ഐഫ അവാര്‍ഡ്സിന് അവതാരകനായി പോയതിന്റെ അനുഭവങ്ങള്‍ പങ്കുവച്ച് നടൻ ടിനി ടോം. കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിര്‍, വിനായകൻ എന്നിവര്‍ക്കൊപ്പമുള്ള അനുഭവമാണ് ടിനി ടോം കൗമുദി മൂവീസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
‘ആദ്യമായാണ് ഒരു സൗത്ത് ഇന്ത്യൻ ഫിലിം അവാര്‍ഡ്സിന് ഞാൻ അവതാരകനായി പോകുന്നത്. മലയാളത്തില്‍ നിന്നും കിട്ടുന്നതിന്റെ ഇരട്ടിയുടെ ഇരട്ടിയിലധികം പ്രതിഫലം കിട്ടി. പൊതുവെ ഐഫ അവാര്‍ഡിന് മലയാളി താരങ്ങള്‍ പോകാറില്ല’- ടിനി ടോം പറഞ്ഞു.
‘ഷോയുടെ പ്രാധാന്യം പലര്‍ക്കും അറിയില്ല. പിന്നെ അഭിമുഖങ്ങളെല്ലാം ഇംഗ്ലീഷിലായിരിക്കും. മറ്റു ഭാഷകളിലെ ആങ്കര്‍ റാണ ദഗുബതിയാണ്. ഞാനും പേളി മാണിയും റാണയും ഒരുമിച്ചാണ് സ്റ്റേജില്‍ വരിക. റാണയുമായി ഞാൻ പരിചയപ്പെട്ടു. വളരെ നല്ല മനുഷ്യൻ. ഷോയ്ക്ക് ശേഷം ഞങ്ങള്‍ മെസേജ് ചെയ്യുമായിരുന്നു. ഇടയ്ക്ക് പുള്ളി രോഗബാധിതനായി. അതിന് ശേഷം പുള്ളിയുമായി വലിയ ബന്ധമില്ല’- ടിനി ടോം വ്യക്തമാക്കി.
‘മലയാളത്തില്‍ നിന്നും അവാര്‍ഡിന് ആരെ വിളിച്ചിട്ടും വരാൻ തയ്യാറല്ല. മലയാളത്തിലെ ഏതെങ്കിലും ആക്ടേര്‍സിനെ വിളിക്കാൻ സംഘാടകര്‍ പറഞ്ഞു. എനിക്ക് പരിചയമുള്ള വിനായകനെയും സൗബിനെയും ബിബിൻ വിഷ്ണുവിനെയും വിളിച്ചു. നമ്മള്‍ തന്നെയാണ് അവാര്‍ഡൊക്കെ തീരുമാനിച്ചത്. മികച്ച നടനുള്ള പുരസ്കാരം സൗബിനും മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം വിനായകനും കൊടുക്കാമെന്ന് തീരുമാനിക്കുകായിരുന്നു’ ടിനി ടോം പറഞ്ഞു.
‘ഷോയില്‍ വലിയ സെക്യൂരിറ്റിയാണ്. വിനായകൻ കറുത്ത പാന്റും ഷര്‍ട്ടും ധരിച്ച് ഗ്ലാസും വെച്ചാണ് വന്നത്. ഹൂ ആര്‍ യു എന്ന് സെക്യൂരിറ്റി ചോദിച്ചപ്പോള്‍ ഐ ആം ഏൻ ആക്ടര്‍ എന്ന് വിനായകൻ. ഇങ്ങനെയൊരു രൂപത്തില്‍ ഒരു നടനെ അവര്‍ കണ്ടിട്ടില്ല. അവര്‍ കയറ്റി വിട്ടില്ല. സൗബിനെയും കയറ്റി വിട്ടില്ല. വിനായകൻ തെലുങ്കരും തമിഴരും ഇരിക്കുന്നതിന് ഇടയിലൂടെ വന്ന് നമ്മളൊന്നും ആക്ടേര്‍സല്ല, ഇവിടെ ഇരുന്ന് കൂടെ എന്ന് ചോദിച്ച് അവിടെ പോയി ഇരുന്നു. ഇവിടെ വരെ വരാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. പക്ഷെ ഇവിടെ നിന്ന് അകത്ത് കയറാനായിരുന്നു ബുദ്ധിമുട്ടെന്ന് സൗബിൻ വേദിയില്‍ വെച്ച് പറഞ്ഞു. എആര്‍ റഹ്മാനാണ് സൗബിന് അവാര്‍ഡ് കൊടുത്തത്. എനിക്കീ അവാര്‍ഡ് തന്ന റഹ്മാനിക്കയ്ക്ക് നന്ദി എന്നും സൗബിൻ പറഞ്ഞു. ഇത് കേട്ട് താൻ ഓടിയെന്നും’ ടിനി ടോം ചിരിയോടെപങ്കുവച്ചു.
Post Your Comments