CinemaGeneralKeralaLatest NewsMollywoodNEWSSocial MediaWOODs

ചലച്ചിത്ര അക്കാദമിയിൽ നടക്കുന്നത് ​ഗുരുതരമായ തെറ്റുകൾ, പ്രവർത്തന രീതി മാറ്റണം: സംവിധായകൻ ബിജുകുമാർ ദാമോദരൻ

തിരുത്തലുകൾ ആവശ്യമാണെന്ന് തോന്നിയാൽ അത് നടപ്പിൽ വരുത്താൻ ആണ് അക്കാദമി ശ്രമിക്കേണ്ടത്

ചലച്ചിത്ര അക്കാദമിയിൽ നിന്ന് ദിനംപ്രതി ഉയർന്ന് വരുന്നത് ​ഗുരുതരമായ കാര്യങ്ങളാണെന്ന് പ്രശസ്ത സംവിധായകൻ ബിജുകുമാർ ദാമോദരൻ. അക്കാദമിയുടെ പ്രവർത്തനങ്ങൾ കൂടുതൽ വഷളാകുന്നു എന്നതാണ് ഇപ്പോൾ വെളിവാകുന്നത്. അക്കാദമി സുതാര്യമായും അക്കാദമിക് ആയും പ്രവർത്തിക്കേണ്ട ഒന്നാണ് എന്നും സംവിധായകൻ പറയുന്നു.

കുറിപ്പ് വായിക്കാം

നിലവിൽ ചലച്ചിത്ര അക്കാദമിയുടെ ഐ എഫ് എഫ് കെ സെലക്ഷൻ സംബന്ധിച്ച് ഉയർന്നു വന്നിട്ടുള്ളത് ഗൗരവപരമായ ആരോപണങ്ങൾ ആണ്. ഇത് അക്കാദമിയെ തകർക്കാൻ ആണ് എന്നൊക്കെ തരത്തിൽ ചിലര്‍ കുറിപ്പെഴുതിയാൽ ഒന്നും ഇല്ലാതാകുന്ന ആരോപണങ്ങൾ അല്ല നിലവിലുള്ളത്. ചലച്ചിത്ര അക്കാദമി ശുദ്ധീകരിക്കപ്പെടണം എന്നത് എത്രയോ നാളുകളായി ഉയരുന്ന ആവശ്യമാണ്. അക്കാദമിയുടെ പ്രവർത്തനങ്ങൾ കൂടുതൽ വഷളാകുന്നു എന്നതാണ് ഇപ്പോൾ വെളിവാകുന്നത്. അക്കാദമി സുതാര്യമായും അക്കാദമിക് ആയും പ്രവർത്തിക്കേണ്ട ഒന്നാണ്.

കഴിഞ്ഞ പതിനഞ്ചു വർഷമായി അക്കാദമിയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള വിമർശനങ്ങളും നിർദേശങ്ങളും വിശദമാക്കി നിരവധി ലേഖനങ്ങൾ അനേകം മാധ്യമങ്ങളിൽ എഴുതിയിട്ടുമുണ്ട്. , മാതൃഭൂമി, മാധ്യമം, ചന്ദ്രിക, തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക വാരികകളിലും അവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ സോഷ്യൽ മീഡിയയിൽ എത്ര തവണ ഈ വിഷയങ്ങൾ എഴുതിയിട്ടുണ്ട് എന്നതിന് കണക്കില്ല. ഏതായാലും ഇപ്പോഴത്തെ ആരോപണങ്ങൾ കൂടുതൽ ഗുരുതരമായ വീഴ്ചകൾ അക്കാദമിയുടെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്ന് വ്യക്തമാക്കുന്നു.

അക്കാദമി മഹത്തായ ഒരു ലക്ഷ്യത്തോടെ തുടങ്ങിയ ഒന്നാണ്. സിനിമയുടെയും കാഴ്ചയുടെയും ഒരു ബദൽ സംസ്കാരം രൂപപ്പെടുത്താൻ അക്കാദമി നിലനിൽക്കേണ്ടതുണ്ട്. അതുകൊണ്ട് ഇപ്പോഴത്തെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ നിലവിലെ പ്രശ്നങ്ങളും പരിഹാര നിർദേശങ്ങളും താഴെ കൊടുക്കുന്നു. എത്രയോ തവണ പറഞ്ഞു മടുത്തതാണ്. എങ്കിലും ഒരു അവസാന ശ്രമം എന്ന നിലയിൽ എഴുതട്ടെ
നിലവിലുള്ള പ്രശ്നങ്ങൾ ഇവയാണ്.

1. സെലക്ഷനായി സമർപ്പിച്ച സിനിമകളുടെ വിമിയോ ലിങ്ക് അക്കാദമി ഡൌൺ ലോഡ് ചെയ്തു കണ്ടു- ഇത് നിയമപരമായി വളരെ വലിയ കുറ്റമാണ്. നിർമാതാക്കളുടെ അനുമതി ഇല്ലാതെ ഒരു സിനിമയും അക്കാദമിക്ക് ഡൌൺ ലോഡ് ചെയ്യാൻ നിയമപരമായി സാധിക്കില്ല. അനധികൃതമായി ഡൌൺ ലോഡ് ചെയ്ത സിനിമകൾ പൈറസി ആയി പുറത്തു പോയാൽ അതിന്റെ ഉത്തരവാദിത്വം ആരാണ് വഹിക്കുന്നത്. പല സിനിമകളും റിലീസ്
ചെയ്തിട്ടില്ലാത്തവ ആണ്. വലിയ വിലയ്ക്ക് ഓ ടി ടി പ്ലാറ്റ് ഫോമുകൾക്ക് കച്ചവടം ഉറപ്പിച്ചവയുമാണ്. ഈ സിനിമകളുടെ കോപ്പി ലീക്ക് ആയാൽ അക്കാദമി ഉത്തരവാദിത്തം പറയേണ്ടി വരും.

2. സിനിമകൾ വിമിയോയിൽ സ്ട്രീം ചെയ്യുമ്പോൾ ബഫറിങ് ഇഷ്യൂ ഉണ്ടാകുന്നത് കൊണ്ടാണ് ഡൌൺ ലോഡ് ചെയ്യേണ്ടി വന്നത് എന്നാണു അക്കാദമിയുടെ വിശദീകരണം – (ചലച്ചിത്ര അക്കാദമി നിൽക്കുന്ന സ്ഥലത്തു നിന്നും ഏതാനും കിലോമീറ്ററെ ഉള്ളൂ ടെക്‌നോ പാർക്കിലേക്ക്,), ഏതെങ്കിലും നല്ല ഒരു ഇന്റർനെറ്റ് പ്രൊവൈഡറിൽ നിന്നും അല്പം പൈസ കൊടുത്തു നല്ല ഒരു ഇന്റർനെറ്റ് പാക്കേജ് വാങ്ങിയാൽ തീരുന്ന പ്രശ്നമാണ് ഇത് എന്ന് ആരെങ്കിലും അക്കാദമിയോട് ഒന്ന് പറഞ്ഞു കൊടുത്താൽ നന്ന്. ഇത്തരം ബാലിശമായ വിശദീകരണങ്ങൾ നൽകി അപഹാസ്യരാകാതെ ഇരിക്കുവാൻ അക്കാദമി ഭാവിയിൽ ശ്രദ്ധിക്കും എന്ന് കരുതുന്നു.

3. സിനിമകൾ പലതും സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ കണ്ടിട്ടില്ല അല്ലെങ്കിൽ ഭാഗികമായി മാത്രമേ കണ്ടിട്ടുള്ളൂ. – ഒരു സെലക്ഷൻ കമ്മിറ്റി അംഗം തന്നെ പറഞ്ഞത് തങ്ങൾ ഒക്ടോബർ ഒന്ന് മുതൽ 15 വരെ എല്ലാ സിനിമകളും കണ്ടു എന്നാണു. ഒക്ടോബർ പതിനഞ്ചിനു വൈകിട്ട് റിസൾട്ട് പുറത്തു വന്നു എന്നാണു അറിവ്. അങ്ങനെയെങ്കിൽ ജൂറി പതിനാലര ദിവസം ആണ് സിനിമ കണ്ടത്. മലയാളം സിനിമാ വിഭാഗത്തിൽ 149 സിനിമകൾ ആണ് സമർപ്പിച്ചിരുന്നത് എന്നാണു അറിവ് (തെറ്റാണെങ്കിൽ തിരുത്താം ). 149 ആണ് സിനിമകളുടെ എണ്ണം എങ്കിൽ പതിനാലര ദിവസം കൊണ്ട് 149 സിനിമകൾ കണ്ടു തീർത്ത ജൂറി അമാനുഷികർ തന്നെ എന്ന് സമ്മതിക്കേണ്ടി വരും. അല്ലെങ്കിൽ പല സിനിമകളും കണ്ടിട്ടില്ല, ചില സിനിമകൾ ഏതാനും മിനിറ്റ് മാത്രമേ കണ്ടിട്ടുള്ളൂ എന്ന വസ്തുത അംഗീകരിക്കേണ്ടി വരും. ഈ വിഷയങ്ങൾ കഴിഞ്ഞ കുറെ കാലമായി നില നിൽക്കുന്നതാണ്. ഇതിനു പരിഹാരം കാണുവാൻ രണ്ടു നിർദേശങ്ങൾ ആണുള്ളത്.

2018 ൽ ഐ എഫ് എഫ് കെ യുടെ നിയമാവലി പരിഷ്കരണത്തിനായി ഞാൻ കൂടി അംഗമായ ഒരു അഞ്ചംഗ കമ്മിറ്റി ഉണ്ടായിരുന്നു. ആ കമ്മിറ്റിയുടെ നിർദേശങ്ങൾ അനുസരിച്ചാണ് ഇന്ന് കാണുന്ന പല കാര്യങ്ങളും നടപ്പാക്കിയത്. മലയാള സിനിമകളുടെ എണ്ണം 14 ആക്കി ഉയർത്തിയതും അതില്‍ ആറു സിനിമകള്‍ നവാഗത സിനിമാ സംവിധായകരുടെത് ആകണമെന്നും നിര്‍ദേശിച്ചത് , ഫെസ്റ്റിവൽ കലൈഡോസ്‌കോപ് എന്ന പുതിയ വിഭാഗം ആരംഭിച്ചതും , ഇന്ത്യന്‍ സിനിമകള്‍ക്ക് കേരളാ പ്രീമിയര്‍ വേണം എന്നതും ആ കമ്മിറ്റി ആണ് ഏർപ്പെടുത്തിയത്. പക്ഷെ അന്ന് ആ കമ്മിറ്റി നിർദേശിച്ച രണ്ടു സുപ്രധാന നിർദേശങ്ങൾ ചലച്ചിത്ര അക്കാദമി അട്ടിമറിച്ചു. ആ രണ്ടു നിർദേശങ്ങൾ നടപ്പിലാക്കുക എന്നതാണ് അന്നും ഇന്നും ഈ വിഷയങ്ങൾ പരിഹരിക്കാനുള്ള ഏക വഴി.

ആദ്യത്തെ നിർദേശം – ന്യൂ മലയാളം സിനിമ യിൽ തിരഞ്ഞെടുക്കുന്ന സിനിമകൾ കേരളത്തിലെ ആദ്യ പ്രദർശനം ആയിരിക്കണം. റിലീസ് ചെയ്തതും യൂ ടൂബിൽ വരെ കാണാവുന്നതും ആയ സിനിമകൾ ഫെസ്റിവലിലേക്കു തിരഞ്ഞെടുക്കുന്ന ലോകത്തെ ഒരേ ഒരു മേളയാണ് കേരളാ ചലച്ചിത്ര മേള. . പ്രാദേശികമായ പ്രീമിയർ ലഭ്യമാകുന്ന സിനിമകൾ മാത്രമാണ് ലോകത്തെ പ്രധാന മേളകളില്‍ പരിഗണിക്കൂ. FIAPF അംഗീകാരമുള്ള ബി കാറ്റഗറി മേളകളുടെ കൂട്ടത്തിൽ ആണ് ഐ എഫ് എഫ് കെ . ഇന്ത്യയിൽ നിന്നും കൊൽക്കത്ത, മുംബൈ (മാമി) ഫെസ്റ്റിവലുകൾ മാത്രമാണ് കേരളത്തെ കൂടാതെ ഈ കാറ്റഗറിയിൽ ഉള്ളത്. ഇതിൽ കൊൽക്കത്തയിൽ ഇന്ത്യൻ സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കണമെങ്കിൽ ഇന്ത്യയിലെ ആദ്യ പ്രദർശനം ആയിരിക്കണം.

മാമിയിൽ ആകട്ടെ സൗത്ത് ഏഷ്യയിലെ ആദ്യ പ്രദർശനം ആയിരിക്കണം. ഇവിടെ കേരളത്തിൽ മാത്രം ആണ് റിലീസ് ചെയ്താലും ഓ ടി ടി യിൽ വന്നാലും യൂ ടൂബിൽ വന്നാലും കുഴപ്പമില്ല മേളയിൽ എടുക്കും എന്ന രീതിയുള്ളത്. പ്രീമിയർ നടപ്പാക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണ് മറ്റു മേളകൾ എന്ത് കൊണ്ട് പ്രീമിയർ ആവശ്യപ്പെടുന്നു എന്നതൊക്കെ മുൻപ് പല തവണ വിശദീകരിച്ചിട്ടുള്ളത് കൊണ്ട് ഇപ്പോൾ അതിനു മുതിരുന്നില്ല.
മലയാള സിനിമകൾക്ക് കേരള പ്രീമിയർ എന്നത് നടപ്പിലാക്കിയാൽ ഏറ്റവും പുതിയ അൺ റിലീസ്ഡ് സിനിമകൾ മേളയ്ക്ക് ലഭിക്കും എന്നത് കൊണ്ട് തന്നെ ഐ എഫ് എഫ് കെ യ്ക്ക് ശേഷം ഈ സിനിമകൾ കൂടുതൽ രാജ്യാന്തര മേളകളിലേക്ക് തിരഞ്ഞെടുക്കാനുള്ള സാധ്യത വർധിക്കും.

കേരളാ പ്രീമിയർ ഏർപ്പെടുത്തിയാലുള്ള ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ഗുണം ഓരോ വർഷവും കേരളത്തിൽ നിർമിക്കുന്ന എല്ലാ സിനിമകളും ഫെസ്റ്റിവലിന് സമർപ്പിക്കുന്ന രീതി മാറും എന്നതാണ്. മറ്റു മേളകളിലെ പോലെ റിലീസ് ചെയ്യാത്ത സിനിമകൾ മാത്രമേ ഫെസ്റ്റിവലിന് സമർപ്പിക്കാവൂ എന്ന നിയമം വന്നാൽ ഏറ്റവും കൂടിയത് അമ്പതോ അറുപതോ സിനിമകൾ മാത്രമേ സെലക്ഷനായി പരിഗണിക്കേണ്ടി വരുകയുള്ളൂ. ജൂറിക്ക് മുഴുവൻ സിനിമകളും കണ്ടു വിലായിരുത്താൻ സാധിക്കുന്ന ഒരു സാഹചര്യം ഉണ്ടാകും. വിമിയോ ലിങ്ക് എന്നത് ഒഴിവാക്കി വേണമെങ്കിൽ ഡി സി പി തന്നെ സ്‌ക്രീൻ ചെയ്യാൻ സാധിക്കും.
അൺ എത്തിക്കൽ ആയ അനധികൃത വീഡിയോ ഡൌൺ ലോഡിങ് എന്ന ക്രൈമിൽ നിന്നും അക്കാദമിക്ക് ഒഴിവാകുകയും ചെയ്യാം. സിനിമകൾ മുഴുവൻ കണ്ടില്ല എന്ന പരാതിക്ക് പിന്നെ സാധ്യതയും ഇല്ല.

അക്കാദമിയുടെ തലപ്പത്തു കുറച്ചു കാലമായി കച്ചവട സിനിമയുടെ ആൾക്കാർ ആയതിനാൽ റിലീസ് ചെയ്ത സിനിമകൾ മേളയിൽ സമർപ്പിക്കാൻ സാധിക്കാത്തതിൽ അവർക്ക് സ്വാഭാവികമായ ബുദ്ധിമുട്ട് ഉണ്ടാകാം. ഇത് പരിഹരിക്കാനായി “വിന്‍ഡോ ഓഫ് പോപ്പുലര്‍ മലയാളം സിനിമ “ എന്ന പേരില്‍ ഒരു പുതിയ വിഭാഗം തുടങ്ങുകയും തിരഞ്ഞെടുത്ത അഞ്ചു സിനിമകള്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാവുന്നതുമാണ് . (ഇതിനു ആനുപാതികമായി ന്യൂ മലയാളം സിനിമയുടെ എണ്ണം പതിനാലില്‍ നിന്നും പന്ത്രണ്ടായി കുറയ്ക്കുന്നതും പരിഗണിക്കാം ).

“വിന്‍ഡോ ഓഫ് പോപ്പുലര്‍ മലയാളം സിനിമ “ വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന സിനിമകള്‍ക്ക് സാമ്പത്തിക സഹായം നല്‍കേണ്ടതില്ല ( ഈ സിനിമകള്‍ റിലീസ് ചെയ്തതും ഓ ടി ടി , സാറ്റലൈറ്റ് ഒക്കെ കഴിഞ്ഞതും ആയ സിനിമകള്‍ ആണ് ) . തിരഞ്ഞെടുക്കപ്പെടുന്ന സിനിമയുടെ സംവിധായകന്‍ അല്ലെങ്കില്‍ നിര്‍മാതാവിന് ഒരു മുറി രണ്ടു ദിവസത്തേക്ക് കൊടുക്കുക എന്നത് മതിയാകും. രണ്ടാമത്തെ നിർദേശം – (ഇതും 2018 ൽ നിർദേശിച്ചതും ചലച്ചിത്ര അക്കാദമി അന്ന് അട്ടിമറിച്ചതുമാണ് ) സിനിമകള്‍ തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ കമ്മിറ്റി അംഗങ്ങള്‍ ആയി തിരഞ്ഞെടുക്കപ്പെടുവാന്‍ കൃത്യമായ യോഗ്യതകളും മാനദണ്ടങ്ങളും നിശ്ചയിക്കേണ്ടതുണ്ട് . (ഇത് സംസ്ഥാന അവാർഡിനും ബാധകമാണ് ).
സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ സിനിമാ സാഹിത്യ , നിരൂപണ മേഖലകളില്‍ അറിയപ്പെടുന്നവര്‍ ആയിരിക്കണം.

.ഇന്ത്യന്‍ സിനിമ / മലയാള സിനിമാ വിഭാഗങ്ങളില്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ആയി തിരഞ്ഞെടുക്കപ്പെടേണ്ടത് സംസ്ഥാന, ദേശീയ ,അന്തര്‍ ദേശീയ പുരസ്കാരങ്ങളില്‍ ഏതെങ്കിലും ഒന്ന് ഒന്ന് നേടിയ പ്രശസ്തനായ സിനിമാ സംവിധായകര്‍ ആയിരിക്കണം. ഏതെങ്കിലും പ്രധാന ചലച്ചിത്ര മേളകളിൽ സിനിമകള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള സംവിധായകര്‍ ആയിരിക്കണം എന്നതും അഭികാമ്യം.

മറ്റു സെലക്ഷൻ അംഗങ്ങള്‍ അവരവരുടെ മേഖലകളില്‍ സംസ്ഥാന / ദേശീയ / അന്തര്‍ ദേശീയ പുരസ്കാരങ്ങള്‍ ഏതെങ്കിലും നേടിയവര്‍ ആയിരിക്കണം. മലയാളം സിനിമയുടെ സെലക്ഷനില്‍ കുറഞ്ഞത്‌ രണ്ടു പേരെങ്കിലും മേല്‍ പറഞ്ഞ യോഗ്യതകള്‍ ഉള്ള മറ്റു ഭാഷകളില്‍ നിന്നുമുള്ള ആളുകള്‍ ആയിരിക്കണം. യോഗ്യരായ സെലക്ഷൻ കമ്മിറ്റി അംഗങ്ങളെ നിയോഗിക്കുന്നതിലൂടെ സമർപ്പിക്കപ്പെട്ട സിനിമകൾക്ക് മേൽ “ഫെയർ ജഡ്ജ്മെന്റ് ” എന്നത് ഉണ്ടാകും എന്നെങ്കിലും പ്രതീക്ഷിക്കാം. ലോക സിനിമകളെ പറ്റിയും ചലച്ചിത്ര മേളകളുടെ സ്വഭാവത്തെ പറ്റിയും ഒക്കെ പ്രാഥമിക വിവരം ഉള്ള യോഗ്യത ഉള്ള ആളുകൾ ആണ് സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ ആകേണ്ടത്.

അല്ലാതെ മഴ നനയാതിരിക്കാൻ പോലും ഏതെങ്കിലും ഒരു ചലച്ചിത്ര മേള നടക്കുന്ന തിയറ്ററിൽ കയറിയിട്ടില്ലാത്ത ആളുകളെ സൗഹൃദത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഒക്കെ പേരിൽ സെലക്ഷൻ കമ്മിറ്റി ചെയർമാനും അംഗങ്ങളും ആക്കുന്ന കാലാകാലങ്ങളായുള്ള കലാ പരിപാടി ഒഴിവാക്കപ്പെടേണ്ടതാണ്. 2018 ൽ നിർദേശിച്ചതും അന്ന് തന്നെ ചലച്ചിത്ര അക്കാദമി അട്ടിമറിച്ചതുമായ മേൽ സൂചിപ്പിച്ച രണ്ടു നിർദേശങ്ങൾ നടപ്പിലാക്കിയാൽ തന്നെ ചലച്ചിത്ര മേള കൂടുതൽ സുതാര്യമാകും. മറ്റു ലോക ചലച്ചിത്ര മേളകൾ പോലെ നിയമാവലികളും ഉദ്ദേശ ലക്ഷ്യങ്ങളും കൂടുതൽ സുവ്യക്തമാകും.

വിമർശനങ്ങൾ ഉന്നയിക്കുന്നവരെ ശത്രുക്കളായി കാണാതെ അവരൊക്കെ അക്കാദമിയെ തകർക്കാൻ നടക്കുന്ന വിവാദ നിർമാതാക്കൾ ആണ് എന്നൊക്കെ നിലപാടെടുക്കാതെ വിമർശനങ്ങളെ സഹിഷ്ണുതയോടെ പരിശോധിച്ച് , എന്തെങ്കിലും തിരുത്തലുകൾ ആവശ്യമാണെന്ന് തോന്നിയാൽ അത് നടപ്പിൽ വരുത്താൻ ആണ് അക്കാദമി ശ്രമിക്കേണ്ടത്. ഞാൻ ഒക്കെ സിനിമ കണ്ടു പഠിച്ചത് ഐ എഫ് എഫ് കെ യിൽ ആണ് പിന്നീട് ലോകത്തെ നിരവധി മേളകളിൽ പങ്കെടുത്തു പരിചയം ഉണ്ടായപ്പോൾ അക്കാദമിയുടെ ചില രീതികളും നിയമങ്ങളും പ്രോഗ്രസീവ് അല്ല എന്ന് മനസ്സിലായത് കൊണ്ടാണ് കറക്ടീവ് മെഷേഴ്സ് മുന്നോട്ടു വെക്കുന്നത്. അതിനെ ആ അർത്ഥത്തിൽ സമീപിക്കുകയാണ് അക്കാദമി ചെയ്യേണ്ടത്.

ഇനി അതല്ല തിരുത്താൻ തയ്യാറല്ല എന്ന നിലപാട് ആണ് അക്കാദമിക്ക് എങ്കിൽ കൂടുതൽ ഒന്നും പറയാനില്ല. ഐ എഫ് എഫ് കെ യുമായി ബന്ധപ്പെട്ട എഴുത്തു ഇവിടെ നിർത്തുന്നു.
വാൽക്കഷ്ണം.- ഐ എഫ് എഫ് കെ യുടെ ചരിത്രത്തിൽ ആദ്യമായാണ് എന്ന് തോനുന്നു ആർട്ടിസ്റ്റിക് ഡയറക്ടർ ഇല്ലാതെ ഒരു മേള നടക്കുന്നത്. അപ്പോൾ ആരാണ് ഐ എഫ് എഫ് കെ യുടെ ആർട്ടിസ്റ്റിക് കണ്ടന്റ്റ് ഒക്കെ നിശ്ചയിക്കുന്നത്.

അതോ കച്ചവട സിനിമയുടെ ആൾക്കാർ അക്കാദമിയിൽ പിടി മുറുക്കിയപ്പോൾ ഐ എഫ് എഫ് കെ യിൽ ഇനി ആർട്ടിസ്റ്റിക് ആയ ഒന്നും വേണ്ട കച്ചവടവും പാട്ടും ഡാൻസും തിയറ്ററിനു പുറത്തെ ആഘോഷവും ആൾക്കൂട്ടവും മതി എന്ന് തീരുമാനിച്ചോ.. തൃശൂര്‍ പൂരം പോലെ മേളയും അങ്ങനെ കൊടിയേറണം എന്നേ ഉള്ളോ. ഏതായാലും ആർട്ടിസ്റ്റിക് ആർട്ടിസ്റ്റിക് ഡയറക്ടർ ഇല്ലാത്ത അപൂർവം മേളകളിൽ ഒന്നായി ഐ എഫ് എഫ് കെ ചരിത്രത്തിൽ ഇടം പിടിക്കുവാനുള്ള ശ്രമത്തിൽ ആണെന്ന് തോന്നുന്നു.. അപ്പോൾ ആൾ ദ ബെസ്റ്റ് ഐ എഫ് എഫ് കെ..

shortlink

Related Articles

Post Your Comments


Back to top button