CinemaGeneralNEWS

ശക്തി ചോര്‍ന്നു പോകാത്ത ഭാവനയിലെ സ്ത്രീത്വത്തോട് അഭിമാനം തോന്നുന്നു. എന്റെ കൂട്ടുകാരിയെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചുകൊണ്ട് സല്യൂട്ട് ചെയ്യുന്നു- മഞ്ജു വാര്യര്‍

മലയാളത്തിലെ പ്രമുഖ ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട സംഭവം കേരളം ഏറെ ഞെട്ടലോടെയാണ് കേട്ടത്. ഈ സംഭവം സ്ത്രീകളുടെ സാമൂഹ്യ ജീവിതം എത്രമാത്രം അപകടത്തിലാണെന്നതിനു വീണ്ടുമൊരു തെളിവാണ്. ഇതില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ രൂക്ഷമായി പ്രതികരിക്കുന്നു. സ്ത്രീ സമത്വമുൾപ്പെടെ പലതിലും മാതൃകയെന്ന് സ്വയം അഭിമാനിക്കുന്ന കേരളം ഇതിന് എന്ത് ഉത്തരം നൽകും? സംഭവത്തില്‍ സാമൂഹത്തെ വിമര്‍ശിച്ചു കൊണ്ട് മഞ്ജു വാര്യര്‍ രംഗത്ത്. കേവലം പ്രസംഗങ്ങളിൽ ഉയർത്തിപ്പിടിക്കേണ്ടതല്ല സ്ത്രീത്വത്തിന്റെ അഭിമാനം. അത് ചോദിച്ചോ, കെഞ്ചിക്കരഞ്ഞോ വാങ്ങേണ്ടതുമല്ല. പുരുഷനു താൻ കൊടുക്കുന്ന ബഹുമാനം തിരിച്ചുകിട്ടാൻ സ്ത്രീക്ക് അവകാശമുണ്ട്. വീടിനകത്തും പുറത്തും ആ പരസ്പരബഹുമാനം ഒരു സംസ്കാരമായി തീരണമെന്നും മഞ്ജു പറയുന്നു.

മഞ്ജുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ഭാവനയെ കണ്ടു. ഇന്നലെ ഞങ്ങൾ, അവളുടെ സുഹൃത്തുക്കൾ ഒരു പാട് നേരം ഒപ്പമിരുന്നു. ജീവിതത്തിലെ ഏറ്റവും ഭയാനകമായ ഓർമയുടെ നീറ്റലിൽ പൊള്ളി നിൽക്കുമ്പോഴും ഭാവന ധീരയായിരുന്നു. ഞങ്ങളാണ് തളർന്നു പോയത്. പക്ഷേ അവൾ തകർന്നില്ല. ആ നിമിഷങ്ങളെ നേരിട്ട അതേ മനക്കരുത്ത് ഇന്നലെയും അവളിൽ ബാക്കിയുണ്ടായിരുന്നു. അത് ആർക്കും കവർന്നെടുക്കാനായിട്ടില്ല. ഒരു പെൺകുട്ടിയുടെ മനസ്സിനെ ഒരിക്കലും കീഴ്‌പ്പെടുത്താനാകില്ലെന്ന് ഭാവനയുടെ മുഖം ഞങ്ങളോട് പറഞ്ഞു. ആ ധീരതയ്ക്കു മുന്നിൽ സല്യൂട്ട് ചെയ്തു കൊണ്ട് എന്റെ പ്രിയ കൂട്ടുകാരിയെ ഞാൻ ചേർത്തു പിടിക്കുന്നു.. ഇപ്പോൾ നമ്മൾ ഭാവനയ്ക്ക് ഒപ്പം നിൽക്കുകയാണ് വേണ്ടത്. എന്നിട്ട് എന്തുകൊണ്ടിങ്ങനെ എന്ന് ഒരു നിമിഷം ചിന്തിക്കുക.. ചുണ്ടുവിരലുകൾ പരസ്പരം തോക്കു പോലെ പിടിച്ചതുകൊണ്ട് എന്താണ് പ്രയോജനം?

സ്ത്രീ സമത്വമുൾപ്പെടെ പലതിലും മാതൃകയെന്ന് സ്വയം അഭിമാനിക്കുന്ന കേരളം ഇതിന് എന്ത് ഉത്തരം നൽകും?
കേവലം പ്രസംഗങ്ങളിൽ ഉയർത്തിപ്പിടിക്കേണ്ടതല്ല സ്ത്രീത്വത്തിന്റെ അഭിമാനം. അത് ചോദിച്ചോ, കെഞ്ചിക്കരഞ്ഞോ വാങ്ങേണ്ടതുമല്ല. പുരുഷനു താൻ കൊടുക്കുന്ന ബഹുമാനം തിരിച്ചുകിട്ടാൻ സ്ത്രീക്ക് അവകാശമുണ്ട്. വീടിനകത്തും പുറത്തും ആ പരസ്പരബഹുമാനം ഒരു സംസ്കാരമായി തീരണം. അപ്പോഴേ പുരുഷൻ വേട്ടക്കാരനും സ്ത്രീ ഇരയുമായുന്ന പതിവ് അവസാനിക്കൂ. സൗമ്യയും ജിഷയുമുണ്ടായപ്പോൾ നമ്മൾ അടച്ചുറപ്പില്ലാത്ത തീവണ്ടി മുറികളെക്കുറിച്ചും വീടുകളെക്കുറിച്ചും വിലപിച്ചു. പക്ഷേ ഭാവന അക്രമിക്കപ്പെട്ടത് ഒരു വാഹനത്തിൽ ആൾത്തിരക്കുള്ള ദേശീയ പാതയിലൂടെ സഞ്ചരിക്കുമ്പോഴാണ്. അപ്പോൾ അടച്ചുറപ്പു വേണ്ടത് മനോനിലയ്ക്കാണ്.

ഭാവനയ്ക്ക് നേരെയെന്നല്ല, ഏതൊരു സ്ത്രീക്കു നേരെയുമുള്ള പുരുഷന്റെ ശാരീരികവും മാനസികവുമായ ആക്രമണങ്ങൾ വികലമായ മനോനിലയുടെയും സംസ്ക്കാരത്തിന്റെയും സൂചനകളാണ്. ഓരോ തവണയും ഇതുണ്ടാകുമ്പോൾ നമ്മൾ പരാതി പറഞ്ഞും ഹാഷ് ടാഗുകൾ സൃഷ്ടിച്ചും കുറച്ചു ദിവസങ്ങൾ കൊണ്ടാടും. പക്ഷേ അതിനപ്പുറം ഈ മഹാവിപത്തിന് ഒരവസാനം വേണ്ടേ? ഒരു തിരുത്തിനുള്ള പോരാട്ടമല്ലേ ആവശ്യം? ഞാൻ അതിന് മുന്നിലുണ്ടാകും…

shortlink

Related Articles

Post Your Comments


Back to top button