KeralaLatest NewsIndia

കേന്ദ്രത്തിന്റെ ഭാരത് റൈസിന് ബദലായി കേരളത്തിന്റെ കെ റൈസ് ഇന്നു മുതൽ വിപണിയിൽ: പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കെ റൈസ് ഇന്നു മുതൽ വിപണിയിലെത്തും. കെ റൈസ് വിൽപ്പന മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സർക്കാരിന്റെ ഭാരത് റൈസിന് ബദലായാണ് സംസ്ഥാന സർക്കാർ കെ റൈസ് വിപണിയിലെത്തിക്കുന്നത്. പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയിൽ നല്ലയിനം അരി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി.

സപ്ലൈകോ വഴിയാണ് ശബരി കെ- റൈസ് എന്ന ബ്രാൻഡിൽ സംസ്ഥാന സർക്കാർ അരി വിതരണം ചെയ്യുന്നത്.നിലവിൽ സപ്ലൈകോ വഴി സബ്സിഡിയായി കിട്ടിയിരുന്ന 10 കിലോ അരിയിൽ അഞ്ച് കിലോയാണ് പ്രത്യേക സഞ്ചിയിലാക്കി കെ റൈസായി വിൽക്കുന്നത്. ജയ അരി കിലോക്ക് 29 രൂപക്കും കുറുവ അരിയും മട്ട അരിയും 30 രൂപക്കുമാണ് വിൽക്കുക. ബാക്കി അഞ്ച് കിലോ സപ്ളൈകോ വഴി കിട്ടും.

സാമ്പത്തിക പ്രതിസന്ധി മൂലം ഏറെനാളായി സപ്ലൈക്കോ വഴിയുള്ള സബ്സിഡി സാധനങ്ങളുടെ വിൽപ്പന അവതാളത്തിലാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കെ റൈസ് വിൽപ്പന സർക്കാർ വേഗത്തിലാക്കിയത്. ടെൻഡർ നടപടികൾ പാലിച്ചു കൊണ്ട് ഗുണനിലാവരം ഉറപ്പു വരുത്തിയാണ് അരി സംഭരിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് ജയ അരിയും കോട്ടയം, എറണാകുളം മേഖലയിൽ മട്ട അരിയും, പാലക്കാട്, കോഴിക്കോട് മേഖലയിൽ കുറുവ അരിയുമാകും വിതരണത്തിനെത്തുക.

ആദ്യഘട്ടത്തിൽ അഞ്ചുകിലോ അരിയുടെ പാക്കറ്റാണ് നൽകുക. സപ്ലൈകോയുടെയും ശബരി ബ്രാൻഡ് ഉൽപ്പന്നങ്ങളുടെയും പ്രമോഷന്റെ ഭാഗമായിട്ടാണ് ആദ്യ ഘട്ടത്തിൽ ശബരി കെ-റൈസ് ബ്രാൻഡഡ് സഞ്ചിയിൽ വിതരണം ചെയ്യുന്നത്. 10 ലക്ഷം രൂപയിൽ താഴെയാണ് തുണി സഞ്ചിക്കുള്ള ചെലവ്. സഞ്ചി ഒന്നിന്റെ വില പരമാവധി 13-14 രൂപയായിരിക്കും. പരസ്യത്തിൽ നിന്നുള്ള തുകയാണ് ഇതിനായി കണ്ടെത്തുകയെന്നും മന്ത്രി വ്യക്തമാക്കി.

റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന അതേ അരിയാണ് കേന്ദ്ര സർക്കാർ ഭാരത് അരി എന്ന പേരിൽ വിതരണം ചെയ്യുന്നത്. ഭാരത് അരിയുടെ വില 29 രൂപയാണെങ്കിലും നാഫെഡ് അടക്കമുള്ള സ്ഥാപനങ്ങൾ വാങ്ങുന്നത് 18.59 രൂപയ്ക്കാണ്. 10.41 രൂപ ലാഭത്തിനാണ് ഈ അരി വിൽക്കുന്നത്. എന്നാൽ, 9.50 രൂപ മുതൽ 11.11 രൂപ വരെ ബാധ്യത ഏറ്റെടുത്താണ് ശബരി കെ റൈസ് സംസ്ഥാന സർക്കാർ പൊതുജനത്തിനു നൽകുന്നതെന്നും ഭക്ഷ്യ മന്ത്രി ജി ആർ അനിൽ അറിയിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button