പാലക്കാട്: ട്രെയിനിൽ കയറുന്നതിനിടെ കാൽവഴുതി വീണ വയോധികയുടെ രണ്ടുകാലുകളും അറ്റുപോയി. അഗളി സ്വദേശി മേരിക്കുട്ടി (62)യാണ് അപകടത്തിൽപെട്ടത്. പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച രാത്രി 9.25-നായിരുന്നു അമൃത എക്സ്പ്രസിലേക്ക് കയറാൻ ശ്രമിക്കവെ മേരിക്കുട്ടി കാൽവഴുതി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീണത്.
മേരിക്കുട്ടിയുടെ മകന്റെ കുട്ടിയുടെ ചികിത്സാ ആവശ്യത്തിനുവേണ്ടി, മകനും ബന്ധുവിനുമൊപ്പം തിരുവനന്തപുരത്തേക്ക് പോകാനായി പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിലെത്തിയതായിരുന്നു മേരിക്കുട്ടി. അമൃതാ എക്സ്പ്രസിലാണ് യാത്രചെയ്യാനിരുന്നത്.
ട്രെയിൻ പ്ലാറ്റ്ഫോമിലെത്തിയതോടെ മകൻ ആദ്യം തീവണ്ടിയിൽ കയറി. പിന്നാലെ, പ്ലാറ്റ്ഫോമിൽനിൽക്കുകയായിരുന്ന മേരിക്കുട്ടിയെ തീവണ്ടിയിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ നീങ്ങിതുടങ്ങുകയായിരുന്നു. ഇതോടെ മേരിക്കുട്ടി കാൽവഴുതി പ്ലാറ്റ്ഫോമിനും തീവണ്ടിക്കും ഇടയിലേക്ക് വീണു.
ഗുരുതരമായി പരിക്കേറ്റ മേരിക്കുട്ടിയെ ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ രണ്ടു കാലുകളും അറ്റുപോയി.
Post Your Comments