Film ArticlesLatest NewsMollywood

2019-ല്‍ മലയാളം കണ്ട മികച്ച നവാഗത സംവിധായകര്‍

പ്രണയം, സാഹോദര്യം, സൗഹൃദം, ഭയം, ദുഃഖം ഇവയെല്ലാം വേണ്ട അളവില്‍ ചേര്‍ത്ത് മലയാളികളെ ത്രസിപ്പിച്ച സംവിധായകന്‍ മധു സി. നാരായണന്‍

മലയാള സിനിമയില്‍ ഒരു പിടി മികച്ച സംവിധായകരെ സമ്മാനിച്ച വര്‍ഷമാണ്‌ 2019. നൂറു മേനി വിജയങ്ങള്‍ കൊയ്ത ചെറു ചിത്രങ്ങളും വന്‍ ചിത്രങ്ങളും ഒരുക്കിയ നവാഗത സംവിധായകരെ പരിചയപ്പെടാം.

• മനു അശോകന്‍ (ഉയരെ)

ആസിഡ് ആക്രമണത്തെ അതിജീവിക്കുന്ന പല്ലവി എന്ന പെണ്‍കുട്ടിയുടെ കഥയിലൂടെ അതിജീവനത്തിന്റെ ഉള്ളുപൊള്ളിക്കുന്ന ആവിഷ്‌കാരമായ ഉയരയിലൂടെ മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട ഒരു സംവിധായകനാണ് മനു അശോകന്‍. പാര്‍വതി തിരുവോത്ത്, ആസിഫ് അലി, ടൊവിനോ തോമസ്, സിദ്ദിഖ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്‍റെ തിരക്കഥ ബോബി-സഞ്ജയ് ടീം

• മധു സി. നാരായണന്‍ (കുമ്ബളങ്ങി നൈറ്റ്സ്)

പ്രണയം, സാഹോദര്യം, സൗഹൃദം, ഭയം, ദുഃഖം ഇവയെല്ലാം വേണ്ട അളവില്‍ ചേര്‍ത്ത് മലയാളികളെ ത്രസിപ്പിച്ച സംവിധായകന്‍ മധു സി. നാരായണന്‍. തുരുത്തില്‍ ജീവിക്കുന്ന നാല് സഹോദരന്മാരുടെ ജീവിതത്തിലൂടെ മുന്നേറിയ കുമ്ബളങ്ങി നൈറ്റ്സിന്റെ തിരക്കഥ ശ്യാം പുഷ്‌കര്‍. സൗബിന്‍ ഷാഹിര്‍, ഫഹദ് ഫാസില്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, അന്നാ ബെന്‍, മാത്യു തോമസ്, ഗ്രേസ് ആന്റണി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

• പൃഥ്വിരാജ് സുകുമാരന്‍ (ലൂസിഫര്‍)

നടനെന്ന നിലയില്‍ മാസ് മസാല ചിത്രങ്ങളുടെ വിജയത്തില്‍ പങ്കുചേര്‍ന്ന ഒരു വ്യക്തിയാണ് പൃഥ്വിരാജ്. അതുകൊണ്ട് തന്നെ മാസ് ചേരുവകളുടെ കൃത്യമായ രസക്കൂട്ടുകളില്‍ പൃഥ്വിരാജ് ഒരുക്കിയ ലൂസിഫര്‍ 2019 ല്‍ വന്‍ വിജയം നേടിയ ചിത്രമാണ്. കേരളരാഷ്ട്രീയത്തെ ആധാരമാക്കി കഥ പറഞ്ഞ സിനിമയില്‍ സ്റ്റീഫന്‍ നെടുമ്ബിള്ളിയുടെ കഥ പറഞ്ഞ ചിത്രത്തിന്‍റെ തിരക്കഥ മുരളി ഗോപി. മഞ്ജു വാര്യര്‍, വിവേക് ഒബ്റോയ്, ടൊവിനോ തോമസ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത് തുടങ്ങി വന്‍താരനിരതന്നെ ലൂസിഫറിലുണ്ടായിരുന്നു. 150 കോടിയിലേറെ കലക്ഷന്‍ നേടി മലയാളസിനിമ ബോക്സോഫീസ് കണ്ട ഏറ്റവും വലിയ വിജയമായി ചിത്രം മാറി.

• ഗിരീഷ് എ.ഡി. (തണ്ണീര്‍മത്തന്‍ ദിനങ്ങള്‍)

2019 ല്‍ മലയാളം കണ്ട ഏറ്റവും വലിയ സര്‍പ്രൈസ് ഹിറ്റുകളിലൊന്നാണ് ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. ചെറിയ മുതല്‍ മുടക്കില്‍ ഒരുങ്ങി വലിയ വിജയം കൊയ്ത ഒരു ചിത്രം. പ്ലസ് ടു കുട്ടികള്‍ക്കിടയിലെ പ്രണയവും സൗഹൃദവും അടിസ്ഥാനമാക്കി കഥ പറഞ്ഞ ചിത്രത്തില്‍ അനശ്വരാ രാജന്‍, മാത്യു തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

• അഷ്റഫ് ഹംസ (തമാശ)

രേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ചിത്രമാണ് തമാശ. ബോഡിഷെയിമിങ് എന്ന വിഷയത്തെ , കഷണ്ടിത്തലയുള്ള ശ്രീനിവാസന്‍ എന്ന കോളേജ് പ്രൊഫസറുടെ ജീവിതത്തെ വിനയ് ഫോര്‍ട്ട് മികച്ച രീതിയില്‍ അവതരിപ്പിച്ചു.

• നിസാം ബഷീര്‍ (കെട്ട്യോളാണ് എന്റെ മാലാഖ)

വിവാഹേതര ലൈംഗികപീഡനം എന്ന കാലികപ്രസക്തിയുള്ള വിഷയം മനോഹരമായി ആവിഷ്കരിച്ച ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ. ലൈംഗികജീവിതത്തെക്കുറിച്ച്‌ അബദ്ധധാരണകളുള്ള സ്ലീവാച്ചന്‍ എന്ന മലയോരയുവാവിന്റെ വിവാഹവും തുടര്‍ന്നുണ്ടാക്കുന്ന പ്രശ്‌നങ്ങളും നിസാം ബഷീര്‍ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. ആസിഫ് അലി, വീണാ നന്ദകുമാര്‍, ബേസില്‍ ജോസഫ്, ജാഫര്‍ ഇടുക്കി, രവീന്ദ്രന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

• എം.സി. ജോസഫ് (വികൃതി)

നിഷ്‌കളങ്കമായ വികൃതികള്‍ മറ്റുള്ളവരുടെ ജീവിതത്തെ എങ്ങനെ തകര്‍ക്കുമെന്ന് പറഞ്ഞ സിനിമയാണ് വികൃതി. കൊച്ചി മെട്രോയില്‍ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി കഥ പറഞ്ഞ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ എം.സി. ജോസഫാണ്. സുരാജിന്റെ പ്രകടനം  ഏറെ ശ്രദ്ധിക്കപ്പെട്ടു.

അഹമ്മദ് കബീര്‍ (ജൂണ്‍), വിവേക് ആര്യന്‍ (അതിരന്‍), അനുരാജ് മനോഹര്‍ (ഇഷ്‌ക്), പി.ആര്‍. അരുണ്‍ (ഫൈനല്‍സ്), മാത്തുക്കുട്ടി സേവ്യര്‍ (ഹെലന്‍) തുടങ്ങിയ നവാഗത സംവിധായകരും 2019ല്‍ ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷക മനസ്സില്‍ തന്റേതായ സ്ഥാനം നേടിയ സംവിധായകരാണ്

shortlink

Related Articles

Post Your Comments


Back to top button