KeralaLatest NewsIndia

വന്ദേഭാരത് വന്നതോടെ വരുമാനത്തിൽ തലശ്ശേരിയെ മറികടന്ന് കാസർഗോഡ് റെയിൽവെ സ്റ്റേഷൻ; കഴിഞ്ഞവർഷം യാത്രചെയ്തത് 24.03 ലക്ഷം പേർ

കാസർഗോഡ്: വന്ദേഭാരതിന്റെ ബലത്തിൽ വരുമാനം വർധിപ്പിച്ച് കാസർഗോഡ് റെയിൽവെ സ്റ്റേഷൻ. വടക്കൻ മലബാറിലെ കൂടുതൽ വരുമാനമുള്ള സ്റ്റേഷനുകളിൽ കാസർഗോഡ് തലശ്ശേരിയെ മറികടന്നു. ദക്ഷിണ റെയിൽവേയുടെ കീഴിലെ മികച്ച വരുമാനമുള്ള സ്റ്റേഷനുകളുടെ പട്ടികയിൽ കാസർഗോഡ് 33-ാം സ്ഥാനത്തെത്തി.

കേരളത്തിൽ വരുമാനത്തിന്റെ കാര്യത്തിൽ 15-ാം സ്ഥാനത്തേക്കും കാസർകോട് ഉയർന്നു. കാഞ്ഞങ്ങാട് റയിൽവെ സ്റ്റേഷനും വരുമാനം വർധിപ്പിച്ചു. ദക്ഷിണ റെയിൽവേയുടെ കീഴിൽ 58-ാം സ്ഥാനത്തേക്കും കേരളത്തിൽ 25-ാം സ്ഥാനത്തേക്കുമാണ് കാഞ്ഞങ്ങാട് റയിൽവെ സ്റ്റേഷൻ എത്തിയിരിക്കുന്നത്.

വന്ദേഭാരത് ട്രെയിൻ സർവീസ് തുടങ്ങിയതാണ് കാസർഗോഡ് സ്റ്റേഷന്റെ വരുമാനം വർധിക്കാൻ സഹായകമായത്. ഒരു വർഷം പൂർത്തിയായ കോട്ടയം വഴിയുള്ള വന്ദേഭാരതിനും ആലപ്പുഴ വഴിയുള്ള രണ്ടാം വന്ദേഭാരതിനും യാത്രക്കാരുടെ ഭാഗത്തു നിന്ന് മികച്ച പ്രതികരണമാണു ലഭിക്കുന്നത്. ഉച്ചയ്ക്ക് 2.30ന് വന്ദേഭാരത് തുടങ്ങുന്നത് കാസർഗോഡ് നിന്നായതിനാൽ ബുക്കിങ്ങിലും കൂടുതൽ പരിഗണന ലഭിച്ചു. വടക്കൻ മലബാറിലെ കൂടുതൽ വരുമാനമുള്ള സ്റ്റേഷനുകളിൽ തലശ്ശേരിയെ മറികടക്കാൻ കാസർഗോഡിനെ സഹായിച്ചത് ഇതാണ്.

കഴിഞ്ഞ വർഷം തലശ്ശേരിക്കും പിന്നിലായിരുന്നു കാസർഗോഡ് . ഇത്തവണ ആ സ്ഥാനം മെച്ചപ്പെടുത്തി. 24.03 ലക്ഷം യാത്രക്കാരാണ് കഴിഞ്ഞ വർഷം കാസർഗോഡ് നിന്ന് യാത്ര ചെയ്തത്. 33.59 കോടി രൂപയായിരുന്നു വരുമാനം. ഈ വരുമാനം ഇത്തവണ 47 കോടിയായി ഉയർന്നു. കാ‍ഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ 18.23 കോടി രൂപയാണു വരുമാനം. 16.75 കോടിയായിരുന്നു കഴിഞ്ഞ വർഷത്തെ വരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button