CinemaGeneralLatest NewsNEWS

‘നിര്‍ബന്ധിച്ച് ഷോര്‍ട്ട്‌സ് ഇടീപ്പിച്ചു’: ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചുവെന്ന് ശാലു കുര്യൻ

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരമാണ് ശാലു കുര്യന്‍. ചന്ദനമഴയിലെ വില്ലത്തി വേഷത്തിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. സീരിയലിൽ കൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ ശാലുവിന് പിന്നീട് നല്ല കഥാപാത്രങ്ങൾ ലഭിച്ചു. തട്ടീംമുട്ടീം പരമ്പരയിലൂടെ ഹാസ്യവും തനിക്ക് ഏറെ വഴങ്ങും എന്ന് ശാലു തെളിയിച്ചു. ഇപ്പോഴിതാ, തന്റെ കരിയറിന്റെ തുടക്കകാലത്തുണ്ടായൊരു മോശം അനുഭവം തുറന്ന് പറയുകയാണ് ശാലു കുര്യന്‍. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ശാലു മനസ് തുറന്നത്.

‘തുടക്കകാലത്താണ്. സിനിമയിലേക്കുളള എന്‍ട്രി, നായിക വേഷം എന്നൊക്കെ പറഞ്ഞാല്‍ വലിയ സ്വപ്‌നമാണ്. മണിക്കുട്ടന്‍ നായകനും രണ്ട് നായികമാരുമായിരുന്നു. ഈ രണ്ട് പെണ്‍കുട്ടികള്‍ താമസിക്കുന്ന വീട്ടിലേക്ക് പോലീസിനെ പേടിച്ച് ഒരു കള്ളന്‍ ഓടിക്കയറുന്നു. പിന്നീട് അയാളുടെ കാഴ്ചപ്പാടിലൂടെ ആ പെണ്‍കുട്ടികളേയും അവരുടെ വീടിനേയും കാണുന്നതായിരുന്നു കഥ. കള്ളന്‍ കര്‍ട്ടന്റെ ഇടയില്‍ നില്‍ക്കുമ്പോള്‍ പെണ്‍കുട്ടി ഷോര്‍ട്‌സ് ക്കെയിട്ട് വര്‍ക്കൗട്ട് ചെയ്യുന്നു. അത് കണ്ട് പുള്ളിയ്ക്ക് വികാരം തോന്നുന്നു. അടുത്ത സീനില്‍ ആ പെണ്‍കുട്ടി മുറിയില്‍ പോയി പട്ടാളക്കാരനായിരുന്ന മരിച്ചുപോയ ഭര്‍ത്താവിന്റെ യൂണിഫോം എടുത്ത് നോക്കുകയും അത് മണക്കുകയും ചെയ്ത ശേഷം കണ്ണീരോടെ തിരികെ വെക്കുന്നതാണ്. അതോടെ അയാള്‍ക്ക് അവരോട് സിമ്പതി തോന്നുന്നു. അതില്‍ വള്‍ഗാരിറ്റിയൊന്നും കഥ പറഞ്ഞപ്പോള്‍ ഉണ്ടായിരുന്നില്ല.

പിന്നീട് ഒരു സീനില്‍ ഷോര്‍ട്‌സ് ഇടണമെന്ന് പറഞ്ഞു. പക്ഷെ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. അത് കണ്ടാണ് അയാള്‍ക്ക് വികാരം തോന്നുന്നതെന്ന് പറഞ്ഞു. പറ്റില്ലെന്ന് ഞാന്‍ വീണ്ടും പറഞ്ഞു. ഒടുവില്‍ നോക്കാം എന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ കരുതിയത് അതോടെ കോമ്പര്‍മൈസ് ആയെന്നാണ്. അങ്ങനെ ഒരു ദിവസം ചെന്നൈയില്‍ ഒരു സീരിയലിന്റെ ഷൂട്ട് നടക്കുന്നതിനിടെ ചിത്രത്തിന്റെ കോസ്റ്റിയുമര്‍ വസ്ത്രത്തിനായി അളവെടുക്കാന്‍ വന്നു. അയാള്‍ അളവെടുക്കുന്നതെല്ലാം തുടയ്ക്ക് മുകളിലായിരുന്നു.

ഞാന്‍ സമ്മതിക്കാതെ വന്നതോടെ പുള്ളി ദേഷ്യപ്പെട്ടു. ഞാന്‍ എന്റെ ജോലി ചെയ്യാനാണ് വന്നത്, നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ സംവിധായകനോട് പറഞ്ഞോളൂവെന്ന് പറഞ്ഞു. അദ്ദേഹം പറഞ്ഞത് ന്യായമായിരുന്നു. ഞാന്‍ സമ്മതിച്ചു. അദ്ദേഹം അളവെടുത്ത് പോയി.

സിനിമയുടെ ലൊക്കേഷനില്‍ എത്തിയപ്പോള്‍ വളരെ ലോ ബജറ്റ് സെറ്റപ്പായിരുന്നു. ഇതിലും ലോ ബജറ്റ് ആകാന്‍ പറ്റില്ല. എച്ച്എംഐ പോലുമില്ല, കുറേ ട്യൂബ് ലൈറ്റുകളായിരുന്നു. ഒരു സീരിയല്‍ സെറ്റിന്റെ പകിട്ട് പോലുമില്ല. ചിലപ്പോള്‍ ഇങ്ങനെയുമാകാം സിനിമ എന്ന് ഞാന്‍ കരുതി. രണ്ട് ദിവസം ഷൂട്ടും ചെയ്തു. അത് കഴിഞ്ഞാണ് മണിക്കുട്ടന്‍ വരുന്നത്. മണിക്കുട്ടന്‍ വന്ന് നോക്കിയിട്ട് പോയി. പിന്നെ മണിക്കുട്ടന്‍ വന്നില്ല. പിന്നെ പറയുന്നത് നായകനെ മാറ്റിയെന്നാണ്. പിന്നെയാണ് എനിക്ക് വസ്ത്രം കൊണ്ടുവരുന്നത്. ഇടാന്‍ പറ്റില്ലെന്ന് പറഞ്ഞതാണല്ലോ എന്ന് ഞാന്‍ പറഞ്ഞു.

അതോടെ എന്നെ നിര്‍ബന്ധിക്കാന്‍ തുടങ്ങി. നിര്‍മ്മാതാവ് കടത്തിലാണെന്നും ശാലു ഇത് ചെയ്തില്ലെങ്കില്‍ ഈ സിനിമ നിന്നു പോകുമെന്നും പറഞ്ഞു. അതോടെ കുറേ പേര്‍ പട്ടിണിയാകും. ആ ശാപം വേണ്ടെന്ന് കരുതി ഞാന്‍ ചെയ്യാന്‍ തയ്യാറായി. അങ്ങനെ ഞാന്‍ ആ വസ്ത്രം ഇട്ടു. അത് ചെയ്യാന്‍ ഞാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. വര്‍ക്കിംഗ് സ്റ്റില്‍സ് എടുക്കുമ്പോള്‍ പക്ഷെ ഈ ചിത്രങ്ങള്‍ പ്രൊമോഷന് വേണ്ടി ഉപയോഗിക്കരുതെന്ന് ഞാന്‍ പറഞ്ഞിരുന്നു. അവര്‍ സമ്മതിച്ചതാണ്. അതൊക്കെ കഴിഞ്ഞു സിനിമ കുറേക്കാലം പെട്ടിയിലായിരുന്നു.

കുറേക്കാലം കഴിഞ്ഞ് ചന്ദനമഴ പീക്കില്‍ നില്‍ക്കുന്ന സമയം. ഒരു ദിവസം കൂടെ അഭിനയിക്കുന്ന പ്രദീഷേട്ടനാണ് പറയുന്നത്. എന്റെ മോളെ നിന്റെയൊരു പോസ്റ്റര്‍ അവിടെ അടിച്ചു വച്ചിട്ടുണ്ട്, എന്തിനാണ് ഇങ്ങനത്തെ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നതെന്ന് ചോദിച്ചു. ഞാന്‍ പേടിച്ചു. ജീവിതം തീര്‍ന്നു. അതുവരെ എനിക്ക് ചീത്തപ്പേരുകളൊന്നുമില്ല. ഞാന്‍ വിചാരിച്ചതിലും അപ്പുറത്തായി. സംവിധായകന്‍ ചിന്തിച്ചത് സിനിമ ഓടണം എന്നായിരിക്കും. പക്ഷെ എനിക്കത് വളരെ നെഗറ്റീവായി. ഓണ്‍ലൈന്‍ മീഡിയ വായില്‍ തോന്നുന്നതൊക്കെ എഴുതി. മാനസികമായി ട്രോമയിലായിപ്പോയി. ഒരു കമന്റ്, ഇവള്‍ ഇടയ്ക്കിടയ്ക്ക് ദുബായില്‍ വന്ന് പോകുന്നതല്ലേ എന്നായിരുന്നു. എന്റെ മക്കളാണേ സത്യം ഇതുവരെ ഞാന്‍ ദുബായില്‍ പോയിട്ടില്ല. പിന്നീട് ഞാന്‍ മോശക്കാരിയാണെന്ന തരത്തില്‍ എന്നെ കണ്ടിട്ടു പോലുമില്ലാത്തവര്‍ കഥ മെനഞ്ഞെടുക്കുകയായിരുന്നു. 24-ാം വയസില്‍, ഒരു പെണ്‍കുട്ടിയെന്ന നിലയില്‍ ഞാന്‍ അനുഭവിക്കേണ്ടി വന്നത് വല്ലാത്ത മാനസിക പ്രയാസമായിരുന്നു. ഇതിന്റെ മറുവശം പറയാന്‍ ആ സംവിധായകന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ഞാന്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു. പക്ഷെ എന്റെ മാതാപിതാക്കള്‍ പിന്തുണ നല്‍കി. അവര്‍ കൂളാക്കി വിട്ടു. ഉള്ളില്‍ നൊമ്പരം കാണുമായിരിക്കും’, ശാലു പറഞ്ഞു.

shortlink

Post Your Comments


Back to top button