KeralaLatest NewsNewsInternational

അഡ്മിന്‍ രഹസ്യഭാഗങ്ങളില്‍ മുറിവുണ്ടാക്കാനും നഗ്നചിത്രങ്ങളും വിഡിയോകളും ആവശ്യപ്പെടും: ബ്ലൂ വെയ്ൽ ഗെയിമിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

തിരുവനന്തപുരം: കേരളത്തിലും ബ്ലൂവെയില്‍ ആത്മഹത്യയെ കുറിച്ച് വാർത്തകൾ പ്രചരിക്കുമ്പോൾ പുതിയ ഞെട്ടിക്കുന്ന ചില വിവരങ്ങളും പുറത്തു വരുന്നു. ഗെയിം എന്നാണു പേരെങ്കിലും ഇതൊരു ആപ്പോ, ഗെയിമോ വൈറസോ അല്ല. പ്ലേ സ്റ്റോറിലോ മറ്റ് ആപ് സ്റ്റോറുകളിലോ ഇത് കിട്ടില്ല. ഇന്റര്‍നെറ്റിലും ഏതെങ്കിലും വെബ് അഡ്രസ് ടൈപ് ചെയ്ത് കണ്ടെത്താനാകില്ല. മൊബൈലിലോ ടാബ്ലറ്റിലോ ഡൗണ്‍ലോഡ് ചെയ്യാനുമാകില്ല. മറിച്ച്‌ സോഷ്യല്‍ മീഡിയയാണ് ഇതിന്റെ പ്രധാന കേന്ദ്രം.

ആര്, എന്ത് പോസ്റ്റ് ചെയ്യുന്നുവെന്ന് മോണിറ്റര്‍ ചെയ്യാന്‍ സാധിക്കാത്ത വെബ്സൈറ്റില്‍ ഒരു ‘മാനസിക രോഗി’ ആരംഭിച്ച വൃത്തികെട്ട ‘കളി’യാണ് പിന്നീട് ലോകമെമ്പാടും അഞ്ഞൂറിലേറെ കൗമാരക്കാരുടെ ജീവനെടുത്തത്. ജീവിതത്തില്‍ ആകെ നിരാശപ്പെട്ട് ഇനി മരണം മാത്രമേ മുന്നിലുള്ളൂ എന്ന മട്ടില്‍ പലപ്പോഴും പോസ്റ്റിടുന്നവരുടെ അക്കൗണ്ടിലേക്കാണ് ആദ്യമായി ഈ ഗ്രൂപ്പിലേക്കുള്ള ക്ഷണം എത്തുന്നത്. അത്തരക്കാരെ, പ്രത്യേകിച്ചും കൗമാരക്കാരെ, ലക്ഷ്യം വച്ചായിരുന്നു ഇന്‍വിറ്റേഷനുകളില്‍ ഏറെയും.

ഗ്രൂപ്പിലെത്തുന്നവര്‍ക്കു മുന്നിലേക്ക് ഗെയിമിന്റെ സൂചനകളും, എങ്ങനെയാണ് ‘കളിക്കേണ്ടത്’ എന്നും ചാറ്റ് വഴി നിര്‍ദേശങ്ങള്‍ ലഭിക്കും. മൊത്തം 50 ടാസ്കുകളുണ്ട്, ഓരോ വെല്ലുവിളികള്‍. അന്‍പതാമത്തേത് ആത്മഹത്യ ചെയ്യുക എന്നതാണ്.ആദ്യം അഡ്മിന്‍ അയച്ചു കൊടുക്കുന്ന പ്രത്യേകതരം പാട്ടുകളും ശബ്ദങ്ങളും തുടര്‍ച്ചയായി കേള്‍ക്കുക, പുലര്‍ച്ചെ എഴുന്നേറ്റ് പ്രേതസിനിമ കാണുക, ദിവസം മുഴുവന്‍ പ്രേതസിനിമ കാണുക തുടങ്ങിയ ടാസ്കുകളായിരിക്കും. പിന്നാലെയാണ് ചുണ്ടില്‍ മുറിവുണ്ടാക്കുക, വീടിന്റെ ടെറസില്‍ കയറുക, സൂചിമുന വിരലില്‍ കുത്തിയിറക്കുക, ശരീരത്തില്‍ മുറിവുകളുണ്ടാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ വരിക.

ഒരു നീലത്തിമിംഗലത്തിന്റെ ചിത്രം വരച്ച്‌ ഗെയിമിന്റെ ‘ഇര’ ആകാന്‍ താത്പര്യമുണ്ടെങ്കില്‍ ‘യെസ്’ എന്ന് കടലാസിലോ കൈത്തണ്ടയിലോ എഴുതാന്‍ ആവശ്യപ്പെടും. തിമിംഗലങ്ങള്‍ കൂട്ടത്തോടെ കരയിലേക്കു വന്ന് ചാകുന്നതിനു സമാനമായി മരണത്തിലേക്കു പോകാന്‍ പൂര്‍ണസമ്മതത്തോടെ മുന്നോട്ടു വരുന്നതു കൊണ്ട് ഈ ഗെയിമിന്റെ ഇരകള്‍ക്കെല്ലാം ‘വെയ്ല്‍’ അഥവാ തിമിംഗലം എന്നു തന്നെയാണു വിശേഷണം.ടാസ്കുകള്‍ പൂര്‍ത്തിയാക്കിയതിനു തെളിവായി ചിത്രങ്ങളും വിഡിയോകളും കൃത്യമായി അഡ്മിന് എത്തിച്ചു കൊടുക്കണം. എന്നാല്‍ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാകൂ.

സീക്രട്ട് ചാറ്റിങ് തുടങ്ങിയ ടാസ്കുകളുമുണ്ട്. തങ്ങളുടെ ഇരകളെ മരണത്തിലേക്കു നയിക്കാനുള്ള ‘പിടി’ വേട്ടക്കാര്‍ മുറുക്കുന്നത് ഈ രഹസ്യ കൂടിക്കാഴ്ചകളിലൂടെയാണ്. ചാറ്റിങ്ങിനിടെ അഡ്മിന്‍ ആവശ്യപ്പെടുന്നത് നഗ്നചിത്രങ്ങളും വിഡിയോകളുമായിരിക്കും. കൂടാതെ രഹസ്യഭാഗങ്ങളില്‍ ചില പ്രത്യേക വാക്കുകള്‍ കോറി വരയ്ക്കാനും ആവശ്യപ്പെടും.ഗെയിമിന്റെ പിടിയില്‍ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട ഒരു റഷ്യന്‍ പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത് തന്റെ മാറിടത്തില്‍ ബ്ലേഡ് കൊണ്ട് F666 എന്ന് കീറി വരച്ച്‌ ചോരയിറ്റു വീഴുന്ന ആ ചിത്രം അയച്ചു തരാനാണ് അഡ്മിന്‍ ആവശ്യപ്പെട്ടതെന്നാണ്. ഇത്തരം ചിത്രങ്ങളാണ് പിന്നീട് ഗെയിമില്‍ നിന്ന് പിന്മാറാന്‍ ശ്രമിക്കുമ്പോള്‍ ഇരകള്‍ക്കു നേരെ അഡ്മിന്‍ പ്രയോഗിക്കുന്നത്.

ഇരകളുടെ സ്വകാര്യവിവരങ്ങളും അഡ്മിന്‍ ശേഖരിച്ചിട്ടുണ്ടാകും. ഇതുപയോഗിച്ചുള്ള ബ്ലാക്ക് മെയിലിങ്ങും ഉണ്ട്. തങ്ങള്‍ പറഞ്ഞത് ചെയ്തില്ലെങ്കില്‍ മാതാപിതാക്കളെയും വേണ്ടപ്പെട്ടവരെയും കൊന്നൊടുക്കുമെന്നാണ് പ്രധാന ഭീഷണി. സ്വതവേ മാനസികമായി ദുര്‍ബലരായവരെ കൃത്യമായി തളര്‍ത്തുന്നതായിരിക്കും അത്തരം നീക്കങ്ങള്‍. ഇരകളുടെ ഫോണ്‍ ഹാക്ക് ചെയ്ത് അതില്‍ നിന്നു ലഭിക്കുന്ന വിവരങ്ങളനുസരിച്ച്‌ ചാറ്റിനിടെ ‘എനിക്കറിയാം ഇപ്പോള്‍ നിന്റെ അച്ഛന്‍ എവിടെയാണെന്ന്.’ എന്ന പോലുള്ള ഭീഷണികളും ഇടയ്ക്കുണ്ടാകും.അതെല്ലാം തങ്ങള്‍ ഒരു ‘അസാധാരണ’ ശക്തിയുള്ള ആളുടെ നിയന്ത്രണത്തിലാണെന്ന തോന്നല്‍ ഇരകളിലുണ്ടാക്കുന്നു.

ഈ ചാലഞ്ചിന്റെ ആശയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഫിലിപ് ബുഡെയ്കിന്‍ എന്ന ചെറുപ്പക്കാരന്‍ പിടിയിലായപ്പോൾ പോലീസിനോട് പറഞ്ഞത് 17 പേരുടെ മരണത്തിന് താന്‍ നേരിട്ട് ഉത്തരവാദിയായിട്ടുണ്ടെന്നാണ്.വെറുതെ കരഞ്ഞും സങ്കടപ്പെട്ടും നടന്ന് ലോകത്തിന് ഭാരമാകുന്ന ‘ബയോളജിക്കല്‍ വേസ്റ്റുകളെ’ കൊന്നൊടുക്കാനാണ് താനിതു ചെയ്തതെന്നും ഇയാൾ പറഞ്ഞു.ഇന്ത്യയിലെ ആത്മഹത്യ നടക്കുമ്പോള്‍ ബുഡെയ്കിന്‍ ജയിലിലാണ്. പിന്നെ ആരാണ് ഈ ഗെയിമിനു പിന്നില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് എന്ന ചിന്തയാണ് പൊലീസിനുള്ളത്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button