GeneralLatest News

‘എനിക്കിനി അച്ഛനില്ലല്ലോ’ അലറിക്കരഞ്ഞ് മനോജിന്റെ ഭാര്യ, ഓസ്കാർ അഭിനയമെന്ന് പരിഹസിച്ചും ആശയെ അനുകൂലിച്ചും സോഷ്യൽ മീഡിയ

കഴിഞ്ഞ ദിവസമാണ് പ്രശസ്‌ത ഗായകനും സംഗീത സംവിധായകനും നടൻ മനോജ് ജെ ജയന്റെ പിതാവുമായ കെ.ജി ജയൻ അന്തരിച്ചത്. ധർമശാസ്താ, നിറകുടം, സ്നേഹം, തെരുവുഗീതം തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്റെ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാദപൂജ, ഷണ്മുഖപ്രിയ, പാപ്പാത്തി എന്നീ തമിഴ് ചിത്രങ്ങൾക്കും ഈണം പകർന്നിട്ടുണ്ട് ജയവിജയ. ഇരട്ടസഹോദരനായ വിജയനൊപ്പം ചേർന്നുളള കൂട്ടുകെട്ടിലൂടെ ശാസ്ത്രീയ സംഗീതരംഗത്തും ഭക്തിഗാനരംഗത്തും സിനിമാഗാരംഗത്തും ഒരുപിടി മികച്ച ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട് അദ്ദേഹം.

1988ൽ വിജയന്റെ നിര്യാണത്തോടെ തനിച്ചായെങ്കിലും ഭക്തി ഗാനങ്ങളിലൂടെയും കച്ചേരികളിലൂടെയും ജയൻ സംഗീത യാത്ര തുടർന്നിരുന്നു. തൊണ്ണൂറ് വയസായിരുന്നു പ്രായം. ശ്രീനാരായണ ഗുരുവിന്റെ പ്രമുഖ ശിഷ്യരിൽ ഒരാളായ കോട്ടയം കടമ്പൂത്തറ മഠത്തിൽ ഗോപാലൻ തന്ത്രിയുടെ ഇരട്ട മക്കൾ ജയനും വിജയനും ആദ്യം മികവ് തെളിയിച്ചത് കർണാടക സംഗീതത്തിലാണ്.

ഭക്തിഗാനങ്ങളിലൂടെ മലയാള സംഗീതലോകത്ത് കെ.ജി ജയൻ മികവ് തെളിയിച്ചു. സഹോദരനായ വിജയനൊപ്പം ചേർന്നുളള കൂട്ടുകെട്ടിലൂടെ ശാസ്ത്രീയസംഗീതം, ഭക്തിഗാനം, ചലച്ചിത്രഗാനം തുടങ്ങിയ മേഖലകളിൽ മികച്ച ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ആറാം വയസിൽ സംഗീത പഠനം തുടങ്ങിയ ജയൻ പത്താം വയസിൽ കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിൽ അരങ്ങേറ്റം കുറിച്ചു.

എൻഎസ്എസ് സമുദായാചാര്യൻ മന്നത്ത് പത്മനാഭനും ആർ.ശങ്കറും ചേർന്ന് പണ്ട് നടത്തിയ ഹിന്ദുമണ്ഡലത്തിന്റെ സമ്മേളനങ്ങളിൽ ഈശ്വരപ്രാർഥന പാടിയ ജയവിജയന്മാരുടെ കഴിവ് തിരിച്ചറിഞ്ഞ മന്നത്ത് പത്മനാഭനാണ് ഇവരെ സംഗീതം കൂടുതലായി പഠിപ്പിക്കണമെന്ന് വീട്ടുകാരെ ഉപദേശിച്ചത്. അച്ഛന്റെ സം​ഗീതത്തിലുള്ള അഭിരുചി നല്ല രീതിയിൽ മനോജ് കെ ജയനും ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മനോജ് കെ ജയന്റെ അഭിനയം പോലെ പ്രിയമാണ് പ്രേക്ഷകർക്ക് അദ്ദേഹത്തിന്റെ പിന്നണി ​ഗാനാലാപനവും.

കെ.ജി ജയന്റെ വിയോ​​ഗമറിഞ്ഞ് മക്കളും മരുമക്കളും കൊച്ചുമക്കളുമെല്ലാം ഓടിയെത്തി. അക്കൂട്ടത്തിൽ കെ.ജി ജയന്റെ വിയോ​ഗം ഏറ്റവും കൂടുതൽ ബാധിച്ചത് മനോജ് കെ ജയന്റെ ഭാര്യ ആശയെയാണ്. മരണവാർത്തയറിഞ്ഞ് ഓടിയെത്തിയ ആശ നിയന്ത്രണം വിട്ട് കരഞ്ഞു. വാഹനത്തിൽ നിന്നും ഇറങ്ങിയ ഉടൻ തളർന്ന് വീണ് കരയുന്ന ആശയുടെ വീഡിയോ വൈറലാണ്. എനിക്കിനി അച്ഛനില്ലല്ലോ ചേട്ടാ… എന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ടാണ് ആശ കരഞ്ഞത്.

മനോജ് കെ ജയനും മകൾ കുഞ്ഞാറ്റയുമെല്ലാം സമാധാനിപ്പിക്കാൻ നോക്കിയിട്ടും ആശയുടെ സങ്കടം അണപൊട്ടിയൊഴുകി. കെ.ജി ജയന്റെ മൃതദേഹത്തിലും ഏറെനേരം വീണ് കരഞ്ഞ് ആശ. വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെ ആശയെ പരിഹസിച്ച് നിരവധി കമന്റുകൾ പ്രത്യക്ഷപ്പെട്ടു.

മൃതദേഹത്തിന് അരികിൽ ഇരുന്ന് അലറിക്കരഞ്ഞതിന്റെ പേരിലാണ് ആശയ്ക്ക് നേരെ സൈബർ ആക്രമണം ഉണ്ടായത്. ഇതൊക്കെയാണ് ഓസ്കാർ അഭിനയം, എന്തൊരു ഓവർ… അച്ഛനെ നോക്കി വീട്ടിൽ നിൽക്കാമായിരുന്നില്ലേ..? മരിച്ച് കഴിഞ്ഞ് ആരെ കാണിക്കാനാണ് ഇങ്ങനെ കരയുന്നത്?, മനോജിനേക്കാൾ വലിയ നടിയാണ് ഭാര്യയെന്ന് ഇത് കാണുമ്പോൾ മനസിലാവും എന്നിങ്ങനെ നീളുന്നു പരി​ഹസിച്ചുള്ള കമന്റുകൾ. അതേസമയം ചിലർ ആശയെ അനുകൂലിച്ചും കമന്റുകൾ കുറിച്ചിട്ടുണ്ട്.

അമ്മായി അച്ഛൻ മരിച്ചിട്ട് അവരിത്രയും സങ്കടപ്പെടണമെങ്കിൽ അത്രയും അവരെ സ്നേഹിച്ച അച്ഛനായിരിക്കണം, ചിലപ്പോൾ അച്ഛനുമായി നല്ല ആത്മബന്ധം ആശയ്ക്ക് കാണും. അതുകൊണ്ട് അവർ വിഷമിക്കുന്നു. പലരും ഓവർ ആക്ടിങ് എന്നൊക്കെ പലയിടത്തും കമന്റ് ഇട്ട് കണ്ടു. അവരുടെ അവസ്ഥ അവർക്കറിയാം എന്നിങ്ങനെ നീളുന്നു അനുകൂലിച്ചുള്ള കമന്റുകൾ.

ഉർവ്വശിയുമായുള്ള ബന്ധം വേർപ്പെടുത്തിയശേഷമാണ് ആശ മനോജ് കെ ജയന്റെ ജീവിതത്തിലേക്ക് വന്നത്. ഇരുവർക്കും ഒരു മകനുണ്ട്. ഉർവശിയുടെ മകൾ കുഞ്ഞാറ്റയെ വളർത്തിയതും ആശയാണ്. ആശയുടെ ആദ്യ വിവാഹ​ത്തിലെ മകളും കുഞ്ഞാറ്റയ്ക്കൊപ്പമാണ് താമസം. നടി കലാരഞ്ജിനിയും കൽപ്പനയുടെ മകൾ ശ്രീമയിയുമെല്ലാം അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button