ചെന്നൈ: രണ്ട് ദിവസമായി കാണാതായ തമിഴ്നാട് കോൺഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കെപികെ ജയകുമാറിന്റെ മൃതദേഹമാണ് ഇയാളുടെ തന്നെ തിരുനൽവേലിയിലെ കൃഷിയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ജയകുമാർ തിരുനൽവേലി ഈസ്റ്റ് ജില്ലാ യൂണിറ്റ് പ്രസിഡന്റായിരുന്നു. ശനിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ച മുതൽ ജയകുമാറിനെ കാണാനുണ്ടായിരുന്നില്ല. ഇതോടെ മകൻ പൊലീസിൽ പരാതി നൽകി. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെങ്കിലും ഇത് ജയകുമാറിന്റേതാണോ എന്നതിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ജയകുമാറിന്റേത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് വ്യക്തമല്ല.
ആത്മഹത്യാ കുറിപ്പ് ജയകുമാറിന്റേതാണെങ്കിൽ, കത്തിൽ സൂചിപ്പിച്ചിരിക്കുന്നവരിലേക്ക് അന്വേഷണം നീങ്ങും. ചില പ്രമുഖരുടെ പേരുകൾ ആത്മഹത്യാ കുറിപ്പിൽ ഉണ്ട്. തന്നെ ഭയപ്പെടുത്തുകയും പണം തട്ടിയെടുക്കുകയും ചെയ്തുവെന്നതാണ് ഇവർക്കെതിരെ കുറിപ്പിൽ ഉയർത്തിയിരിക്കുന്ന ആരോപണം. സംഭവം പ്രത്യേക അന്വേഷണ സംഘം വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് സൂപ്രണ്ട് എൻ സിലമ്പരസൻ വ്യക്തമാക്കി.
ജയകുമാറിന്റെ ദുരൂഹമരണത്തിൽ ഡിഎംകെ സർക്കാരിനെതിരെ എഐഎഡിഎംകെ രംഗത്തെത്തി. സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നുവെന്നാണ് എഐഎഡിഎംകെയുടെ ആരോപണം. ഉത്തരവാദികളെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന് മുൻ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി ആവശ്യപ്പെട്ടു. തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ ശെൽവപെരുന്തഗൈ മരണത്തെ അപലപിച്ചു.
Post Your Comments