GeneralNEWS

അഖില്‍ മാരാര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി ശ്രീജിത്ത് പെരുമന

മോഷണക്കുറ്റം ആരോപിച്ച്‌ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിനെതിരെ സംവിധായകന്‍ അഖില്‍ മാരാര്‍ ബിഗ് ബോസ് ഹൗസില്‍ വച്ച്‌ നടത്തിയ പരാമര്‍ശം വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. ഷോയിലെ ഒരു ടാസ്‌കിനിടെയിലായിരുന്നു അഖില്‍ മാരാര്‍  പരാമര്‍ശം നടത്തിയത്. സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ വിമര്‍ശനമാണ് ഇതിനെതിരെ ഉയര്‍ന്നത്.

വീക്ക്‌ലി ടാസ്‌കിനിടെ മീശ മാധവനായി ഒരുങ്ങിനില്‍ക്കുന്ന സാഗര്‍ സൂര്യയോട് സംസാരിക്കുന്നതിനിടെയായിരുന്നു ഈ പരാമർശം. ‘നിന്നോട് അരിയാഹാരങ്ങള്‍ മോഷ്ടിക്കാന്‍ ആണോടോ പറഞ്ഞത്, നീയാരാ മധുവോ.. ഭക്ഷണം മോഷ്ടിച്ചാല്‍ ഒടുക്കം മധുവിന്റെ അവസ്ഥ വരും’ എന്നായിരുന്നു അഖില്‍ പറഞ്ഞത്. അഖില്‍ മാരാര്‍ നടത്തിയത് അധിക്ഷേപ പരാമര്‍ശമാണെന്നാണ് സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്.

അഖില്‍ മാരാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്. ഇപ്പോഴിതാ അഖില്‍ മാരാരുടെ പരാമര്‍ശം വിവാദമായതിന് പിന്നാലെ നിയമനടപടി സ്വീകരിക്കേണ്ട ആവശ്യകതയെ കുറിച്ച്‌ വ്യക്തമാക്കുകയാണ് അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ശ്രീജിത്ത് പെരുമനയുടെ കുറിപ്പിലേക്ക്…

ബിഗ് ബോസ്സും, ആത്മരതികളും തുടരുന്നു..

മലയാളികളുടെ സൈബര്‍ ഓര്‍ഗാസത്തിന്റെ മെറ്റീരിയലായ ബിഗ് ബോസ്സിനെക്കുറിച്ച്‌ പറയേണ്ട എന്ന് കരുതി പരമാവധി ഒഴിഞ്ഞു മാറിയതയാണ്.. എന്നാല്‍ ഈ വിഷയത്തില്‍ ഇന്ന് ആവര്‍ത്തിച്ച്‌ പറയേണ്ടി വരുന്നത് ചില സുഹൃത്തുക്കള്‍ തുടര്‍ച്ചയായി അയച്ചു തന്ന ചില വീഡിയോകളും, അഭിപ്രായങ്ങളും, ടെലികാസ്റ്റ് ചെയ്ത സംഭാഷണങ്ങളുമാണ്.

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവുമായി ബന്ധപ്പെടുത്തി ബിഗ് ബോസ്സ് പരിപാടിയില്‍ അതിലെ മത്സരാര്‍ത്ഥിയായ അഖില്‍ എന്നൊരാള്‍ നടത്തിയ പരാമര്‍ശം അങ്ങേയറ്റം വംശീയവും, ആദിവാസികളോടുള്ള അതിക്രമം തടയല്‍ നിയമപ്രകാരം ജാമ്യമില്ല കുറ്റകൃത്യവുമാണ് എന്നതില്‍ സംശയമില്ല. മധു എന്നയാള്‍ക്കെതിരെ മോഷണ കുറ്റം ചുമത്തപ്പെട്ടിട്ടുണ്ടെങ്കിലും നാളിതുവരെ ഒരു മോഷണ കുറ്റം പോലും തെളിയിക്കപ്പെട്ടിട്ടില്ല എന്നതുകൊണ്ട് അപ്രകാരമുള്ള ആരോപണങ്ങള്‍ തീര്‍ത്തും കുറ്റകരവും ബന്ധുക്കള്‍ക്ക് അപമാനകരവുമാണ്.

ജനിച്ച മണ്ണിലെ അസ്തിത്വം ചോദ്യം ചെയ്തുകൊണ്ട് ജനങ്ങളുടെയും, ജനാധിപത്യ ഭരണഘടനയുടെയും കഴുത്തില്‍ ഫാസിസത്തിന്റെ കത്തിവെച്ച്‌ കാത്തിരിക്കുന്ന വര്‍ഗ്ഗീയ ഭരണകൂട ഭീകരതയ്ക്കെതിരെയും, ഓരോ അണിക്കൂറിലും മനുഷ്യ ജീവനുകള്‍ കവര്‍ന്നുകൊണ്ട് പടര്‍ന്നുപിടിക്കുന്ന വൈറസ് ബാധകള്‍ക്കെതിരെയും, ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ ഏകാധിപത്യത്തിനിടയില്‍ നിലനില്‍പ്പിന്റെ പോരാട്ടം നടത്തുന്ന മനുഷ്യരുടെയും സമൂഹത്തിന്റെയും ഇടയിലേക്ക് ‘ബിഗ് ബോസ്സിലെ ‘ സൈക്കോപാത്തുകളുടെ കോണകം പാറിയ കഥകളും ഉയര്‍ത്തിപ്പിടിച്ച്‌ ആത്മരതിയടയുന്നവര്‍ ദയവുചെയ്ത് മാറി നില്‍ക്കുക.

ബിഗ് ബോസ്സിസ്സ് ഷോകളില്‍ നിയമലംഘനം നടക്കുന്നു, വക്കീല്‍ നിയമപരമായി ഇടപെടണം എന്ന ആവശ്യവുമായി നിരവധി ഫോണ്‍ കോളുകളും, സന്ദേശങ്ങളും കഴിഞ്ഞ കാലങ്ങളിലക്കെ ലഭിക്കുന്നുണ്ട്. പറഞ്ഞുവരുന്നത് ബിഗ്ബോസിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് എന്നെ ബന്ധപ്പെടുന്നവരോടും, കഴിഞ്ഞ ബിഗ് ബോസ്സുകളിലെ സൈക്കോപ്പാത്തുകളുടെ സാമൂഹിക മലിനീകരണം നിയന്ത്രിക്കണം എന്നാവശ്യപ്പെടുന്നവരോടുമാണ് .

അതായത് ബിഗ് ബോസ്സിലെ ഈ കിടപ്പറ /അണിയറ രഹസ്യ വായ്പ്പാട്ടിനോട് മലയാളിക്കുള്ള താത്പര്യംതന്നെയാണ് അത്തരമൊരു പരിപാടിയുടെ വിജയവും. ഈ പരിപാടി കാണുന്നവരെ വിമര്‍ശിക്കാനോ, കാണരുതെന്ന് പറയാനോ അല്ല ഇത്രയും എഴുതിയത് മറിച്ച്‌ സമയം കിട്ടുബോഴും സമയമുണ്ടാക്കിയും കണ്ണിമ ചിമ്മാതെ ഈ പരിപാടി കാണുകയും ആത്മരതിയടയുകയും ചെയ്ത ശേഷം പുറത്തുവന്ന് ‘പോക്ക് പരിപാടിയാണ് ‘എന്ന് വിളിച്ചു പറയുന്നവരെ ചിലത് ഓര്‍മപ്പെടുത്താനാണ്.

ബിഗ്ബോസോക്കെ കാണുന്ന മലയാളികളാണ് നാഗസാക്കിയില്‍ വീണ ഗര്‍ഭം കലക്കിയേക്കാള്‍ വലിയ വലിയ ദുരന്തങ്ങള്‍ എന്ന് പറയാതെ പറയാനാണ് ഈ ഉദാഹരണം ചൂണ്ടിക്കാണിച്ചത്. രാജ്യവും ജനതയും പ്രതിസന്ധിയിലായിരിക്കുമ്ബോള്‍ കുറച്ചുകൂടി പക്വതയോടെ സാമൂഹിക ചര്‍ച്ചകളെ കൊണ്ടുപോകണം എന്നൊരു നിര്‍ദേശമല്ല ആത്മഗതം മാത്രമേ അവസാനമായി നല്‍കാനുള്ളൂ. മധു വിഷയത്തില്‍ ബിഗ് ബോസ്സ് മത്സരാര്‍ത്ഥി അഖില്‍ മാരാര്‍ എന്നയാള്‍ക്കെതിരെ ബന്ധുക്കളുമായി ആലോചിച്ച്‌ നിയമ നടപടി സ്വീകരിക്കും..

shortlink

Related Articles

Post Your Comments


Back to top button