നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ദിലീപിനെ സന്ദർശിക്കാൻ എത്തിയ മകൾ മീനാക്ഷിയുടെ ചിത്രം ആഘോഷമാക്കിയ മാധ്യമപ്രവർത്തകരോട് കഥാകൃത്ത് ഉണ്ണി ആർ തന്റെ കുറിപ്പിലൂടെ ഉള്ളിൽ തോന്നിയ വേദന പങ്കുവെച്ചു. തന്നെ വളരെയധികം വേദനിപ്പിച്ച ഒരു സംഭവമായതിനാലാണ് ഈ കുറിപ്പെഴുതുന്നതെന്നും താൻ പറയുന്നതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഉണ്ണി ആർ മനസ്സുതുറക്കുന്നത്.
ഒളിഞ്ഞുനോട്ടം ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്കാവുമ്പോൾ ശാരീരികമായ മരണം എന്നതിലുപരി അത് മാനസികമായ മരണത്തിലേക്ക് നയിക്കുമെന്നും അത്തരം മരണങ്ങൾ ദിനംപ്രതി സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അതിലൊരു പ്രധാനപങ്ക് മാധ്യമപ്രവർത്തകർക്കുണ്ടെന്നു തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.ജയിലിൽ കിടക്കുന്ന അച്ഛനെ കണ്ടിറങ്ങിയ മകളുടെ ദൃശ്യങ്ങൾ ചാനലുകളിലൂടെ ആവർത്തിച്ചു കാണിക്കാൻ മത്സരിച്ചത് മാധ്യമധർമ്മം ആണോയെന്നും ആ കുഞ്ഞിന്റെ സ്വകാര്യത മാനിക്കണമായിരുന്നെന്നും കഥാകൃത്ത് ചൂണ്ടിക്കാണിക്കുന്നു.
ധീരരായ സ്ത്രീ മാധ്യമ പ്രവർത്തകർ ഉള്ള ഒരു നാടായിട്ടും എന്തുകൊണ്ട് ആരും ഇതിനെക്കുറിച്ചു ഇത്തരത്തിൽ ചിന്തിക്കാതെപോയി എന്നും വലിയ നിയമങ്ങൾ ചൂണ്ടിക്കാണിച്ചില്ലെങ്കിലും ഒരു സാധാരണക്കാരനെപ്പോലെ ചിന്തിച്ചാൽ ആ കുഞ്ഞ് എന്ത് തെറ്റ് ചെയ്തു എന്ന് മനസിലാകുമെന്നും അദ്ദേഹം തന്റെ കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു .
Post Your Comments