
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ജയം രവി. കഴിഞ്ഞ ദിവസമാണ് താരത്തിനെതിരെ ഭാര്യ ആർതി രവി രംഗത്തെത്തിയത്. ഇപ്പോഴിതാ വിവാഹമോചനം നേടാൻ കാരണമായ സംഭവങ്ങളെപ്പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് ജയം രവി. മക്കളുമായി ഒരു പ്രശ്നവുമില്ലെന്നും കുടുംബം തകർത്തത് മുൻ ഭാര്യയും അവരുടെ മാതാപിതാക്കളുമാണെന്ന ഗുരുതരമായ ആരോപണങ്ങളാണ് ജയം രവി പങ്കുവച്ചിരിക്കുന്നത്.
മാതാപിതാക്കളെ പോലും സഹായിക്കാൻ കഴിയാതെ തന്നെ ട്രാപ്പിലാക്കി സമ്പാദ്യം മുഴുവൻ ആർതിയും അവരുടെ മാതാപിതാക്കളും ആഡംബര ജീവിതത്തിനായി ചെലവഴിക്കുകയും വൻതോതിലുള്ള സാമ്പത്തിക വായ്പകളിൽ കുടുക്കുകയും ചെയ്തു എന്ന് ജയം രവി പറയുന്നു.
ജയം രവിയുടെ പ്രസ്താവന
“നമ്മുടെ രാജ്യം വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ, ജനകീയ കോടതിയിൽ എന്റെ വ്യക്തിപരമായ കാര്യങ്ങൾ എടുത്തിട്ട് വിചാരണ ചെയ്യുന്നതിൽ ദുഃഖമുണ്ട്. എന്റെ സ്വകാര്യ ജീവിതം സത്യമോ അനുതാപമോ ഇല്ലാതെ വളച്ചൊടിച്ച ഗോസിപ്പുകളായി മാറുന്നത് കാണുന്നത് എനിക്ക് ആഘാതകരമായിട്ടുണ്ട്. എന്റെ നിശബ്ദത ഒരു ബലഹീനതയായിരുന്നില്ല.
അത് അതിജീവനമായിരുന്നു. പക്ഷേ, എന്റെ യാത്രയെയോ എന്റെ മുറിവുകളെയോ അറിയാത്തവർ എന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുമ്പോൾ, ഞാൻ എല്ലാം തുറന്നു പറഞ്ഞേ മതിയാകൂ. കഠിനാധ്വാനവും പ്രതിരോധവും കൊണ്ടാണ് ഞാൻ എന്റെ കരിയർ കെട്ടിപ്പടുത്തത്. എന്റെ മുൻ വിവാഹത്തിൽ നിന്നു മാത്രം ലഭിച്ച പ്രശസ്തി വ്യക്തിപരമായ നേട്ടത്തിനും സഹതാപം നേടാനും ഉപയോഗിക്കാൻ ആരെയും ഞാൻ അനുവദിക്കില്ല. ഇത് വെറുമൊരു കളിയല്ല, എന്റെ ജീവിതമാണ്, എന്റെ സത്യമാണ്, എന്റെ മുറിവുണക്കലാണ്. ഇന്ത്യയിലെ നിയമത്തിൽ ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു. അത് സത്യം വെളിച്ചത്തു കൊണ്ടുവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്നിലെ സത്യത്തെയും നീതിയെയും ബഹുമാനിച്ച് അന്തസ്സോടെ ഞാൻ പോരാടും.
ഒരു മുതിർന്ന വ്യക്തി ആയിട്ടു കൂടി വർഷങ്ങളോളം ശാരീരികവും മാനസികവും വൈകാരികവും സാമ്പത്തികവുമായ പീഡനങ്ങൾ അനുഭവിച്ച് എന്റെ സ്വന്തം മാതാപിതാക്കളെ പോലും കാണാൻ കഴിയാത്ത ഒറ്റപ്പെടലിൽ ഞാൻ കുടുങ്ങിപ്പോയി. എന്റെ ദാമ്പത്യം സുഖകരമായി മുന്നോട്ട് കൊണ്ടുപോകാൻ എല്ലാ ആത്മാർഥമായ ശ്രമങ്ങളും നടത്തിയിട്ടും ഞാൻ കൂട്ടിലകപ്പെട്ടതുപോലെ ഒരു ട്രാപ്പിലായിരുന്നു.
ഒടുവിൽ അസഹനീയമായ ആ ജീവിതത്തിൽ നിന്ന് പുറത്തുകടക്കാൻ ഞാൻ ശക്തി സംഭരിച്ചു. അത് നിസ്സാരമായി എടുത്ത തീരുമാനമായിരുന്നില്ല. അതിനാൽ തന്നെ ഞാൻ ഭാരിച്ച ഹൃദയവ്യഥയോടെയാണ് ഇത് എഴുതുന്നത്. വിവാഹമോചനത്തിന് അപേക്ഷിക്കാനുള്ള എന്റെ തീരുമാനത്തെക്കുറിച്ച് എന്റെ കുടുംബത്തോടും, എന്റെ അടുത്ത സുഹൃത്തുക്കളോടും, എന്നെ സ്നേഹിക്കുന്ന എന്റെ പ്രിയപ്പെട്ട ആരാധകരോടും ഞാൻ ഇതിനകം തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.
എന്റെ മുൻ ഭാര്യ ഉൾപ്പെടെ എല്ലാവരുടെയും സ്വകാര്യത സംരക്ഷിക്കാനുള്ള ആത്മാർഥമായ ആഗ്രഹത്തോടെയാണ് ഞാൻ ആ തീരുമാനം എടുത്തത്, കൂടാതെ ഊഹാപോഹങ്ങൾ ഉന്നയിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യരുതെന്ന് ഞാൻ അഭ്യർഥിച്ചിരുന്നു. എന്നാൽ എന്റെ നിശബ്ദത തെറ്റിദ്ധരിക്കപ്പെട്ടു എന്ന് തോന്നുന്നു. അത് ഒരു പിതാവെന്ന നിലയിലുള്ള എന്റെ പങ്കിനെ പോലും ചോദ്യം ചെയ്യുകയും തെറ്റായ ആരോപണങ്ങളിലൂടെ എന്നെ പരസ്യമായി അപമാനിക്കുന്നതിലേക്കും വരെ എത്തിച്ചു. അടുത്തിടെ ഞാൻ പങ്കെടുത്ത പൊതുപരിപാടി പോലും തെറ്റിദ്ധരിക്കപ്പെട്ടു.
ഈ കെട്ടിച്ചമച്ച കഥകളെല്ലാം ഉറപ്പോടെ നിഷേധിക്കുകയാണ്. എല്ലായ്പ്പോഴും ചെയ്യുന്നതുപോലെ അന്തസ്സോടെയും, സ്ഥിരതയോടെയും, നീതിയിലുള്ള വിശ്വാസത്തോടെയും എന്റെ സത്യത്തിൽ ഉറച്ചുനിൽക്കും. വീട് വിട്ടുപോകാൻ തീരുമാനിച്ച നിമിഷം മുതൽ എന്റെ ഹൃദയത്തിൽ അവർ എന്റെ ‘എക്സ്’ ആയി മാറിക്കഴിഞ്ഞു. സാമ്പത്തിക നേട്ടത്തിലും പൊതുജന സഹതാപം ആകർഷിക്കുന്നതിനും എന്റെ കുട്ടികളെ ഉപയോഗിക്കുന്നത് കാണുന്നതാണ് എന്നെ ഏറ്റവും വേദനിപ്പിക്കുന്നത്.
ഞങ്ങളുടെ വേർപിരിയലിനുശേഷം എന്നെ എന്റെ കുട്ടികളിൽ നിന്ന് മനഃപൂർവം അകറ്റിനിർത്തി. കഴിഞ്ഞ ക്രിസ്മസിന് കോടതി ഉത്തരവിട്ട ഒരു മീറ്റിങ് ഒഴികെ മറ്റ് ആശയവിനിമയങ്ങളും നിയന്ത്രിച്ചു. എന്റെ സ്വന്തം കുട്ടികളെ കാണുകയോ സമീപിക്കുകയോ ചെയ്യുന്നതിൽ നിന്ന് എന്നെ തടയാൻ വേണ്ടി ബൗൺസർമാരെ പോലും ഒപ്പം കൊണ്ട് നടക്കുന്നുണ്ട്. ഇത്രയും ചെയ്തിട്ടാണ് ഒരു പിതാവെന്ന നിലയിൽ എന്റെ കടമ നിർവഹിക്കുന്നുണ്ടോ എന്ന് ചോദ്യം ചെയ്യുന്നത്.
അടുത്തിടെ എന്റെ കുട്ടികൾ ഒരു വാഹനാപകടത്തിൽപ്പെട്ടത് ഞാൻ അറിഞ്ഞത് ഏകദേശം ഒരു മാസത്തിന് ശേഷം കാർ ഇൻഷുറൻസിനായി എന്റെ ഒപ്പ് ആവശ്യമായി വന്നപ്പോഴാണ്. അല്ലാതെ ഒരു പിതാവെന്ന നിലയിൽ അവർ എന്നെ അറിയിച്ചില്ല. അവരെ സന്ദർശിക്കാൻ എനിക്ക് ഇപ്പോഴും അനുവാദമില്ല. എന്റെ പ്രാർഥനകളാലും അവരോടുള്ള എന്റെ നിരുപാധിക സ്നേഹത്താലും എന്റെ കുട്ടികൾ എപ്പോഴും സുരക്ഷിതവും സന്തോഷകരവുമായ ജീവിതം നയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.
ഈ വിവാദങ്ങളൊന്നും അവർ നേരിടാൻ അർഹരല്ല. ഇത്തരത്തിലൊരു പെരുമാറ്റം ഒരു പിതാവും അർഹിക്കുന്നില്ല. എന്റെ മുൻ ഭാര്യയെയും കുടുംബത്തെയും എന്റെ കഴിവിന്റെ പരമാവധി ഞാൻ പിന്തുണയ്ക്കുകയും സ്നേഹിക്കുകയും ചെയ്തിട്ടുണ്ട്. ഒരു പുരുഷനും പിതാവും എന്ന നിലയിൽ ഞാൻ ചെയ്ത കാര്യങ്ങളെല്ലാം എന്റെ കുട്ടികൾ മനസ്സിലാക്കുന്ന ഒരു കാലം വരുമെന്ന് പ്രതീക്ഷിക്കുന്നു. ജീവിതത്തിൽ ഞാൻ നേരിട്ട കാര്യങ്ങളെക്കുറിച്ചും ജീവിക്കുന്ന സാഹചര്യങ്ങളെക്കുറിച്ചും പൂർണ ബോധ്യമുള്ളതുകൊണ്ടാണ് ഞാൻ എന്റെ മുൻ ഭാര്യയിൽ നിന്ന് വേർപിരിയാൻ തീരുമാനിച്ചത്.
അതു പക്ഷേ ഒരിക്കലും എന്റെ കുട്ടികളിൽ നിന്നല്ല. എന്റെ കുട്ടികളാണ് എന്റെ ശാശ്വതമായ അഭിമാനവും സന്തോഷവും. ഞാൻ എന്റെ രണ്ട് ആൺകുട്ടികളുടെ ഭാവിക്കുവേണ്ടി ഏറ്റവും മികച്ച കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കും. ആത്മാഭിമാനമുള്ള ഏതു സ്ത്രീ ആണെങ്കിലും ചീപ്പ് പബ്ലിസിറ്റിയും സഹതാപവും നേടാൻ ശ്രമിക്കാതെ നമ്മുടെ നിയമത്തിലും ഭരണഘടന നൽകുന്ന പരിരക്ഷയിലും വിശ്വസിച്ച് ഏതു പരീക്ഷണങ്ങളും നേരിടാൻ ശ്രമിക്കുകയേയുള്ളൂ.
എന്നെ ഞാനാക്കിയ എന്റെ മാതാപിതാക്കളെ സംരക്ഷിക്കാനോ അവർക്കായി ഒരു നയാപൈസ ചെലവാക്കാനോ കഴിയാതെ എന്റെ ശബ്ദം, എന്റെ അന്തസ്സ്, എന്റെ സ്വന്തം വരുമാനം, സാമ്പത്തികം, എന്റെ ആസ്തികളിലെ ഓഹരികൾ, എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, എന്റെ കരിയർ തീരുമാനങ്ങൾ എന്നിവ അടിയറ വച്ച് വൻതോതിലുള്ള സാമ്പത്തിക വായ്പകളിൽ കുടുങ്ങി എല്ലാം എന്റെ മുൻ ഭാര്യയ്ക്കും അവരുടെ മാതാപിതാക്കൾക്കുമായി ജീവിക്കുകയായിരുന്നു ഞാൻ.
എന്റെ സ്വന്തം മാതാപിതാക്കളുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും ചെയ്തു കൊടുക്കാതെ അവരുടെയും മാതാപിതാക്കളെയും ആഡംബരത്തിനും സുഖകരമായ ജീവിതത്തതിനും വേണ്ടിയാണ് എന്റെ സമ്പാദ്യമത്രയും ചെലവിട്ടിരുന്നത്. എന്നിട്ടും ഞാൻ നിശബ്ദത പാലിച്ചു. മറ്റുള്ളവരുടെ മുന്നിൽ പരിഹാസ്യപാത്രമാകാതിരിക്കാനാണ് ഞാൻ എല്ലാം സഹിച്ചത്. എല്ലാം സഹിച്ചു, സാധാരണമായി പെരുമാറി, പണം നൽകിക്കൊണ്ടിരുന്നു. എന്നിട്ടും എന്നെ ഒരു ഭർത്താവിനെപ്പോലെയല്ല പൊന്മുട്ടയിടുന്ന താറാവിനെപ്പോലെയാണ് കണ്ടിരുന്നത്.
എന്റെ പണം, തീരുമാനങ്ങൾ, ആസ്തികൾ, എന്റെ മാതാപിതാക്കളോടും കുട്ടികളോടും ഉള്ള എന്റെ ബന്ധം പോലും സ്നേഹത്തിന്റെ മറവിൽ എന്നിൽ നിന്ന് പിടിച്ചെടുത്ത് വ്യക്തിപരമായ ആവശ്യങ്ങൾക്കായി അവർ ഉപയോഗിച്ചു. പക്ഷേ നിശബ്ദതയ്ക്ക് പരിധികളുണ്ട്. സമാധാനപരമായി പോകാനുള്ള ആഗ്രഹമുള്ളതുകൊണ്ട് സാമ്പത്തിക ദുരുപയോഗത്തിനു മൂലകാരണമായ അവരുടെ ‘ജീവിതശൈലി’ക്ക് വേണ്ടി എല്ലാ ബാധ്യതകളും ചെലവുകളും ഞാൻ ഒറ്റയ്ക്ക് വഹിച്ചുകൊണ്ടിരുന്നു.
നിയമപരമായ സങ്കീർണതകൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, എന്റെ കുട്ടികളിൽ നിന്ന് എന്നെ പൂർണമായും അകറ്റുന്നത് തുടങ്ങി സഹിക്കാൻ വയ്യാതെയുള്ള കാരണങ്ങൾ കൊണ്ട് എനിക്ക് മറ്റ് മാർഗങ്ങളില്ലാതെയായി. അടുത്തിടെയുണ്ടായ വാഹനാപകട വാർത്തയ്ക്ക് ശേഷം എല്ലാ സാമ്പത്തിക സഹായങ്ങളിൽ നിന്നും എനിക്ക് പിന്മാറേണ്ടിവന്നു. കാരണം അതൊക്കെ എന്റെ കുട്ടികളുടെ ക്ഷേമത്തിനുവേണ്ടിയാണോ എന്ന് എനിക്ക് ഒരു ഉറപ്പുമില്ല.
എന്റേത് ഒരു രക്ഷപെടൽ അല്ലെന്ന് നിങ്ങൾ മനസ്സിലാക്കുക. അതിജീവിക്കാനും സമാധാനത്തോടെയും സന്തോഷത്തോടെയും ഇനിയെങ്കിലും ജീവിക്കാനുള്ള ആഗ്രഹം കൊണ്ടാണ് ഞാൻ പിന്മാറിയത്. സിനിമാ മേഖലയിലുള്ളവർക്ക് സത്യം അറിയാം. വർഷങ്ങളായി ഞാൻ നിശബ്ദ പോരാട്ടങ്ങളും ക്രൂരമായ അവഹേളനങ്ങളും നേരിടുകയായിരുന്നു. ഒരു വർഷം മുമ്പ് എന്റെ മുൻ ഭാര്യയുടെ അമ്മയുടെ കോടിക്കണക്കിന് രൂപ വായ്പയ്ക്ക് ജാമ്യം നിൽക്കാൻ എന്നെ ചതിച്ച് ഒപ്പിടുവിച്ചു. ഇപ്പോൾ ഞാൻ കടന്നുപോകുന്ന എല്ലാ കാര്യങ്ങൾക്കും സാമ്പത്തിക ബുദ്ധിമുട്ടിനും കാരണം അവരാണ്.
10 ദിവസം മുമ്പ് പോലും അവരുടെ അമ്മ എടുത്ത വായ്പകൾക്ക് ഞാൻ ജാമ്യം നിന്നതിന്റെ പേരിൽ എന്നെ സാമ്പത്തിക കുടുക്കിൽ അകപ്പെടുത്താൻ ശ്രമിച്ചു. ഇതാണ് അവളുടെയും കുടുംബത്തിന്റെയും ലക്ഷ്യം. പണം/ജാമ്യം/ഒപ്പുകൾ ആവശ്യമുള്ളപ്പോൾ അവർക്ക് രവി മോഹൻ എന്ന പേര് ആവശ്യമാണ്. കഴിഞ്ഞ 16 വർഷമായി ഞാൻ സഹിക്കുന്ന ജീവിതമാണിത്. എന്നിരുന്നാലും, ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഞാൻ ഉയർന്നുവരുമെന്ന് എനിക്ക് പൂർണ്ണ ആത്മവിശ്വാസമുണ്ട്.
കുഴിയിലേക്ക് വീഴുമ്പോൾ പിടഞ്ഞെഴുന്നേൽക്കാതെ തരമില്ല വീണ്ടും ആദ്യം മുതൽ ആരംഭിക്കാൻ ഞാൻ തയാറാണ് – ദൈവം എനിക്ക് നേർവഴി കാട്ടുമെന്ന് ഉറപ്പുണ്ട്. നിങ്ങളുടെ തരം താഴ്ന്ന കളി ഇവിടെ നിർത്തണം, പ്രസാദിൽ നിന്ന് അപ്പോളോയിലേക്കു സന്തോഷവാനായി വണ്ടിയോടിക്കാൻ എന്നെ പ്രേരിപ്പിച്ച നിങ്ങളുടെ അറ്റെൻഷൻ സീക്കിങ്ങുമായി മുന്നോട്ട് പോകൂ, പക്ഷേ എന്റെ കുട്ടികളെ ഇനി ഇതിലേക്ക് വലിച്ചിഴയ്ക്കാൻ ധൈര്യപ്പെടരുത്. എന്റെ കുട്ടികൾക്ക് ആവശ്യമുള്ളതെല്ലാം നൽകുന്ന ഒരു മികച്ച പിതാവായിരിക്കും ഞാനെന്നും.
നമ്മുടെ നിയമവ്യവസ്ഥയിലും സത്യത്തിലും വിശ്വസിക്കുന്നതുകൊണ്ട് നിന്നെ ഇനി ഞാൻ കോടതിയിൽ മാത്രമേ നേരിടൂ. എന്റെ വേർപിരിഞ്ഞ മുൻ ഭാര്യയും അവരുടെ ദുഷിച്ച ഉപദേഷ്ടാക്കളും തെറ്റായ പിആർ വർക്ക് നടത്തി എന്നെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുകയും പൊതുജന സമ്മതി നേടുന്നതിനായി സ്വാർത്ഥതയോടെ പ്രവർത്തിക്കുകയും ചെയ്യുന്നത് എന്നെ തീർത്തും ഞെട്ടിച്ചുകളഞ്ഞു. എന്റെ കഠിനാധ്വാനം കൊണ്ട് സമ്പാദിച്ച സ്വത്തുക്കളുടെ പകുതി നൽകാൻ എന്നെ നിർബന്ധിച്ചിട്ടും, ഒരു സഹനടിയുമായി എന്നെ ബന്ധപ്പെടുത്തി കിംവദന്തികൾ പ്രചരിച്ചിട്ടും ഞാൻ ഒരിക്കലും വെറുപ്പ് കാണിച്ചിട്ടില്ല മറിച്ച് നിശബ്ദതയായിരുന്നു എന്റെ പ്രതികരണവും.
സമാധാനം നിലനിൽക്കുമെന്നും എന്റെ കുട്ടികളുടെ ക്ഷേമത്തിനും വേണ്ടി മാധ്യമങ്ങൾ അനാവശ്യമായി അവരെ വലിച്ചിഴക്കരുതെന്നും ഞാൻ ആഗ്രഹിച്ചു. നീതി നടപ്പാക്കേണ്ടത് കോടതിമുറികളിലാണ്, സോഷ്യൽ മീഡിയയിലല്ല. പക്ഷേ, എന്റെ മുൻ ഭാര്യയ്ക്കും ഇതുവരെയുള്ള എന്റെ ജീവിതം കവർന്നെടുത്ത സമ്പത്ത് കൊണ്ടുണ്ടാക്കിയ പ്രിവിലേജ് നേടിയ ‘പ്രിവിലേജ്ഡ്’ കുടുംബത്തിനും വിവാദങ്ങൾ വഴി പ്രശസ്തി നേടാൻ ആണ് ആഗ്രഹം. എന്റെ വിവാഹത്തിന്റെ തുടക്കം മുതൽ ഇതുവരെയും അവർ ഇത്തരം വിവാദങ്ങൾ ആണ് ആഗ്രഹിച്ചിരുന്നത്.
ഇവർ വേദനിപ്പിക്കുന്നതിൽ സുഖം കണ്ടെത്തുന്നവരാണ്, എന്റെ കോ ബ്രദർ ഇൻലോ ഇതേ പ്രതിസന്ധി നേരിടുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുള്ളതുകൊണ്ട് എനിക്ക് അത് നന്നായി അറിയാം. ആദ്യ ദിവസം മുതൽ അവർ എല്ലാം അവരുടെ നിയന്ത്രണത്തിൽ കൊണ്ടുവരികയും പ്രതിച്ഛായ നന്നാക്കുന്നതിൽ ശ്രദ്ധിക്കുകയും ചെയ്തിരുന്നു, ഇന്ന് ഞാൻ സംസാരിക്കുന്നത് സഹതാപം നേടാനല്ല, മറിച്ച് എന്റെ ശബ്ദം വീണ്ടെടുക്കാനാണ്. ഇനി ഞാൻ കെനിഷ ഫ്രാൻസിസിനെക്കുറിച്ച് പറയാം. മുങ്ങി മരിക്കാൻ പോകുന്ന എനിക്കൊരു കച്ചിത്തുരുമ്പായിരുന്നു കെനിഷ.
മുങ്ങി മരിക്കാൻ പോകുന്ന ഒരാളെ രക്ഷിക്കാൻ തീരുമാനിച്ച ഒരു സുഹൃത്തായി ആദ്യം വന്നു. പിന്നീട് അവൾ ജീവിതത്തിൽ വലിയ പിന്തുണയായി മാറി. തകർന്നുപോയ ജീവിതത്തിൽ കണ്ണിൽ നിന്ന് രക്തം പൊടിയുന്ന ദുഃഖത്തിൽ അകപ്പെട്ട എനിക്കൊപ്പം നിന്നു. എന്റെ സ്വന്തം വീട്ടിൽ നിന്ന് നഗ്നപാദനായി നൈറ്റ് സ്യൂട്ട് മാത്രം ധരിച്ച് പഴ്‌സ്, വാഹനങ്ങൾ, രേഖകൾ, എന്റെ പ്രിയപ്പെട്ട സാധനങ്ങൾ, എന്റെ അന്തസ്സ് പോലും നഷ്ടപ്പെട്ടു പുറത്തുപോകേണ്ടി വന്നപ്പോൾ എന്റെ കൂടെ നിൽക്കാൻ അവൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സാഹചര്യം പ്രതികൂലമായിട്ടുപോലും എനിക്കൊപ്പം നിൽക്കാൻ കെനിഷ മടിച്ചില്ല. അവൾ പതറിയില്ല. അവൾ എന്റെ ജീവിതത്തിൽ വെളിച്ചം പകരുന്ന സുന്ദരിയായ കൂട്ടുകാരിയാണ്.
ഞാൻ നിയമപരമായും വൈകാരികമായും സാമ്പത്തികമായും പൊരുതിയ എല്ലാ പോരാട്ടങ്ങളും അവൾ കണ്ടു, പ്രശസ്തിക്കും പണത്തിനും ശ്രദ്ധയ്ക്കും വേണ്ടിയല്ല, മറിച്ച് സഹാനുഭൂതിയും കരുത്തും പകരാൻ മാത്രമാണ് അവൾ എന്റെ ഒപ്പം നിന്നത്. എന്നിൽ വെളിച്ചമുണ്ടെന്നും സന്തോഷിക്കാൻ എനിക്ക് അർഹതയുണ്ടെന്നും അവൾ എന്നെ ഓർമിപ്പിച്ചു. നിശബ്ദ പോരാട്ടങ്ങൾ നടത്തുന്ന ഓരോ വ്യക്തിക്കും ഇതൊരു പാഠമാകട്ടെ. നിങ്ങളുടെ ജീവിതത്തിലും ഒരു ‘വെളിച്ചം’ നിങ്ങളെ തേടിവരുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.
എനിക്കും എന്റെ മാതാപിതാക്കൾക്കും എന്റെ ഒപ്പമുള്ള ടീമിനും വേണ്ടി അവൾ ചെയ്തത് ആദരവർഹിക്കുന്ന ഒന്നാണ്. അവളെ സ്വഭാവഹത്യ ചെയ്യാനോ അവളുടെ തൊഴിലിനോട് അനാദരവ് കാണിക്കാനോ ഞാൻ ഒരിക്കലും അനുവദിക്കില്ല. അവൾ ഒരു സ്പിരിച്യുൽ തെറാപ്പിസ്റ്റാണ്. അവൾ അതുല്യയും മിടുക്കിയുമായ ഗായികയാണ്. എന്റെ കഥ കേട്ട നിമിഷം മുതൽ ഒരു തെറാപ്പിസ്റ്റ് എന്ന നിലയിൽ അല്ല, ഒരു സുഹൃത്ത് എന്ന നിലയിൽ മാത്രമേ എന്നെ സഹായിക്കൂ എന്ന് അവൾ എനിക്ക് ഉറപ്പ് നൽകി.
കാരണം അത് നിയമവിരുദ്ധമാണ്, സാമൂഹിക സംരക്ഷകരുടെയും കൊള്ളക്കാരുടെയും ഒരു കുടുംബത്തിൽ നിന്ന് കഷ്ടപ്പെട്ടതിനാൽ എനിക്ക് അത് മറ്റാരേക്കാളും നന്നായി മനസ്സിലാകും. അവളെപോലെ ജോലി ചെയ്യുന്നവർ പലപ്പോഴും നിശബ്ദത പാലിക്കാൻ ബാധ്യസ്ഥരാണ്, അവർ ചില നിയമകാര്യങ്ങളാൽ ബന്ധിതരാണ്, പലരും അവരെ അന്യായമായി കുറ്റപ്പെടുത്താറുണ്ട്. പക്ഷേ എനിക്ക് സത്യം അറിയാം.
എന്റെ പിൻവിളി സിനിമ മാത്രമാണ്, ആ ലക്ഷ്യത്തിലേക്ക് ഞാൻ സഞ്ചരിക്കുമ്പോൾ നിങ്ങളെല്ലാം അചഞ്ചലമായ പിന്തുണ നൽകുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു. ഇനി ഞാൻ എന്റെ ഏറ്റവും പ്രിയപ്പെട്ട ഭാഗത്തേക്ക് കടക്കട്ടെ, എന്റെ ആരാധകർക്കും, അഭ്യുദയകാംക്ഷികൾക്കും, അനാവശ്യമായ വിധി ന്യായങ്ങൾ നടത്തുന്നതിൽ നിന്ന് വിട്ടുനിന്ന മാധ്യമങ്ങൾക്കും എന്റെ കൂടെ നിന്നതിന് ഞാൻ ആത്മാർഥമായി നന്ദി പറയുന്നു. നിങ്ങളുടെ പിന്തുണ വാക്കുകൾക്ക് പ്രകടിപ്പിക്കാൻ കഴിയാത്തതിലും വലുതാണ്, ഞാൻ നിങ്ങളോട് എന്നെന്നും നന്ദിയുള്ളവനായിരിക്കും.
എന്നെ അറിയുന്നവർക്ക് സത്യം അറിയാം. നിങ്ങൾ എന്നെ ബഹുമാനിക്കുന്നുണ്ടെങ്കിൽ അതേ ബഹുമാനം കെനിഷ എന്ന വ്യക്തിക്കും അവളുടെ തൊഴിലിനും നൽകണം. ഇവിടെ എന്നെ ചതിച്ചതാരാണെന്ന് എനിക്ക് നന്നായി അറിയാം, അത് മനസ്സിലാക്കാനുള്ള ബുദ്ധി എനിക്കുണ്ട്. എന്റെ ജീവിതം നശിപ്പിക്കാൻ ആർക്കും കഴിയില്ല. ഒരിക്കൽ കടിയേറ്റാൽ രണ്ടുതവണ നാണംകെടും എന്ന് പറയുമെങ്കിലും ഒരായിരം തവണ കടിയേറ്റ എനിക്ക് ഞാൻ ഇപ്പോൾ ചെയ്യുന്നതെന്താണെന്ന് നന്നായി അറിയാം.
എന്നെ കടന്നാക്രമിച്ച, സോഷ്യൽ മീഡിയയിൽ ട്രോളുകളും റീലുകളും സൃഷ്ടിച്ച് എന്നെ നിരന്തരം അപമാനിച്ച മാധ്യമങ്ങളോടും പൊതുജനങ്ങളോടും പറയാനുള്ളത് നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തി ഇക്കഴിഞ്ഞ 16 വർഷമായി ഞാൻ അനുഭവിച്ച നിശബ്ദ പീഡനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഒന്നുമല്ല. തെളിവുകളുടെ അടിസ്ഥാനത്തിൽ നീതി ലഭിക്കുമെന്നും എന്റെ കുട്ടികളുമൊത്തുള്ള എന്റെ ജീവിതം പുനർനിർമിക്കാൻ കഴിയുമെന്നും ഞാൻ നേരിട്ടത് അവർ നേരിടില്ല എന്ന് ഉറപ്പാക്കാൻ കഴിയുമെന്നും നമ്മുടെ നിയമവ്യവസ്ഥയിൽ വിശ്വാസമുള്ളതുകൊണ്ട് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
സ്ത്രീകളാണ് സാധാരണയായി പങ്കാളികളിൽ നിന്ന് പീഡനം അനുഭവിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. പക്ഷേ പണമോ പ്രശസ്തിയോ തൊഴിലോ ഒന്നും നോക്കാതെ ഗാർഹിക പീഡനത്തിനും മാനസിക പീഡനത്തിനും ദുരുപയോഗത്തിനും, പുരുഷന്മാരും ഇരയാകുന്നുണ്ടെന്ന് ഞാൻ ഉറപ്പിച്ചു പറയുകയാണ്. ഞാൻ നേരിട്ട ജീവിതത്തിലേക്ക് തിരിച്ചുപോകാതിരിക്കാൻ എന്ത് വില കൊടുത്തും ശ്രമിക്കുമെന്ന് ഞാൻ ഉറപ്പിച്ചിട്ടുണ്ട്. സമാനമായ പീഡനങ്ങളിലൂടെ കടന്നുപോയിട്ടുള്ള എല്ലാവരോടും പറയുകയാണ്, നിങ്ങളുടെ സാഹചര്യങ്ങളാണ് നിങ്ങളെ ഇത്തരമൊരു ജീവിതം നേരിടാൻ കാരണമാകുന്നത്, നിങ്ങളുടെ ജീവിതം തിരിച്ചുപിടിക്കാൻ നിങ്ങൾക്ക് മാത്രമേ കഴിയൂ.
ഈ വിഷയത്തിലുള്ള എന്റെ അവസാന പ്രസ്താവനയാണിത്!! ഇത് അവർ കൂടുതൽ വിവാദങ്ങളിലേക്ക് കൊണ്ടെത്തിക്കുമെന്ന് എനിക്കുറപ്പുണ്ട് എന്നിരുന്നാലും ഒരു പൗരനെന്ന നിലയിൽ, നിലവിലുള്ള നീതിന്യായ വ്യവസ്ഥയിൽ ഞാൻ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യും. ഞാൻ നടത്തിയ തിരഞ്ഞെടുപ്പുകളിൽ ഞാൻ സന്തുഷ്ടനാണ്, എന്റെ ജീവിതത്തിൽ ഒരിക്കലും ഞാൻ ഇതുപോലെ സമാധാനത്തിലും സന്തോഷത്തിലും കഴിഞ്ഞിട്ടില്ല. എല്ലാത്തിനും ഞാൻ ദൈവത്തോട് കടപ്പെട്ടിരിക്കുന്നു.
സ്നേഹത്തോടെ
രവി മോഹൻ.
Post Your Comments