തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ ഹോട്ടല്‍ മുറിയില്‍ മൂന്ന് മലയാളികള്‍ മരിച്ച സംഭവത്തിൽ ദുർമന്ത്രവാദത്തിന്റെ സാധ്യതകളുറപ്പിച്ച് പോലീസ്. കേരളം പോലീസും അരുണാചൽ പോലീസും ഇത് തന്നെയാണ് ഉറപ്പിക്കുന്നത്. കോട്ടയം മീനടം സ്വദേശിയായ നവീൻ തോമസും ഭാര്യ ദേവിയും ഇവരുടെ സുഹൃത്ത് ആര്യയുടെയും മൃതദേഹങ്ങള്‍ ഹോട്ടല്‍ മുറിയില്‍ നിന്ന് കണ്ടെടുക്കുമ്പോള്‍ മൂവരുടെയും കൈത്തണ്ട മുറിച്ചനിലയിലായിരുന്നു.
ഹോട്ടലിൽ മുറിയെടുക്കുമ്പോള്‍ നവീൻ മാത്രമാണ് തിരിച്ചറിയൽ രേഖ നൽകിയത്. മറ്റുള്ളവർ പിന്നീട് നൽകാമെന്നാണ് പറഞ്ഞത്. ദേവിയും ആര്യയും കറുത്ത കല്ല് പതിച്ച കൈവള ധരിച്ചിരുന്നു. ഇത് ആഭിചാരക്രിയയുടെ ഭാഗമായാണ് എന്ന് പൊലീസ് സംശയിക്കുന്നു. മുറിയില്‍ ആഭിചാര ക്രിയ നടത്തുമ്പോള്‍ അണിഞ്ഞ ആഭരണങ്ങളില്‍ ഒന്നാകാം ഇതെന്നാണ് പൊലീസ് കരുതുന്നത്. ശരീരത്തില്‍ മുറിവുണ്ടാക്കാന്‍ ഉപയോഗിച്ച മൂന്ന് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ റേസര്‍ ബ്ലേഡുകളും കണ്ടെടുത്തിട്ടുണ്ട്. വെവ്വേറെ ബ്ലേഡുകള്‍ ഉപയോഗിച്ചാണ് മുറിവ് ഉണ്ടാക്കിയിരിക്കുന്നത്. ഇതും ആഭിചാര ക്രിയ നടന്നു എന്ന സംശയത്തെ ബലപ്പെടുത്തുന്നതാണെന്നാണ് പോലീസ് പറയുന്നത്.
നവീനും ഭാര്യ ദേവിയും ചില അമാനുഷിക ചിന്തകളിലായിരുന്നുവെന്ന് പിതാവ് പറഞ്ഞതായി അരുണാചലിലെ ലോവർ സുബാൻസിരി എസ്പി കെനി ബഗ്ര വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദേവിയുടെയും ആര്യയുടെയും കൈകളിലെയും കഴുത്തിലെയും മുറിവ് ആഴത്തിലുള്ളതായിരുന്നു. നവീൻ്റെ കൈത്തണ്ടയിലെ മുറിവ് അത്ര ഗുരുതരമല്ല. മൂന്ന് പേരുടെയും മരണം ആത്മഹത്യയാണെന്നാണ് നിഗമനമെന്നും മറ്റ് സാധ്യതകൾ അന്വേഷിക്കുന്നുണ്ട്. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായും എസ്പി പറഞ്ഞു.
Post Your Comments