മറ്റൊരാളെ കുറ്റപ്പെടുത്തിക്കൊണ്ടാകരുത് തന്റെ വളർച്ചയെന്ന് ഗായിക അഭയ ഹിരണ്മയി. വേർപിരിഞ്ഞെന്നു വച്ചു ഇത്രയും നാളുമുണ്ടായിരുന്ന ഒരു ബന്ധത്തെക്കുറിച്ച് മാറി നിന്ന് കുറ്റം പറയുന്നത് ആ ബന്ധത്തോട് കാണിക്കുന്ന നീതികേടാണെന്ന് അഭയ പറയുന്നു.
സംഗീത സംവിധായകൻ ഗോപി സുന്ദറുമായുണ്ടായിരുന്ന ബന്ധവും വേർപിരിയലും കാരണം സൈബർ ആക്രമണങ്ങള്‍ അഭയയ്ക്ക് നേരിടേണ്ടി വന്നിരുന്നു. വേർപിരിയലിന് ശേഷവും ഗോപി സുന്ദറിനെതിരെ വിമർശനം ഉയർത്താനോ കുറ്റപ്പെടുത്താനോ അഭയ തയ്യാറായിട്ടില്ല. പ്രണയിച്ച ആളോട് കലഹിക്കാൻ താല്പര്യമില്ലെന്നായിരുന്നു അഭയയുടെ പ്രതികരണം. ഇപ്പോഴിതാ അതിനു വിശദീകരണവുമായി എത്തുകയാണ് താരം.
‘ഞാൻ വളരണമെന്ന് എനിക്ക് ഭയങ്കരമായ ആഗ്രഹമാണ്. എനിക്ക് എന്നെ വളർത്തിക്കൊണ്ട് വരണം. ആരേയും കുറ്റം പറഞ്ഞുകൊണ്ട് വളരാൻ സാധിക്കില്ല. എന്റെ ഇത്രയും കാലത്തെ റിലേഷൻഷിപ്പിനെ കുറിച്ച് ഞാൻ മാറി നിന്ന് കുറ്റം പറയുന്നത് ആ ബന്ധത്തോട് ഞാൻ കാണിക്കുന്ന നീതികേടാകും. അത് ശരിയല്ലെന്ന് എനിക്ക് തോന്നിയിരുന്നു. ലിവിംഗ് ടുഗെദർ ബന്ധത്തില്‍ ഒന്നുകില്‍ മരണം വരെ ഒന്നിച്ച് പോകാം. അല്ലെങ്കില്‍ എപ്പോഴെങ്കിലും ബ്രേക്കപ്പ് ആവാം. അത് എല്ലാ ബന്ധത്തിലും അങ്ങനെയാണ്. ബ്രേക്കപ്പ് ആയാല്‍ കുറ്റം പറയാതെ മാന്യമായി ബഹുമാനത്തോടെ തന്നെ മാറി നില്‍ക്കണം എന്നുണ്ടായിരുന്നു. സ്നേഹമുള്ളത് കൊണ്ടാണ് ഇത് എനിക്ക് മറികടക്കാൻ പറ്റിയത്. സ്നേഹമില്ലെങ്കില്‍ എനിക്ക് ആ വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ട കാര്യമില്ല. മാറണം എന്ന് കരുതി വെറുതെ വീട്ടില്‍ ഇരുന്നിട്ട് കാര്യമില്ല. ലൈഫില്‍ മാറ്റം വരുത്തണം. അതൊരു വലിയ വേദന തന്നെയാണ്. പെട്ടന്ന് അത്രയും കാലത്തെ ബന്ധം അവസാനിപ്പിച്ച് പുറത്ത് കടക്കുന്നത് എളുപ്പമല്ല. പാട്ടിലൂടെയാണ് ഞാന്‍ അതിനെ മറികടന്നത്. വർക്കൗട്ട് തുടങ്ങി. അത്രയും കാലം ഫാമിലി ആയിരുന്നെങ്കില്‍ പിന്നീട് സംഗീതത്തില്‍ ആയി’- അഭയ പറഞ്ഞു.
Post Your Comments