GeneralLatest News

64​ന്റെ നിറവിൽ മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ: പ്രിയപ്പെട്ട ലാലേട്ടന് പിറന്നാൾ ആശംസകൾ നേർന്ന് സഹപ്രവർത്തകരും ആരാധകരും

മോഹൻലാൽ എന്നത് മലയാളിക്ക് വെറുമൊരു പേരല്ല, അത് ഒരു വികാരമാണ്. ആ നടനവിസ്മയം ഇന്ന് 64-ാം പിറന്നാളിന്റെ നിറവിലാണ്. മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർക്ക് നിരവധി പേരാണ് പിറന്നാൾ ആശംസകളുമായി എത്തിരിക്കുന്നത്. ആരാധകരാകട്ടെ തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന്റെ പിറന്നാൾ ആഘോഷമാക്കാൻ ഒരുങ്ങുകയാണ്.

1980-ലെ ഫാസിൽ ചിത്രം മഞ്ഞിൽ വിരിഞ്ഞ പൂവാണ് മലയാളത്തിന് ലാലേട്ടനെ സമ്മാനിച്ചത്. അന്ന് തൊട്ട് മലയാളിയുടെ നെഞ്ചകത്താണ് മോഹൻലാൽ. ഒരാണ്ടിന്റെ കണക്കെടുപ്പിൽ തീരുന്നതല്ല മലയാളിക്ക് മോഹൻലാൽ, നടന വൈഭവത്തിന്റെ 4 പതിറ്റാണ്ട്, മോഹൻലാൽ യുഗം,   വിസ്മയങ്ങളുടെ ഒരു ഖനി തന്നെയാണത്.

മോഹൻലാലിന്റെ കഥാപാത്രങ്ങൾ നമ്മൾ പിന്നിട്ട കാലത്തിന്റെ അവശേഷിപ്പുകൾ ആയിരുന്നു. അഭിനയത്തിന്റെ രസമാപിനി നഷ്ടപ്പെട്ടിട്ടില്ലാത്ത കഥാപാത്രങ്ങളായിരുന്നു ഓരോന്നും. വില്ലൻ വേഷങ്ങളിൽ നിന്ന് നായകനിലേക്ക്, പിന്നീട് മലയാളിയുടെ നെഞ്ചകത്തേക്ക് ഇതായിരുന്നു ലാലേട്ടന്റെ റൂട്ട്. ഗ്രാമീണനും നാഗരികനും ആന്റിഹീറോയും പ്രതിനായകനും ഫ്യൂഡൽപ്രഭുവും ഉൾപ്പെട്ട വേഷങ്ങൾ ലാലിലൂടെ അനായസം കടന്ന് പോയി.

കിരീടത്തിലെ സേതുമാധവനും, ഭരതത്തിലെ ഗോപിനാഥനും എന്നും ലാലേട്ടന്റെ ഐക്കോണിക്കുകൾ തന്നെയാണ്. ഒരൊറ്റ വാക്കുപോലും ഉച്ചരിക്കാതെ, മൗനത്തിന്റെ ഗംഭീരമായ വാചാലതയിൽ സൃഷ്ടിക്കപ്പെട്ട കഥാപാത്രങ്ങളിൽ അയാൾ എന്നും മലയാളിയെ വിസ്മയിപ്പിച്ചു. ഇന്നിന്റെ സ്വഭാവികതയോട് ചേർന്ന് നിന്ന് അഭിപ്രായങ്ങൾ പറയാനും ലാലേട്ടൻ മറക്കാറില്ല.

shortlink

Post Your Comments


Back to top button