കഴിഞ്ഞ ദിവസം സംവിധായകൻ ജിയോ ബേബി അക്ഷയ് ദാസൻ ദളിതൻ എന്നയാൾ കുറിച്ച ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ജാതീയമായ, നിറത്തിന്റെ പേരിൽ നേരിടേണ്ടിവരുന്ന ദുരനുഭവങ്ങൾ വെളിപ്പെടുത്തിയ ആ പോസ്റ്റ് മാധ്യമ ശ്രദ്ധയുംനേടിയിരുന്നു. എന്നാൽ ഈ പോസ്റ്റ് വനിത ഓൺലൈൻ വാർത്തയാക്കിയപ്പോൾ അതിലെ പല വാക്കുകളും വിട്ടുകളഞ്ഞിരിക്കുന്നു. സഭ്യമാക്കുക എന്ന ലക്ഷ്യമാണ് അതിനു പിന്നിലുള്ളത് എന്ന് പ്രാഥമികമായി ബോധ്യമാകും. പക്ഷേ ഇത്തരത്തിലുള്ള സഭ്യമാക്കൽ പ്രക്രിയയുടെ ആവശ്യമുണ്ടോ? അഥവാ ആവശ്യമുണ്ട് എന്ന മാധ്യമ നിലപാടാണെങ്കിൽ അതിനു ‘പിന്നിലുള്ള രാഷ്ട്രീയ അജണ്ടയെ പരിശോധിക്കുക തന്നെ വേണം. എന്തുകൊണ്ടാകാം മലയാളത്തിലെ ” ചില ” പദങ്ങൾ അശ്ലീലമായി പത്രമുത്തശ്ശിമാരുടെ കുടുംബത്തിന് തോന്നുന്നത്.
read also:സംസ്ഥാനത്തെ കോവിഡ് സാഹചര്യം അതീവ ഗുരുതരാവസ്ഥയിൽ, നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും; മുഖ്യമന്ത്രി
പൂഞ്ഞാർ പുലി പിസി ജോർജ്ജ് പറയുന്നത് ഒരു ബീപ്പ് സൗണ്ട് പോലുമില്ലാതെ കാണിക്കുന്ന മാധ്യമങ്ങൾ ഒരുവന്റെ ആത്മാനുഭവ കുറിപ്പിലെ വാക്കുകൾക്ക് കത്തിവയ്ക്കുന്നത് എന്തുകൊണ്ട്? ഭാഷയുടെ ശ്ലീല അശ്‌ളീലബോധങ്ങൾ സൃഷ്ടിക്കുന്നത് ആരാണ്.? ഗ്രാമീണത തുളുമ്പി നിൽക്കുന്ന ചിലയിടങ്ങൾ ഇന്നും തള്ളെ, തന്തേ തുടങ്ങിയ വാക്കുകൾ പ്രയോഗത്തിൽ ഉണ്ട്. സാംസ്കാരിക ഇടങ്ങളിൽ അശ്‌ളീല ബോധങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഈ പദങ്ങൾ കോമഡി വേദികളിൽ കയ്യടിയോടെ സ്വീകരിക്കുമ്പോൾ ഈ ബോധങ്ങൾ എവിടെപോകുന്നു.?
നിറത്തിൻ്റെ പേരിൽ ,ജാതിയുടെ പേരിൽ, ബൗദ്ധിക നിലവാരമില്ലായ്മയുടെ പേരിൽ, അടച്ചടക്കമില്ലാത്തതിൻ്റെ പേരിൽ എക്കാലവും പരിഹസിക്കപ്പെടുന്നത് അവർണ്ണ/ കീഴാള ജാതി വിഭാഗങ്ങളിൽ പെട്ടവരാണ്. വരേണ്യ ജാതി വിഭാഗങ്ങൾക്കു ലഭ്യമാകുന്ന പ്രിവിലേജുകൾ ഒന്നും തന്നെ കീഴാള വിഭാഗങ്ങൾക്കു ലഭിക്കുന്നില്ല. നിർദോഷവും നിഷ്ക്കളങ്കവുമായ ഹാസ്യ ഉൽപ്പന്നങ്ങൾ എല്ലാം തന്നെ സ്ത്രീ ദളിത് ആദിവാസി വിരുദ്ധതകളാൽ അതി സമ്പന്നമാണെന്നു മാത്രമല്ല അവ കേരളീയ പൊതു മണ്ഡലത്തിൽ സ്വാഭാവിക ഹാസ്യമായി, ‘മാന്യമായ ‘ ‘ പൊതുബോധമായി നിലയുറപ്പിക്കപ്പെടുന്നു എന്നതാണ് ദൗർഭാഗ്യകരം.
അക്കാദമിക് അക്കാദമികേതര രാഷ്ട്രീയ സാംസ്കാരിക പൊതു മണ്ഡലങ്ങളിലെ [ വരേണ്യ ]ജാതി ബോധങ്ങൾ ജനസമൂഹത്തിലേയ്ക്ക് ബഹിർ ഗമിക്കുന്നത് ഇത്തരത്തിലുള്ള ശുദ്ധവും” നിഷ്കളങ്കവും മാന്യവും ഉദാത്തവും’ ഉത്തമവുമായ ഹാസ്യനിർമ്മിതികളിലൂടെയാണ്. അത്തരം ഹാസ്യ ഉൽപ്പന്നങ്ങളെ ആഘോഷിക്കുന്ന മാധ്യമങ്ങൾ അത്തരത്തിൽ അപഹാസ്യരായവരുടെ വേദനകൾ പകർത്തി വെയ്ക്കുന്ന കുറിപ്പുകളെപ്പോലും സെൻസർ ചെയ്ത് മാന്യതയുടെ വക്താക്കളാകുന്നു.അതു വഴി ഇത്തരം ജനപ്രിയ മാധ്യമങ്ങൾ സവർണ്ണ വരേണ്യ ഭാവുകത്വങ്ങളെ ആധികാരികമായി പിൻപറ്റുന്നു എന്നു മാത്രമല്ല കീഴാളവിരുദ്ധ ഹാസ്യനിർമ്മിതികളുടെ പ്രചാരകരും പ്രയോക്താക്കളുമായി മാറുന്നു, മാധ്യമ മുതലാളിത്തത്തിൻ്റെ മാന്യതാ നിർമ്മിതികൾ ഇത്തരത്തിലുള്ള പ്രവർത്തങ്ങളിലൂടെ തികച്ചും അപഹാസ്യമാകുന്നുവെന്നതാണ് യാഥാർത്ഥ്യം.
രശ്മി അനിൽകുമാർ
ഈ എഴുത്തിനു ആധാരമായ പോസ്റ്റ് ചുവടെ
https://www.facebook.com/jeobaby/posts/10223813168332539
Post Your Comments