GeneralLatest News

സംവിധായകൻ ഹരികുമാറിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന്: വീട്ടിലും വൈലോപ്പിള്ളി സംസ്കൃതി ഭവനിലും പൊതുദർശനം

തിരുവനന്തപുരം: ചലച്ചിത്ര സംവിധായകനും തിരകഥാകൃത്തുമായ ഹരികുമാറിന്റെ സംസ്കാര ചടങ്ങുകൾ ഇന്നു നടക്കും. ഇന്ന് ഉച്ചയ്ക്ക് 2.30ന് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാരം. പാങ്ങോട് ചിത്രാ നഗറിലെ സ്വവസതിയിൽ പൊതുദർശനത്തിന് ശേഷം മൃതദേഹം 12.30 ഓടെ വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ എത്തിക്കും. ഇവിടെയും പൊതുദർശനത്തിന് ശേഷമാകും സംസ്കാരചടങ്ങുകൾ.

ഇന്നലെ വൈകുന്നേരമാണ് ചലച്ചിത്ര സംവിധായകനും തിരകഥാകൃത്തുമായ ഹരികുമാർ അന്തരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധയെ തുടർന്ന് ചികിത്സയിലിരിക്കയായിരുന്നു മരണം. സുകൃതം, ഉദ്യാനപാലകൻ തുടങ്ങി മികച്ച സിനിമകൾ മലയാളത്തിന് സമ്മാനിച്ച പ്രതിഭയാണ് ഹരികുമാർ. 40 വർഷത്തിലധികം നീണ്ട സിനിമ ജീവിതത്തിൽ 18 സിനിമകൾ മാത്രമാണ് അദ്ദേഹം സംവിധാനം ചെയ്തത്.

1981-ൽ പുറത്തിറങ്ങിയ ആമ്പൽ പൂവാണ് ആദ്യചിത്രം. 1994-ൽ എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ സംവിധാനം ചെയ്ത് സുകൃതമാണ് ശ്രദ്ധേയമായ ചിത്രം. മമ്മൂട്ടി, ഗൗതമി എന്നിവർ പ്രധാനകഥപാത്രങ്ങളെ അവതരിപ്പിച്ച സുകൃതം ഏറ്റവും നല്ല മലയാള സിനിമയ്ക്കുള്ള ദേശീയ പൂരസ്‌കാരം നേടുകയും ചെയ്തു. ദേശീയ ചലച്ചിത്രപുരസ്‌ക്കാര ജൂറിയിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

സദ്ഗമയ, പറഞ്ഞുതീരാത്ത വിശേഷങ്ങൾ, പുലർവെട്ടം, സ്വയംവരപന്തൽ, ഉദ്യാനപാലകൻ, സുകൃതം, എഴുന്നള്ളത്ത്, ഊഴം, ജാലകം, പുലി വരുന്നേ പുലി, അയനം, ഒരു സ്വകാര്യം, സ്‌നേഹപൂർവം മീര. ആമ്പൽ പൂവ് തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button