മൂന്നു വർഷത്തെ ശ്രമത്തിനൊടുവിൽ തീയറ്ററിൽ എത്തിയിരിക്കുകയാണ് ബിഗ്ബജറ്റ് ചിത്രം ടിയാൻ. നിരവധി പ്രതിസന്ധികൾക്കൊടുവിലാണ് ടിയാൻ പ്രദർശനത്തിന് ഒരുങ്ങുന്നത്. വലിയ പ്രതീക്ഷയിലാണ് സംവിധായകൻ ജിയാന്‍ കൃഷ്ണകുമാര്‍. ചിത്രികരണത്തിനു ശേഷവും അസ്‌ലന്‍ മുഹമ്മദ്ദ് എന്ന കഥാപാത്രം തന്നെ വിട്ടു പോകുന്നില്ല എന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു.
ടിയാന്റെ ചത്രികരണത്തെ കുറിച്ച് സംവിധായകൻ ജിയാന്‍ കൃഷ്ണകുമാര്‍ സംസാരിക്കുകയാണ് . “കാഞ്ചിയുടെ ചിത്രീകരണത്തിനിടയിലാണ് മുരളി ഗോപി ടിയാന്റെ ത്രെഡ് എന്നോട് പറയുന്നത്. എനിക്ക് തോന്നിയ കുറെ കാര്യങ്ങൾ ഞാൻ ഗോപിയോട് പറഞ്ഞു. പിന്നീട് ഗോപി അതിനനുസരിച്ച് കഥ വികസിപ്പിക്കുകയായിരുന്നു. കോളേജ് ഡേയ്സ്, കാഞ്ചി എന്നി രണ്ടു ചിത്രങ്ങളിൽനിന്നും വളരെ വ്യത്യസ്തമായ ചിത്രമാണ് ടിയാൻ എന്ന് ജിയാന്‍ പറഞ്ഞു. ഇതൊരു പ്രാദേശികഭാഷാ ചിത്രമല്ല. ഇന്ത്യക്കകത്തും പുറത്തും ഒരുപോലെ ശ്രദ്ധിക്കപ്പെടാന്‍ ഇടയുള്ള പൊതുവിഷയമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്”.
“സിനിമ ആവശ്യപ്പെടുന്നത് വലിയൊരു ക്യാന്‍വാസാണ് അതുകൊണ്ടുതന്നെ അതിനു പിന്നില്‍ വലിയ അധ്വാനം ഉണ്ടായിരുന്നു. ആയിരത്തിലധികം വരുന്ന ജനക്കൂട്ടത്തിന് നടുവില്‍ വച്ചാണ് ടിയാന്റെ അറുപതു ശതമാനത്തോളം ചിത്രീകരിച്ചത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ഒരുക്കുകയും അവരുടെ പശ്ചാത്തലത്തില്‍ സിനിമ ചിത്രീകരിക്കുകയും ചെയ്യുക എന്നത് സമയമെടുത്തു ചെയ്യേണ്ട ജോലിയായിരുന്നു. കേരളത്തിനു പുറത്തായിരുന്നു സിനിമയുടെ ഷൂട്ടിങ്ങ്. മഴയും കാറ്റുമെല്ലാം പ്രതിസന്ധികള്‍ സൃഷ്ടിച്ചിട്ടുണ്ട്. ലഡാക്ക്, നാസിക്ക്, മുബൈ, പ്രയാഗ, രാമോജി ഫിലിംസിറ്റി എന്നിങ്ങിനെ പലയിടങ്ങളിലെല്ലാം വലിയൊരു കൂട്ടായ്മയോടെയാണ് ഞങ്ങള്‍ മുന്നോട്ടുപോയത്”.
സെന്‍സര്‍ ബോര്‍ഡ് ഇടപെടലുമായി സോഷ്യൽ മീഡിയയില്‍ വരുന്ന വാര്‍ത്തകളോടൊന്നും ഞാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നും അത് അവരുടെ ബാധ്യസ്ഥരാണ് എന്നും ജിയാന്‍ പറഞ്ഞു. “സിനിമയില്‍ ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിച്ചതെല്ലാം ചിത്രത്തില്‍ ഉണ്ട്. ഒരു മലയാളിക്ക് ഇന്ത്യയോട് പറയാനുള്ള കാര്യമാണ് സിനിമ ചര്‍ച്ചചെയ്യുന്നത്. ചില സത്യങ്ങളുടെ വെളിപ്പെടുത്തലുകളുണ്ടാകാം എന്നാല്‍ വ്യക്തപരമായി ആരെയെങ്കിലുമോ മതപരമായി ഏതെങ്കിലും വിഭാഗത്തേയോ അധിക്ഷേപിക്കുന്ന ഒന്നും തന്നെ ചിത്രത്തില്‍ ഇല്ല. ട്രെയിലറുകളും ടീസറുകളും പുറത്തിറങ്ങിയതു മുതല്‍ പലരും സിനിമയെ പറ്റി പല ധാരണകളാണ് വച്ചുപുലര്‍ത്തുന്നത്. എന്നാല്‍ എല്ലാവിധം പ്രേക്ഷകരേയും രസിപ്പിക്കുന്ന ഒരുമാസ് എന്റര്‍ടൈനര്‍ തന്നെയായിരിക്കും ടിയാന്‍” എന്നും ജിയാന്‍ പറഞ്ഞു.
പൃഥ്വിരാജും ഇന്ദ്രജിത്തും മുരളിഗോപിയും പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ബോളിവുഡിലെ ടെക്‌നീഷ്യന്‍മാരും അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമായുണ്ട്. റാമോജിറാവ് ഫിലിം സിറ്റിയിൽ ഏറ്റവും കൂടുതൽ ദിവസം ഷൂട്ട് ചെയിത ചിത്രം ടിയാൻ ആണ്.
Post Your Comments