GeneralLatest NewsMollywoodNEWS

‘എമ്മാതിരി തെറിയാണ് ആ മനുഷ്യന്‍!! ഇതുപോലെ ഞാനൊരിക്കലും ഒരു ചീത്തവിളിയും കേട്ടിട്ടില്ല’ പരാതിയുമായി അസിസ്റ്റന്റ്

മുറി മൊത്തം എന്റെ തെറിവിളിയും ബഹളവുമാണ്

സിനിമാ ഷൂട്ടിങ്ങിനിടയിൽ നടക്കുന്ന രസകരമായ സംഭവങ്ങൾ അണിയറ പ്രവർത്തകർ പങ്കുവയ്ക്കാറുണ്ട്. അത്തരം ഒരു അനുഭവം പങ്കുവയ്ക്കുകയാണ് കലാസംവിധായകന്‍ നന്ദകുമാര്‍. പൃഥ്വിരാജ് ചിത്രമായ കുരുതിയുടെ പ്രദര്ശനവിജയത്തിനു പിന്നാലെയാണ് നന്ദകുമാറിന്റെ കുറിപ്പ്. കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈം വഴി യാണ് ‘കുരുതി’ റിലീസ് ചെയ്തത്.സമ്മിശ്ര പ്രതികരണങ്ങൾ നേടുന്ന ചിത്രത്തിൻറെ തിരക്കഥാകൃത്ത് അനീഷ് പള്ള്യാല്‍ ആണ് . അദ്ദേഹത്തെക്കുറിച്ചാണ് ‘മലയാളം മൂവി ആന്‍ഡ് മ്യൂസിക് ഡാറ്റാബെയ്‌സ്’ എന്ന ഗ്രൂപ്പിൽ പങ്കുവയ്ക്കപ്പെട്ട കുറിപ്പ്

കുറിപ്പ് പൂർണ്ണ രൂപം

നാല് വര്‍ഷം മുന്‍പ്, 2016 ല്‍ ഒരു കൊച്ചു സിനിമയുടെ കലാസംവിധാന ജോലിയുമായി ഞാന്‍ തിരുവനന്തപുരത്ത് തമ്ബടിച്ചിരുന്നു. വളരെ കുറഞ്ഞ ബഡ്ജറ്റില്‍ കുറഞ്ഞ ക്രൂ ആയി പ്രശസ്തരായ അഭിനേതാക്കളൊന്നുമില്ലാത്ത സിനിമ. ആര്‍ട്ട് ഡയറക്ഷനു എന്റെയൊപ്പം അസിസ്റ്റന്‍സ് ഒന്നുമില്ല. എല്ലാവരും കൂടെ ഉത്സാഹിച്ച്‌ എല്ലാ ഡിപ്പാര്‍ട്ട്മെന്റിലും സഹകരിച്ച്‌ സിനിമ അങ്ങ് ചെയ്യുക എന്ന രീതിയാണ് . ആര്‍ട്ടില്‍ ഞാന്‍ തന്നെ സ്കെച്ച്‌, പര്‍ച്ചേസിംഗ്, പെയിന്റിങ്, പ്രോപ്പര്‍ട്ടി റെന്റിനു എടുക്കാന്‍ പോകല്‍, തെര്‍മോക്കോള് കട്ട് ചെയ്യല്‍, ചുമരില്‍ ആണിയടിക്കല്‍ അങ്ങിനെ നാനാവിധ പണികള്‍ ഞാന്‍ തന്നെ. അടുത്ത ദിവസം ഷൂട്ട് തീരുമാനിച്ചിട്ടും ആര്‍ട്ട് വര്‍ക്ക് മുഴുവനായിട്ടില്ല. “എല്ലാം പെട്ടെന്ന് വേണമെന്ന്” സംവിധായകന്‍. “ഒറ്റയ്ക്ക് ഇതെല്ലാം ഒരുമിച്ചു ചെയ്യാന്‍ എനിക്ക് അഞ്ചാറു കയ്യില്ല , ആരെങ്കിലും അസിസ്റ്റന്റ് ആയി വേണം” എന്ന് ദേഷ്യം വന്ന ഞാന്‍.

read also: ആര്യ സമാജര്‍ മന്ദിരത്തില്‍ വച്ച് വിവാഹം : ഒരു വര്‍ഷത്തിനു പിന്നാലെ വേർപിരിയൽ, നടി നീന ഗുപ്തയുടെ ജീവിതം

ഞാന്‍ മൊത്തം കിളി പോയി നില്‍ക്കുവാണ്. ആര് എന്ത് ചോദിക്കുന്നതിനും ഞാന്‍ കട്ട ചീത്തവിളിയാണ്. അടുത്ത ദിവസം രാവിലെ പത്ത് മണി കഴിഞ്ഞപ്പോള്‍ സംവിധായകന്‍ രണ്ടു പേരെ എന്റെ അടുത്ത് കൊണ്ട് നിര്‍ത്തി പറഞ്ഞു “ഇവര്‍ നന്ദേട്ടനെ അസിസ്റ്റ് ചെയ്യും. കാര്യങ്ങള്‍ ഒക്കെ ഒന്ന് പറഞ്ഞു കൊടുത്താല്‍ മതി. തല്‍ക്കാലം ഇവര്‍ പോരേ?” ഞാന്‍ അവരെ രണ്ടു പേരെയും സൂക്ഷിച്ചു നോക്കി. ‘ആഹാ ! രണ്ടു പേര്‍ക്കും മീശയില്ല’ (ജഗതി. ജെപെഗ്) ഒരാള്‍ അല്പം പൊക്കം കുറഞ്ഞു തടിച്ചിട്ടു, അയാളുടെ ബാക്കി പൊക്കവും കടമെടുത്ത പോലെ മറ്റെയാള്‍ നല്ല ഉയരമുള്ള കക്ഷി. “ഇവര്‍ പോരെ?” വീണ്ടും സംവിധായകന്‍.

“പോരും… ഇവര് പോരും” എന്ന് ഞാന്‍ “എന്നാല്‍ ഇങ്ങോട്ട് പോരെ” എന്നും പറഞ്ഞു രണ്ടു പേരെയും വിളിച്ചു ആര്‍ട്ട് വര്‍ക്ക് ചെയ്യുന്ന റൂമിലേക്ക് പോയി. എന്തും ചെയ്യാന്‍ റെഡി ആയി നില്‍ക്കുന്ന അവരോടു, കഴിഞ്ഞ നാല് ദിവസമായി സകല കണ്ട്രോളും പോയിരിക്കുന്ന ഞാന്‍ പറഞ്ഞു :-
” ഈ മ%^&$%&%* എടുത്തു ആ കോ &*^^$ &%^%^$ല്‍ ഒട്ടിച്ചു വെക്ക്. എന്നിട്ട് അതിന്റെ മീതെ ദാ അവിടെ കലക്കി വെച്ചിരിക്കുന്ന മറ്റേ ^&^%^$ കളര്‍ എടുത്തു അടി. ഒരാള് ദാ ആ ചുമരില്‍ കാണുന്ന &^%^$%$%#^ ല്ലാം ചൊരണ്ടി കള. എന്നിട്ട് ധാ മേശപ്പുറത്തിരുന്ന മറ്റേ ^&^&%$$^ ആ *&%&^%& സാധനമെടുത്തു ആ മൂലയ്ക്ക് വെയ്ക്ക് ” രണ്ടു പേരും മുഖത്തോടു മുഖം നോക്കി. ഒന്ന് പരുങ്ങി. പിന്നെ ഞാന്‍ പറഞ്ഞ പോലെ പതുക്കെ ചെയ്യാന്‍ തുടങ്ങി.

‘എന്ത് ^&^&%& ലെ പണിയാണ്. പെട്ടെന്ന് വേണം. ഇങ്ങിനെ %&%൯(&(&(* ചെയ്യാനെങ്കില്‍ ഇന്നൊന്നും ഷൂട്ട് ചെയ്യാന്‍ പറ്റില്ല. ഇത് പെട്ടെന്ന് തീര്‍ത്തില്ലെങ്കില്‍ ആ ഡയറക്ടര്‍ ^%&$^%* എന്നെ നിലത്ത് നിര്‍ത്തില്ല. മേല് അനങ്ങി വല്ലതും ചെയ്‌യടോ.. ഏത് (&&^&$$&^(**) നോക്കിയിട്ടാണ് ഇതൊക്കെ ചെയ്യന്നത് ?!?’

മുറി മൊത്തം എന്റെ തെറിവിളിയും ബഹളവുമാണ്. അതിനിടയില്‍ അസിസ്റ്റന്റുമാരില്‍ ഉയരം കൂടിയ കക്ഷി നേരെ ഡയറക്ടറുടെ അടുത്തേക്ക് പോകുന്നു. എന്തോ സംസാരിക്കുന്നു.

അസിസ്റ് : അങ്ങേരാരാണ്‌ ഭായി? ആ ബുള്‍ഗാനും വെച്ച്‌ ട്രൗസറും ഇട്ട് കയ്യില്‍ കട്ടറും പെയിന്റുമൊക്കെ പിടിച്ചു നില്‍ക്കുന്ന ആള്‍?
ഡയറക്ടര്‍ : അയാളാണ് നമ്മുടെ ആര്‍ട്ട് ഡയറക്ടര്‍. എന്തേ?
അസിസ്റ്റ് : എന്റെ പൊന്നോ. എമ്മാതിരി തെറിയാണ് ആ മനുഷ്യന്‍!! ഇതുപോലെ ഞാനൊരിക്കലും ഒരു ചീത്തവിളിയും കേട്ടിട്ടില്ല.
ഡയറക്ടര്‍ : ആണോ? എന്നാ ഞാന്‍ ഇപ്പൊ പറയാം.
ഡയറക്ടര്‍ എന്നെ വിളിക്കുന്നു. ഞാന്‍ സംവിധായകന്റെ അടുത്തേക്ക് വന്നു: “ഉം എന്താ, പറ”

ഡയറക്ടര്‍ : (അസിസ്റ്റനന്റിനെ ചൂണ്ടി) സോറി ഞാന്‍ ഇദ്ദേഹത്തെ പരിചയപ്പെടുത്താന്‍ മറന്നു പോയി. ഇദ്ദേഹമാണ് ഡോക്ടര്‍ ***.
ഞാന്‍ : ഡോ….. ???
ഡയറക്ടര്‍ : ക്ടര്‍ …ഡോക്ടര്‍. ഡോക്ടര്‍*** …. .. നമ്മുടെ പടത്തിന്റെ സ്ക്രിപ്റ്റ് റൈറ്റര്‍ ആണ്.
ഞാന്‍ : സ്ക്രിപ്റ്റ് …..?
ഡയറക്ടര്‍ : റൈറ്റര്‍. സ്ക്രിപ്ട് റൈറ്റര്‍. ഡോ.***, സ്വദേശം *** ആണ്.
ഞാന്‍ കട്ടറും തെര്‍മോക്കോളും മേശപ്പുറത്തു വെച്ച്‌ നിരായുധനായി. എന്നിട്ടു മുറിയില്‍ ചുമരില്‍ പെയിന്റ് അടിക്കുന്ന മറ്റേ അസിസ്റ്റന്റിനെ ചൂണ്ടി ഞാന്‍ ദയനീയമായി ചോദിച്ചു : “അപ്പൊ അതാരാ?”
ഡയറക്ടര്‍: (ചൂണ്ടിയ ആളെ നോക്കി ) അത് ഡോ.*** ഇദ്ദേഹത്തിന്റെ സ്വദേശം തന്നെ. സര്‍ജന്‍ ആണ്. നമ്മുടെ സിനിമയില്‍ പ്രധാനമായൊരു വേഷം ചെയ്യുന്നു. അഭിനയിക്കാന്‍ വേണ്ടി ഇന്ന് എത്തിയതാണ്.

ഞാന്‍ കസേരയിലേക്ക് ഇരുന്നു… ഞാന്‍ മറ്റേ അസിസ്റ്റന്റിനെ നോക്കി. പാവം കുനിഞ്ഞിരുന്നു ചുമര് ചുരണ്ടി വൃത്തിയാക്കുകയാണ്. ‘അല്ലയോ മഹാനുഭാവന്മാരെ…. താങ്കള്‍ ഇരുവരോടും പെയിന്റ് അടിക്കാനും തെര്‍മോക്കോള് കട്ടു ചെയ്യാനുമൊക്കെ പറഞ്ഞ ഭാഷ അങ്ങേയറ്റം മ്ലേച്ഛമാണെന്നു കരുതുന്നു. താങ്കള്‍ എനിക്കെതിരെ പ്രതികാര നടപടികളൊന്നും എടുക്കുകയില്ലെന്നു കരുതിക്കോട്ടേ? ഇനി മേലില്‍ ഞാന്‍ താങ്കള്‍ ഇരുവരോടും ഇതുപോലുള്ള കുത്സിത വാക്കുകളൊന്നും പറയില്ല എന്ന് വിശ്വസിക്കുമല്ലോ” എന്ന് ഞാന്‍ മനസ്സാ അവരോടു പറഞ്ഞു.

എന്തിനേറെ പറയണം. ഒരു മാസം നീണ്ടു നിന്ന ആ സിനിമാ ഷൂട്ടിങ് ഒരു അനുഭവം തന്നെ ആയിരുന്നു. ഒരു കുടുംബം പോലെ തോന്നിക്കുന്ന, ഒരു ഹൈറാര്‍ക്കിയും ഇല്ലാത്ത ജൂനിയര്‍ സീനിയര്‍ എന്ന മനോഭാവമൊന്നും ഇല്ലാത്ത, ഒഴിവു സമയങ്ങളില്‍ പരസ്പരം അടുക്കളയില്‍ കയറി കാപ്പിയുണ്ടാക്കുകയും ഉച്ചയ്ക്ക് പൊതിച്ചോറ് പങ്കുവെച്ചും രസകരമായി ഷൂട്ടിങ് തീര്‍ന്നു .

ആ സിനിമയെ നിങ്ങള്‍ അറിയും…
യുകെ ഏഷ്യന്‍ ചലച്ചിത്രമേളയില്‍ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം | സിങ്കപ്പൂര്‍ തെക്കേ ഏഷ്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്കാരം | കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2017 അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം… എന്നീ പുരസ്കാരങ്ങള്‍കരസ്ഥമാക്കിയ പ്രശാന്ത് വിജയ് സംവിധാനം ചെയ്ത “അതിശയങ്ങളുടെ വേനല്‍ / The Summer of Miracles”

അന്ന് എന്റെ തെറിയും ചീത്ത വിളിയും കേട്ട ആ സ്ക്രിപ്റ്റ് റൈറ്ററെയും നിങ്ങള്‍ക്ക് ഇപ്പോള്‍ പിടികിട്ടിക്കാണും പൃഥിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച്‌, പൃഥിരാജ് പ്രധാന വേഷത്തില്‍ വരുന്ന ‘കുരുതി’ എന്ന സിനിമയുടെ എഴുത്തുകാരന്‍… അനീഷ് പള്ള്യാല്‍/ Palliyal Anish

‘കുരുതി’ മികച്ച അഭിപ്രായങ്ങളുടെ മുന്നേറുമ്ബോള്‍ എഴുത്തുകാരന്‍ അനീഷ് പള്ള്യാലിന് എല്ലാ ആശംസകളും ഭാവുകങ്ങളും നേരുന്നു

shortlink

Related Articles

Post Your Comments


Back to top button