CinemaLatest NewsMollywoodNEWS

അന്ന് കരഞ്ഞ് കൊണ്ടാണ് ഞാന്‍ സെറ്റുവിട്ട് ഇറങ്ങിപ്പോയത് ; തന്റെ അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് പ്രമുഖ സംവിധായകന്‍

 

മലയാളത്തിന് സൂപ്പര്‍ ചിത്രങ്ങള്‍ സമ്മാനിച്ച പ്രേക്ഷകരുടെ പ്രിയ സംവിധായകനാണ് ജിത്തുജോസഫ്സിനിമയിലെത്തിയ തുടക്ക കാലത്ത് താന്‍ അനുഭവിക്കേണ്ടിവന്ന മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ജിത്തു ജോസഫ്. തന്നെ ഒതുക്കാന്‍ ചിലര്‍ നടത്തിയ ചതിയെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. സംവിധായകന്‍ ജയരാജിന്റെ സഹസംവിധായകനായി നില്‍ക്കുന്ന സമയത്തായിരുന്നു സംഭവങ്ങള്‍ ഉണ്ടാവുന്നത്.

ജയരാജ് സാറിന് തന്നോടുള്ള സ്‌നേഹം ചിലരെ അസ്വസ്ഥരാക്കിയെന്നും തന്നെ അദ്ദേഹവുമായി തെറ്റിച്ച് പുറത്താക്കാനായി മോഷണ നാടകം തന്നെ അരങ്ങേറി എന്നുമാണ് ജിത്തു പറയുന്നത്. ‘ഞാന്‍ ജയരാജ് സാറിന്റെ സഹസംവിധായകനായി നില്‍ക്കുന്ന കാലമായിരുന്നു സിനിമ എന്ന ഒറ്റ സ്വപ്നമാണ് മനസില്‍. എങ്ങനെയും അത് പൂര്‍ത്തീകരിക്കുക എന്നത് മാത്രമാണ് മുന്നിലുള്ളത്. അതുതിരിച്ചറിഞ്ഞാവണം ജയരാജ് സാറിന് എന്നോട് അല്‍പം സ്‌നേഹമുണ്ടായിരുന്നു. എന്നാല്‍ ഇത് മറ്റ് പലരെയും അസ്വസ്ഥരാക്കുന്നത് ഞാനറിഞ്ഞില്ല.

സിനിമയില്‍ കോസ്റ്റ്യൂം അടങ്ങുന്ന വിഭാഗത്തിന്റെ ചുമതലയാണ് അന്ന് സാറ് എന്നെ ഏല്‍പ്പിച്ചിരുന്നത്. സെറ്റില്‍ നിന്നും കോസ്റ്റ്യൂമുകള്‍ മോഷണം പോയി തുടങ്ങി. കാണാതെ വരുമ്പോള്‍ സാര്‍ എന്നോട് ദേഷ്യപ്പെടും. ഇതെങ്ങനെ കാണാതാകുന്നു എന്ന് എനിക്ക് ആദ്യമൊന്നും മനസിലായില്ല. പക്ഷേ ഇത് സ്ഥിരമായി, ഒരുദിവസം കാണാതായ കോസ്റ്റ്യൂം അപ്പുറത്തെ റബര്‍ തോട്ടത്തില്‍ നിന്ന് എനിക്ക് കിട്ടി. ഇതോടെ എനിക്ക് മനസിലായി എന്നെ പുറത്താക്കാനും ഒതുക്കാനുമുള്ള ശ്രമമാണിതെന്ന്. അന്ന് കരഞ്ഞ് കൊണ്ടാണ് ഞാന്‍ സെറ്റുവിട്ട് ഇറങ്ങിപ്പോയത്.’

എന്നാല്‍ ഇന്ന് നോക്കുമ്പോള്‍ ഇതെല്ലാം നിമിത്തമായാണ് തോന്നുന്നതെന്നും അദ്ദേഹം പറയുന്നു. മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യാനുള്ള ആഗ്രഹത്തെക്കുറിച്ചും ജിത്തുപറഞ്ഞു. ഇപ്പോള്‍ മോഹന്‍ലാലിനെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. റാം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തൃഷയാണ് നായികയായി എത്തുന്നത്. ജിത്തുജോസഫിന്റെ സംവിധാനത്തില്‍ രണ്ട് സൂപ്പര്‍ താരങ്ങളുടെ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button