NEWS

രാജേഷ്‌ പിള്ളയുടെ ജീവന്‍ കവര്‍ന്നത് ജംങ്ക് ഫുഡും പെപ്സിയും- സുഹൃത്തിന്റെ വെളിപ്പെടുത്തല്‍

മദ്യപാനമോ പുകവലിയോ ഇല്ലാതിരുന്ന അന്തരിച്ച സംവിധായകന്‍ രാജേഷ്‌ പിള്ളയുടെ ജീവന്‍ കവര്‍ന്നത് ജംങ്ക് ഫുഡും പെപ്സിയുമാണെന്ന് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. രാജേഷിന്റെ സുഹൃത്തായ സുബ്രഹ്മണ്യന്‍ സുകുമാരനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ ആദ്യസിനിമയുടെ പ്രവര്‍ത്തനങ്ങളുമായി കേരളത്തിന് പുറത്ത് കഴിഞ്ഞ സമയത്ത് നിര്‍മ്മാതാവ് ഒരുക്കിക്കൊടുത്ത താമസസ്ഥലത്തിനടുത്ത് ആകെയുണ്ടായിരുന്നത് ഒരു കെന്‍ടക്കി ഫ്രൈഡ് ചിക്കന്‍ ഭക്ഷണശാല മാത്രമായിരുന്നു. ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ വലിയ ഉപേക്ഷയൊന്നും കാണിക്കാതിരുന്ന രാജേഷ്‌ ദിവസം മുപ്പത് പെപ്‌സി വരെ കഴിച്ചിരുന്നുവെന്ന് ഒരിക്കല്‍ തന്നോട് പറഞ്ഞിരുന്നതായും സുബ്രഹ്മണ്യന്‍ സുകുമാരന്‍ വെളിപ്പെടുത്തുന്നു.

ഭക്ഷണക്രമത്തിലെ അപാകത മൂലമാണ് രാജേഷിന് നോണ്‍-ആള്‍ക്കഹോളിക് ലിവര്‍ സിറോസിസ് ബാധിച്ചതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍

സുബ്രഹ്മണ്യന്‍ സുകുമാരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

രാജേഷിന് സൂചിയെ വലിയ ഭയമായിരുന്നു . പ്രത്യേകിച്ചും കുത്തിവെപ്പുകള്‍ക്ക് ഉപയോഗിക്കുന്ന നീഡിലുകള്‍. ബൈക്ക് യാത്ര വരുത്തിവെച്ച ഗുരുതരമായ അപകടങ്ങളെ അതിജീവിച്ചവനാണെങ്കിലും കുത്തിവെപ്പുകളെ രാജേഷ് ശരിക്കും ഭയപ്പെട്ടു.

ഗുരുതരമായി കരള്‍ രോഗം ബാധിച്ച് ചികില്‍സയുടെ ഒരുഘട്ടത്തില്‍ കുത്തിവെപ്പുകള്‍ ഒഴിവാക്കാനാവാതെ വന്നപ്പോഴാണ് രാജേഷ് അതുമായി സന്ധി ചെയ്തത്. ഇന്ന്‍ നിര്‍മമവും നിരാമയവുമായ മരണം അദ്ദേഹത്തെ കൂടെ കൂട്ടുമ്പോള്‍ വേദനകളുടെ കാഠിന്യങ്ങളില്‍ നിന്ന്‍ വലിച്ചുമാറ്റുകയായിരുുന്നുവോ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്.?!

രാജേഷ് മദ്യപിക്കുകയോ പുക വലിക്കുകയോ ചെയ്തതായി ആരും തന്നെ പറഞ്ഞുകേട്ടിട്ടില്ല. രോഗം കുറച്ചൊന്ന്‍ മാറിനില്‍ക്കാന്‍ തുടങ്ങിയ സമയത്ത് രോഗിയാവാന്‍ ഇടയാക്കിയ കാരണങ്ങളെകുറിച്ച് രാജേഷ് ചിലത് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ആദ്യസിനിമയുടെ പ്രവര്‍ത്തനങ്ങളുമായി കേരളത്തിന് പുറത്ത് കഴിഞ്ഞ സമയത്ത് നിര്‍മ്മാതാവ് ഒരുക്കിക്കൊടുത്ത താമസസ്ഥലത്തിനടുത്ത് ആകെയുണ്ടായിരുന്നത് ഒരു കെന്‍ടക്കി ഫ്രൈഡ് ചിക്കന്‍ ഭക്ഷണശാല മാത്രമായിരുന്നു. ശരീരപ്രകൃതി അതായത്‌കൊണ്ട് ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ വലിയ ഉപേക്ഷയൊന്നും കാണിച്ചതുമില്ല. ഒരുദിവസം മുപ്പത് പെപ്‌സി വരെ കഴിച്ചിരുന്നു എന്നത് അതിശയോക്തി ആയിരുിന്നില്ലെന്നത് ശബ്ദത്തിലെ കുറ്റബോധത്തില്‍ നിറഞ്ഞിരുന്നു . പിന്നീട് രോഗനിര്‍ണയം ചെയ്ത ഡോക്ടര്‍മാര്‍ രോഗകാരണമായി കണ്ടെത്തിയത് ഈ പെപ്‌സിപാനം തന്നെയായിരുന്നു.

“വേട്ട ” എഴുതിക്കൊണ്ടിരുന്ന സമയത്താണ് ഞങ്ങള്‍ അവസാനമായി കണ്ടത്. രാജേഷ് വലിയ പ്രതീക്ഷയിലായിരുന്നു. രോഗത്തില്‍ നിന്നും മുക്തി നേടുമെന്നും സിനിമ വന്‍ വിജയം നേടുമെന്നും.പക്ഷെ കാലം എത്ര വിചിത്രരൂപിയാണ്. എല്ലാം തകിടംമറിക്കാന്‍ അതിനെന്തുല്‍സാഹമാണ്. നല്ല സിനിമകള്‍ ചെയ്ത ഒരാളായിട്ടും സിനിമയെക്കുറിച്ച് ധാരാളം പഠിക്കണം എന്നൊരാഗ്രഹമാണ് രാജേഷ് എന്നോട്‌ പങ്കുവെച്ചത്. കാലം അതിനെല്ലാം വിലക്കിട്ടു.ഒരുപാട് സിനിമാമോഹങ്ങളുമായി ലോകത്തെ ചിത്രീകരിക്കുവാന്‍ പുറപ്പെട്ട ഈ ചെറുപ്പക്കാരന്‍ ജംഗ്ഫുഡിന്റെ രക്തസാക്ഷിയാവാനാണോ വിധിയായത്.?!!

shortlink

Related Articles

Post Your Comments


Back to top button