാദിക്കുന്നുവെന്ന് കെ. സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മുഖ്യമന്ത്രി സൈക്കോപാത്താണെന്ന് സുധാകരൻ ആരോപിച്ചു. സൈക്കോപാത്ത് എന്ന ഒരു പദത്തിന് അപ്പുറം പറയാന്‍ എനിക്ക് അറിയാത്തത് കൊണ്ടാണ് മറ്റൊരു വാക്ക് കണ്ടെത്താത്തതെന്ന് സുധാകരൻ പറഞ്ഞു. ഇങ്ങനെയൊരു മുഖ്യമന്ത്രി വേണോ വേണ്ടയോ എന്ന് ജനം ആലോചിക്കണമെന്നും കണ്ണൂരിന് മാത്രം അറിയാവുന്ന സൈക്കോപാത്തിനെ, നവകേരള സദസിലൂടെ സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും തിരിച്ചറിയാന്‍ സാധിച്ചുവെന്നും സുധാകരൻ പരിഹസിച്ചു.

‘മറ്റുള്ളവരുടെ രക്തം കണ്ട് ഉന്മാദിക്കുന്നവനാണ് സൈക്കോ പാത്ത്. ഒരു സൈക്കോ പാത്തിന് മാത്രമേ കോണ്‍ഗ്രസ് നേതൃത്വത്തെയും പ്രതിപക്ഷത്തെയും ഒന്നടങ്കം ഇല്ലാതാക്കാനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കാന്‍ സാധിക്കൂ. പിണറായി വിജയന്‍ സൈക്കോപാത്താണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. സൈക്കോപാത്ത് എന്ന് വിളിച്ചത് ഒരു അധികപ്പറ്റാണെന്ന് ഞാന്‍ കരുതുന്നില്ല. അത് മാത്രം മതിയോ എന്ന് ഞാന്‍ സംശയിക്കുന്നു. നവകേരള സദസ് കേരളത്തിലുടനീളം 37 ദിവസമാണ് സഞ്ചരിച്ചത്. ഇതിലൂടെ പിണറായിയുടെ ക്രൂരകൃത്യങ്ങള്‍ ജനങ്ങള്‍ കണ്ടു.കല്യാശേരിയില്‍ എന്റെ കുട്ടികളെ അടിച്ചു, പിണറായി വിജയന്റെ ഗുണ്ടകള്‍ തല്ലിച്ചതച്ചു, അതിനെ ജീവന്‍ രക്ഷാപ്രവര്‍ത്തനമായി വിശേഷിപ്പിച്ചു, ഒരു സൈക്കോപാത്തിന് മാത്രമല്ലേ അങ്ങനെ പറയാന്‍ സാധിക്കുകയുള്ളൂ’, കെ സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഗുണ്ടകള്‍ പൊലീസിനെ നോക്കുകുത്തിയാക്കുകയാണെന്നും പിണറായി വിജയന്‍ ക്രൂരതയുടെ പര്യായമാണെന്നും കൊലയാളിയാണെന്നും കെ സുധാകരന്‍ ആരോപിച്ചു. തന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ പിണറായിക്ക് അറിയാവുന്നതാണ്. അതിനാലാണ് ഇന്നലെ അക്രമത്തിന് നിര്‍ദേശം നല്‍കിയത്. പിണറായി വിജയന്‍ ഉമ്മാക്കി കാണിച്ചാല്‍ പേടിക്കില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button