InterviewsNEWS

നാളെ തീയറ്ററുകളിലെത്തുന്ന ഹൊറര്‍-ഫാമിലി ചിത്രം ‘ആടുപുലിയാട്ട’ത്തിന്റെ വിശേഷങ്ങളുമായി സംവിധായകന്‍ കണ്ണന്‍ താമരക്കുളം

രശ്മി രാധാകൃഷ്ണന്‍

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ആടുപുലിയാട്ടം നാളെ തിയേറ്ററുകളിലേയ്ക്ക് എത്തുകയാണ്.കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത് ജയറാം,ഓംപുരി,രമ്യ കൃഷ്ണന്‍,ഷീലു എബ്രഹാം എന്നിവര്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തെക്കുറിച്ച് സംവിധായകന്‍ സംസാരിയ്ക്കുന്നു.

അറുനൂറുവര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു മിത്തിനെ അടിസ്ഥാനമാക്കിയുള്ള ഹൊറര്‍-ഫാമിലി ചിത്രമാണ് ആടുപുലിയാട്ടം.ഹൊറര്‍ മോഡില്‍ നീങ്ങുന്ന ഒരു എന്റര്‍ടെയിന്‍മെന്റായിരിയ്ക്കും ഈ ചിത്രം..

എന്തൊക്കെയാണ് പുതുമകള്‍

ജയറാമേട്ടന്റെ ലുക്ക് തന്നെയാണ് ഏറ്റവും ആകര്‍ഷണം.ഇരുനൂറിലധികം സിനിമകള്‍ ചെയ്തു കഴിഞ്ഞു അദ്ദേഹം.അവയിലൊന്നുമില്ലാത്ത ഒരു ലുക്ക് ആണ്.മറ്റൊരുകാര്യം അസാമാന്യ പ്രതിഭയുള്ള രണ്ടുകുട്ടികളുടെ പ്രകടനമാണ്..അതുപോലെ തന്നെ അഭിനയപ്രതിഭകളായ ഓംപുരി,രമ്യ കൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യം.പ്രശസ്ത തമിഴ് നടനായ സമ്പത്ത് വില്ലന്‍ റോളില്‍ ഉണ്ട്.

ഇതിനുമുന്‍പും മലയാളത്തില്‍ ഹൊറര്‍ സിനിമകള്‍ വന്നിട്ടുണ്ട്.എങ്ങനെയാണ് ഇത് വ്യത്യസ്തമാകുന്നത്

മലയാളത്തില്‍ ഇതുവരെ കാണാത്ത രീതിയിലുള്ള ഒരു ട്രീറ്റ്മെന്റ് ആണ് ഈ ചിത്രത്തിലേത്.ഇതുവരെയുള്ള പ്രേതം കണ്സപ്റ്റ് അല്ല ഇതിലുപയോഗിച്ചിരിയ്ക്കുന്നത്..വെള്ള സാരിയോ വികൃതരൂപങ്ങളോ ഗ്രാഫിക്സ് കാണിച്ചുള്ള പേടിപ്പിയ്ക്കലുകളോ ഇല്ല.കുറച്ചൂടെ റിയലിസ്റ്റിക് ആയിട്ടുള്ള ഒരു സമീപനം ആണ് കൊണ്ടുവന്നത്.

സാങ്കേതികവിദ്യയുടെ ഉപയോഗം

മേയ്ക്കിങ്ങില്‍ തന്നെ ഒരു പ്രത്യേകതയുണ്ട്.അത്യാവശ്യം ഗ്രാഫിക്സിന്റെ നല്ല സപ്പോര്‍ട്ട് ഉപയോഗിച്ചിട്ടുണ്ടെങ്കിലും ആനിമേറ്റഡ് അല്ല..

സംഗീതം

രതീഷ്‌ വേഗയുടെ ഒരു തിരിച്ചുവരവാണ് ആടുപുലിയാട്ടത്തിലൂടെ..എക്സ്ട്ര ടാലന്റഡാണ് അദ്ദേഹം. നാല് പാട്ടുകളുണ്ട് ഈ ചിത്രത്തില്‍..രമ്യ കൃഷ്ണന്‍ അവതരിപ്പിയ്ക്കുന്ന തമിഴ് കഥാപാത്രത്തിന്റെ ഇന്റ്രോ സോങ്ങ് ആണ് ഒരെണ്ണം.അറുനൂറുവര്‍ഷം മുന്‍പുള്ള ഒരു മിത്താണ് കഥയുടെ അടിസ്ഥാനം..അത് കാണിയ്ക്കുന്ന ഒരു പാട്ടുണ്ട്.പിന്നെ വാള്മുനക്കണ്ണിലെ എന്ന് തുടങ്ങുന്ന ഒരു മെലഡിയും.കൈതപ്രവും ബി കെ ഹരിനാരായണനുമാണ് വരികള്‍ എഴുതിയത്.നടി മംത ഒരു ഗാനം ആലപിച്ചിട്ടുണ്ട്.ഈസ്റ്റ്കോസ്റ്റ് ഓഡിയോസ് ആണ് പാട്ടുകള്‍ വിപണിയിലെത്തിയ്ക്കുന്നത്.സിനിമയുടെ കഥയ്ക്കകത്ത് നില്‍ക്കുന്ന പാട്ടുകളാണ്.പാട്ടിനു വേണ്ടി സൃഷ്ട്ടിച്ച പാട്ടുകളല്ല..

ഷൂട്ടിംഗ് ലൊക്കേഷനുകള്‍

ആദ്യത്തെ ഷെഡ്യൂള്‍ തൊടുപുഴ,തൊമ്മന്‍കുത്ത്,ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലായിരുന്നു.തമിഴ് പശ്ച്ചാത്തലത്തിലുള്ള രണ്ടാം ഷെഡ്യൂള്‍ തെങ്കാശി,കുറ്റാലം പാലരുവി എന്നിവിടങ്ങളിലും.

പിന്നണിപ്രവര്‍ത്തകര്‍

ഗ്രാന്റെ ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ നൗഷാദ് ആലത്തൂര്‍, ഹസീബ് ഹനീഫ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആടുപുലിയാട്ടത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് ദിനേശ് പള്ളത്താണ്.കാമറ ജിത്തു ദാമോദര്‍ ആണ്.അതുപോലെ കലാസംവിധാനത്തിനും പ്രാധാന്യമുണ്ട്.ശരത് എന്ന പുതിയ ഒരാളാണ് കലാസംവിധാനം .അറുനൂറു വര്‍ഷം മുന്‍പും പിന്നീടുമുള്ള രണ്ടു കാലഘട്ടങ്ങള്‍ക്കായി ഒരുപാട് സെറ്റുകള്‍ വേണ്ടി വന്നു..എഡിറ്റിംഗ് സന്ദീപ്‌ നന്ദകുമാര്‍ ആണ്.

ജയറാമിന്റെ കൂടെ രണ്ടാമത്തെ സിനിമ

അതെ.തിങ്കള്‍ മുതല്‍ വെള്ളി വരെ ആയിരുന്നു ആദ്യത്തെ ചിത്രം..ജയറാമേട്ടന്റെ കൂടെ ഒരു ചിത്രമെടുക്കുന്നവര്‍ അറിയാതെ അടുത്ത പടവും അദ്ദേഹത്തെ വച്ചു ചെയ്യും എന്നൊരു പറച്ചിലുണ്ട്.അത്രയും കംഫര്‍ട്ടബില്‍ ആണ് അദ്ദേഹം.കഴിഞ്ഞ സിനിമയില്‍ ഒരു ഹൊറര്‍ സീക്വന്സുണ്ടായിരുന്നു.അതിനിടയിലാണ് പുള്ളിയോട് ഈ സിനിമയുടെ ത്രെഡ് പറയുന്നത്.ചെയ്യാമെന്ന് അദ്ദേഹം പറയുന്നു.ഈ സിനിമ ഒരു യാഥാര്‍ത്ഥ്യമായതില്‍ ജയറാമേട്ടന്റെ മുഖ്യമായ ഒരു പങ്കുണ്ട്.

ഓംപുരിയോടോത്തുള്ള അനുഭവങ്ങള്‍

ആദ്യം വിളിച്ചപ്പോള്‍ പ്രാദേശിക സിനിമകള്‍ ചെയ്യുന്നില്ല എന്ന് പറഞ്ഞു അദ്ദേഹം ഒഴിവായിരുന്നു.പിന്നീട് .സ്കിപ്റ്റ് മെയില്‍ ചെയ്തു കൊടുത്തു.ഇഷ്ടപ്പെട്ടത് കൊണ്ട് അദ്ദേഹം സമ്മതിയ്ക്കുകയായിരുന്നു.
ഇത്രയും വലിയ കലാകാരന്‍.എങ്ങയായിരിയ്ക്കും നമ്മളോട് എന്നൊക്കെ ആശങ്കയുണ്ടായിരുന്നു.പക്ഷെ അദ്ദേഹം വളരെ സൌഹാര്‍ദ്ദ പൂര്‍വ്വമായിരുന്നു പെരുമാറ്റം.ലൊക്കേഷനില്‍ എല്ലാവരോടും അങ്ങോട്ട്‌ ചെന്ന് സംസാരിയ്ക്കും.നമ്മള്‍ എവിടെങ്കിലും ഇരുന്നാല്‍ പുള്ളി അവടെ വന്നിരിയ്ക്കും വര്‍ത്തമാനം പറയാന്‍..ഡയലോഗ് ഒക്കെ പഠിച്ചുവരും.നാലുദിവസം ഷൂട്ട്‌ കഴിഞ്ഞ ഒരു രാത്രി പത്തരമണിയ്ക്ക് ഹോട്ടല്‍ റൂമിന്റെ വാതിലില്‍ ഒരു മുട്ട്.തുറന്നുനോക്കിയപ്പോള്‍ അദ്ദേഹമാണ്.എന്തോ പ്രശ്നമുണ്ടെന്ന് ഉറപ്പിച്ചു.അദ്ദേഹത്തിനു മാത്രമായി കുറച്ച് മുന്തിയ ഹോട്ടലില്‍ മുറിയെടുത്ത് നല്‍കിയിരുന്നു.തന്നെ മാത്രമെന്തിനാണ് ഒറ്റയ്ക്ക് അവിടെ ഇട്ടിരിയ്ക്കുന്നെ എല്ലാരോടുമൊപ്പം മതി ,ഒറ്റയ്ക്ക് ബോറടിയ്ക്കുന്നെന്നു പറഞ്ഞ് വന്നതാണ്.പിന്നെ റൂമിലിരുന്നു ഭക്ഷണമൊക്കെ കഴിച്ച് വര്‍ത്തമാനം പറഞ്ഞാണ് പോയത്.ഷൂട്ട്‌ ചെയ്യുന്നതിനിടയില്‍ വിയര്ത്തപോള്‍ പുള്ളി തന്നെ കര്‍ചീഫ്‌ ഒക്കെ തന്നു. ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിനൊക്കെ വിളിച്ചിട്ട് തിരക്കുകള്‍ക്കിടയിലും ഒരു മടിയും പറയാതെ വന്നു.ഭാഷ മാത്രം ഒരു പ്രശ്നമായിരുന്നു.ഡബ്ബ് ചെയ്യുകയാണ് ചെയ്തത്.
അതുപോലെ തന്നെ മാതംഗി എന്ന കഥാപാത്രമായി രമ്യാ കൃഷ്ണനെയല്ലാതെ മറ്റാരേയും സങ്കല്പ്പിയ്ക്കാന്‍ പോലുമാവില്ലാരുന്നു..

ബാലതാരങ്ങള്‍

ആ കുട്ടികള്‍ മത്സരിച്ച് അഭിനയിയ്ക്കുകയായിരുന്നു.സ്ക്രിപ്റ്റ് എഴുതുമ്പോള്‍ തന്നെ അറിയാമായിരുന്നു അവരുടെ കഥാപാത്രങ്ങള്‍ക്ക് നല്ല പ്രാധാന്യം ഉണ്ടാകുമെന്ന്.അക്ഷര മുന്‍പും തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.പുതിയ കുട്ടി ആന്‍ജലീന അബ്രഹാമും ഒപ്പത്തിനൊപ്പം നിന്നത് വളരെയേറെ സഹായകരമായി.ഷീലു എബ്രഹാം,രമേശ്‌ പിഷാരടി,പാഷാണം ഷാജി,ആശാ ശരത് എന്നിവരും പ്രധാന റോളുകളില്‍ എത്തുന്നു. വ്യത്യസ്തമായ ഒരു അനുഭവമായിരിയ്ക്കും ഈ ചിത്രം.എല്ലാവരും തിയേറ്ററില്‍ പോയിത്തന്നെ ചിത്രം കണ്ടു പ്രോല്‍സാഹിപ്പിയ്ക്കുക.

shortlink

Related Articles

Post Your Comments


Back to top button