KeralaLatest NewsNews

തൃപ്പൂണിത്തുറ നടുങ്ങി! ‘മോനേ… വേഗം വാ… ഞാൻ ചോരയിൽ കുളിച്ച് കിടക്കുവാണ്’: അമ്മയുടെ നിലവിളി കേട്ട് ഞെട്ടി മകൻ

നാടിനെ നടുക്കി ഉഗ്ര സ്ഫോടനം. വമ്പൻ സ്ഫോടനത്തിന്റെ ഞെട്ടലിലാണ് തൃപ്പൂണിത്തുറ പുതിയകാവിനടുത്ത് ചൂരക്കാട്ടെ നാട്ടുകാർ. ഒന്നിനുപുറമേ ഒന്നായി നാലുസ്ഫോടനകങ്ങള്‍. ഭൂമി കുലുങ്ങും പോലെ തോന്നി. എന്താണെന്ന് തിരിച്ചറിയും മുമ്പ് നിലവിളി ശബ്ദം തുടങ്ങി. ടൗണിൽ പോയവർ ഉറ്റവരുടെ കരച്ചിൽ കേട്ടാണ് ഓടിയെത്തിയത്. ചോരയിൽ കുളിച്ച് കിടക്കുവാണെന്നും ഉടൻ ഓടി വരാനും പറഞ്ഞ് ഒരമ്മ മകനെ ഫോണിൽ വിളിച്ചു. ടൗണിലായിരുന്ന യുവാവ് ഞെട്ടലോടെ ഓടിയെത്തി. സമാന കഥയാണ് ചൂരക്കാട്ടെ പലർക്കും പറയുവാനുള്ളത്.

സ്ഫോടനത്തില്‍ പടക്കശാല ജീവനക്കാരന്‍ തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണുവാണ് മരിച്ചത്. 14 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കനത്തചൂടില്‍ വെടിക്കോപ്പുകള്‍ പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനമുണ്ടാക്കിയ മാനസികാഘാതത്തിൽ നിന്നും പ്രദേശവാസികൾ കരകയറിയിട്ടില്ല. ജനസാന്ദ്രതയുള്ള പ്രദേശമാണ് ഇതെന്നതിനാൽ അപകടത്തിന്റെ വ്യാപ്തി വർദ്ധിച്ചേക്കാമെന്നാണ് ആശങ്ക. ഉത്സവത്തോടനുബന്ധിച്ച് വർഷങ്ങളായി ഈ പ്രദേശത്ത് വെടിക്കെട്ട് നടക്കുന്നതാണ്. 25 വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നിട്ടുണ്ട്. ഇതിൽ നാല് വീടുകളുടെ മേൽക്കൂര തകർന്നു. മൂന്ന്, നാല് കിലോമീറ്റർ ദൂരം ഭൂകമ്പസമാനമായ പ്രകമ്പനമുണ്ടായതായാണ് ലഭിക്കുന്ന വിവരം.

തൃപ്പൂണിത്തുറ, പുതിയകാവ് അമ്പലത്തിലെ താലപ്പൊലിയോടനുബന്ധിച്ചുള്ള വെടിക്കെട്ടിനായി എത്തിച്ച പടക്കമാണ് പൊട്ടിത്തെറിച്ചത്. വലിയ തോതിൽ പടക്കം ശേഖരിച്ചിരുന്നു. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘവും പൊലീസും ഇവിടെ എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ തീയണയ്ക്കാനായിട്ടില്ല. വാഹനത്തിൽ നിന്ന് പടക്കം ഷെഡ്ഡിലേക്ക് മാറ്റുന്നതിനിടെ വാഹനത്തിൽ നിന്നുണ്ടായ സ്പാർക്കിൽ പടക്കം പൊട്ടിത്തെറിക്കുകയും ഇത് ഷെഡ്ഡിലേക്ക് വ്യാപിക്കുകയുമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button