
സിനിമയില്‍ സൂപ്പര്‍താരമായി തിളങ്ങി നില്ക്കുന്ന കാലത്താണ് നടൻ സുകുമാരന്റെ അപ്രതീക്ഷിത വിയോഗം. മലയാള സിനിമയിലെ പ്രഗത്ഭനായ നടനായിരുന്ന സുകുമാരന്‍ നാല്പത്തി ഒന്‍പതാമത്തെ വയസിലാണ് അന്തരിക്കുന്നത്. 1948 ജൂണ്‍ പത്തിന് ജനിച്ച സുകുമാരന്‍ 1997 ജൂണ്‍ പതിനാറിനാണ് നമ്മെ വിട്ട് പോയത്. വളരെ സോഫ്റ്റായ വേഷങ്ങളെക്കാള്‍ കരുത്തും തന്റേടവുമുളള കഥാപാത്രങ്ങള്‍ക്ക് ഇണങ്ങുന്ന ശബ്ദവും ഭാവപ്രകടനവും കൊണ്ട് പെട്ടെന്നു തന്നെ സുകുമാരന്‍ പ്രേക്ഷക മനസ്സുകളുടെ പ്രിയപ്പെട്ട നടനായി മാറാന്‍ കഴിഞ്ഞു. ഇപ്പോള്‍ മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും അച്ഛനെ പോലെ നല്ല നടന്മാരായി മാറിയിരിക്കുകയാണ്.
അവസാനമായി താരത്തെ കണ്ട ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസ്. മനോരമയ്ക്ക് നല്കിയ പ്രത്യേക റിപ്പോര്‍ട്ടിലൂടെയാണ് സുകുമാരന്റെ ജീവിതത്തിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങളെ കുറിച്ച് ഡെന്നീസ് പങ്കുവെച്ചത്.
ഡെന്നീസിന്റെ വാക്കുകൾ :
‘ജീവിതം ഒരിക്കലും വഴിതെറ്റി വായിക്കാന്‍ ഇഷ്ടപ്പെടാതിരുന്ന ആളാണ് സുകുമാരന്‍. എന്നാല്‍ കാലത്തിന്റെ കണക്കിന് പറ്റിയ വലിയ ശിക്ഷ ഏറ്റുവാങ്ങി എറണാകുളം കടവന്ത്രയിലുള്ള ഇന്ദിരാഗാന്ധി ഹോസ്പിറ്റലില്‍ ജീവനറ്റ് കിടക്കുന്നതും നോക്കി നിന്ന ആ ദുഃഖ നിമിഷങ്ങളൊക്കെ ഈയിടെ കഴിഞ്ഞ് പോയത് പോലെയാണ് എനിക്ക് തോന്നിയത്.
സുകുമാരന്റെ പറക്കമുറ്റാത്ത പതിനാലും പന്ത്രണ്ട് വയസും പ്രായക്കാരായ പൃഥ്വിരാജും ഇന്ദ്രജിത്തും വെള്ള ഫുള്‍ കൈ ഷര്‍ട്ടും പാന്റ്സുമിട്ട് സങ്കടത്തിന്റെ പെരും കടലും പേറി ശബ്ദമില്ലാത്ത ഒരു വിലാപം പോലെ മരവിച്ച് നില്ക്കുന്ന ആ കാഴ്ച ഇപ്പോഴും എന്റെ കണ്മുന്പില് നിന്നും മാഞ്ഞു പോയിട്ടില്ല. ജീവിതത്തിന്റെ ക്രീസില്‍ ഓള്‍റൗണ്ടറായി ഓടി നടക്കുമ്പോഴായിരുന്നു ഒട്ടും നിനച്ചിരിക്കാത്ത നേരത്ത് ഒരു മിന്നല്‍ പിണര്‍ പോലെ സുകുമാരന്റെ വിടവാങ്ങല്‍ ഉണ്ടായത്.
തനിക്ക് ശരിയെന്നു തോന്നുന്ന തന്റെ തീരുമാനങ്ങള്‍ക്കും ചിന്തകള്‍ക്കുമൊപ്പം നിന്നു കൊണ്ട് ഒരു പോരാളിയെപ്പോലെ ആരോടും പോരാടാന്‍ സുകുമാരന്‍ ഒരു മടിയുമില്ലായിരുന്നു. ”അമ്മ’ തുടങ്ങിയ ആദ്യ വര്‍ഷത്തെ തിരഞ്ഞെടുപ്പ് നടപടി ശരിയല്ലെന്ന് കാണിച്ച് സുകുമാരന്‍ കോടതിയില്‍ കേസ് കൊടുത്തതിന്റെ പേരില്‍ സംഘടനാ സുകുമാരനെതിരെ ഒരു അപ്രഖ്യാപിത വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സമയത്ത് ഞങ്ങള്‍ ‘ബോക്സര്‍’ എന്ന സിനിമ തുടങ്ങാനുള്ള പ്രാരംഭ നടപടികളുമായി മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ്. ബാബു ആന്റണിയും സുകുമാരനുമാണ് പ്രധാന വേഷക്കാര്‍. ദിനേശ് പണിക്കരാണ് നിര്‍മ്മാതാവ്.
സുകുമാരനെ അതില്‍ അഭിനയിപ്പിക്കാതിരിക്കാന്‍ ‘അമ്മ’ക്കാര് ശ്രമിച്ചു. സുകുമാരനെ മാറ്റില്ലെന്ന് പറഞ്ഞതോടെ പ്രശ്നം വഷളായി. അങ്ങനെ എല്ലാ സംഘടനകളും അനുരഞ്ജന യോഗം വിളിച്ചു. അമ്മയുടെ ഭാരവാഹികളായ മമ്മൂട്ടി, മോഹന്‍ലാല്‍, മധു, സോമന്, തുടങ്ങി നിരവധി പേര് പങ്കെടുത്തിരുന്നു. അന്ന് സുകുമാരന്‍ അതിനാടകീയമായിട്ടാണ് അവിടേക്ക് എത്തിയത്. സംഘടനയ്ക്ക് എതിരെ കേസ് കൊടുത്തതിന് ഖേദം പ്രകടിപ്പിക്കണമെന്ന അമ്മയുടെ തീരുമാനത്തെ അദ്ദേഹം എതിര്‍ത്തു. ശേഷം ഇംഗ്ലീഷില്‍ സുന്ദരമായൊരു പ്രസംഗം നടത്തി കൊണ്ട് തിരിച്ച് പോവുകയാണ് ചെയ്തത്. പിന്നീട് മധു ഇടപെട്ടാണ് അമ്മയും സുകുമാരനും തമ്മിലുള്ള പ്രശ്നം ഒത്തുതീർപ്പാക്കിയത്.’
Post Your Comments