Latest NewsKeralaEzhuthappurangalKadhakalNewsLiteratureWriters' Corner

‘ചിലരെ സാര്‍ വീട്ടിലേക്ക് ക്ഷണിക്കും, എന്നെയും വിളിച്ചു, ചെന്നപ്പോൾ സാർ നഗ്നനായി കെട്ടിപ്പിടിച്ചു… ഭയം!!’

'അവള്‍ പോയി.. 5 വര്‍ഷമായി, ശ്വാസകോശത്തില്‍ കാൻസർ ആയിരുന്നു' എന്ന മറുപടി കേട്ടപ്പോള്‍ കാറ്റ് തൊടുകയല്ല, വിറപ്പിച്ചു !

സജയന്‍ എളനാട്

വലിയൊരു ശബ്ദത്തോടെയാണ് കാര്‍ നിന്നത്, റോഡിന്‍റെ അരികിലേയ്ക്ക് കയറി പോയി പുളിമരങ്ങളില്‍ ഒന്നില്‍ ഇടിയ്ക്കുമെന്ന് തോന്നി, വയറ്റില്‍ നിന്ന് ഇരച്ചു കയറിയ ഭയം ദേഷ്യമായി മാറിയത് പെട്ടെന്നാണ്. കാറില്‍ നിന്ന് ഇറങ്ങി വിനയന്‍ ഓടി, മുന്നിലേയ്ക്ക് ഒരു പയ്യന്‍ മന:പ്പൂര്‍വ്വം ചാടിയതാണ്. റോഡിനപ്പുറം കരിമ്പ് വിളയാറായി നില്‍ക്കുന്നു. അവനെ കണ്ട് പിടിക്കണം. വാളു പിടിച്ച് നില്‍ക്കുന്ന ഭടന്മാര്‍ക്കിടയിലൂടെ ഓടുന്നത് പോലെ കയ്യിലും മുഖത്തും എല്ലാം കരിമ്പിന്‍റെ ഓലകള്‍ കൊണ്ട് മുറിവുകള്‍ ഉണ്ടാകുന്നുണ്ട്, മുന്നിലൂടെ ഒരാള്‍ ഓടിയത് പോലെ തോന്നുന്നുണ്ട്. അവനെ പിടിക്കണം. ഒരെണ്ണം പൊട്ടിക്കണം.

സേലം – കൊച്ചി ദേശീയ പാതയില്‍ നിന്ന് കോയമ്പത്തൂർ കഴിഞ്ഞ് തിരിഞ്ഞ് എകദേശം 60 കിലോമീറ്റര്‍ സത്യമംഗലം കാടുകള്‍ക്ക് താഴെയുള്ള ബന്നാരി അമ്മന്‍ കൊവിലിനു 8 കിലോമീറ്റര്‍ അകലെ വലത്തോട്ട് തിരിഞ്ഞ് ഉള്ളിലെയ്ക്ക്, അയ്യം പട്ടി. അവിടേയ്ക്കാണ് യാത്ര. വലിയ റോഡില്‍ നിന്ന് തിരിഞ്ഞ് ഒരു ഗ്രാമ പാതയിലേയ്ക്ക് കാര്‍ കയറി റോഡിനിരു വശവും ആരെയൊ കാത്ത് നില്‍ക്കുന്നത് പോലെ പുളി മരങ്ങള്‍. നട്ടുച്ചയ്ക്കും നല്ല തണുപ്പ്, ദൂരത്തില്‍ റോഡ് കാണാം, മറ്റ് വാഹനങ്ങള്‍ ഒന്നുമില്ല. അത് കൊണ്ട് ഒരല്‍പ്പം സ്പീഡ് കൂട്ടി.

പെട്ടെന്നാണ് ഒരു പയ്യന്‍, അവന്‍ ഒരു ട്രൌസര്‍ മാത്രമെ ഇട്ടിട്ടുള്ളൂ. കയ്യില്‍ ഒരു വടി ഉള്ളതായി തോന്നി. ആടിനെയോ പശുവിനെയോ മേയ്ക്കുകയാവാം. റോഡ് ക്രോസ് ചെയ്ത് കാറിനുമുന്നില്‍ ചാടി, കരിമ്പിന്‍ തോട്ടത്തിലേയ്ക്ക് പോയത്, ഒരു സെക്കണ്ട് സമയം പോലും ഉണ്ടായില്ല. പക്ഷെ ഇടി കൊളളാത്തത് കൊണ്ട് ജീവിച്ചിരിപ്പുണ്ട്.

കരിമ്പു തോട്ടത്തിനു നടുവില്‍ കാലിയായ ഗ്രൌണ്ട് പോലെ ഒരു സ്ഥലത്തെത്തുകയും കാലെവിടേയൊ ഇടിയ്ക്കുകയും അത് വേദനിപ്പിയ്ക്കുകയും ചെയ്തപ്പോഴാണ് ശരിക്കും സ്ഥലകാല ബോധം വന്നത്. ചുറ്റും നോക്കി, പഴയ ഒരു ക്ഷേത്രാവശിഷ്ടങ്ങള്‍ കിടക്കുന്നിടത്താണ് ഓടി എത്തിയിരിക്കുന്നത്. ഒരു കല്‍ മണ്ഡപം. അതില്‍ ഒരു തകര്‍ന്ന് കിടക്കുന്ന വിഗ്രഹം. വീണു കിടക്കുന്ന മൂന്നോ നാലോ തൂണൂകള്‍, ഭാഗികമായ നര്‍ത്തകിമാരുടേത് പോലുള്ള ശിലകള്‍. ഒരു നിമിഷം കൊണ്ട് അത് വീര കാളിയമ്മന്‍ ക്ഷേത്രമെന്ന് അയാള്‍ തിരിച്ചറിഞ്ഞു. അതെ, ഇവിടെ എത്തിയിരിക്കുന്നു, അഥവാ എത്തിച്ചിരിയ്ക്കുന്നു.

നാരായണന്‍ സാര്‍ പറഞ്ഞത് ശരിയാകുമോ… ?

ആകാശത്തിനു കറുപ്പ് പടരുന്നത് പോലെയും കാറ്റിനു ശക്തി കൂടുന്നത് പോലെയും തോന്നുന്നു. ഒരു ദേശത്തിന്‍റെ അധിപന്‍റെ ഇഷ്ട ദേവതയുടെ ക്ഷേത്രം, നാമാവശേഷമായി തീര്‍ന്ന്, കാലപ്പഴക്കത്തിലൂടേ തകര്‍ന്ന് കിടക്കുന്നു. എന്തായിരിയ്ക്കും ഈ അവസ്ഥയ്ക്ക് കാരണം ..? ചുറ്റും നോക്കി ആരുമില്ല. അകാരണമായ ഒരു ഭയം കാലിലൂടെ ഒരു തരിപ്പായി പടര്‍ന്നു കയറുന്നു. കിതപ്പ് കൊണ്ട് ഒരടി പോലും നടക്കാന്‍ വയ്യെങ്കിലും അവിടെ നിന്ന് അതിവേഗം തിരിഞ്ഞു കഴിയാവുന്ന വേഗത്തില്‍ ഓടി.

എത്ര ദൂരമാണ് ആ പയ്യനെ പിടിയ്ക്കാനെന്ന് കരുതി ഓടിയത് എന്ന് അപ്പോഴാണ് മനസിലായത്. അങ്ങിനെ ഒരു പയ്യന്‍ ഓടിപ്പോയോ എന്നത് ഇപ്പൊ ഒരു സംശയമായിരിക്കുന്നു. അതൊരു വലിയ തോന്നലായിരുന്നു. ആയിരുന്നുവോ ..?

ഒരു വിധമാണ് കാറിനടുത്ത് എത്തിയത്, കീ പോലും എടുത്തിരുന്നില്ലെന്നത് എത്ര മണ്ടത്തരമായി. കാറില്‍ ലാപ്റ്റോപ്പ്, ക്യാമറ, ഫോണുകള്‍, പര്‍സ് .. കാര്‍ തന്നെ, ആരും കൊണ്ട് പോയില്ല എന്നത് ഭാഗ്യം, ഡ്രൈവിങ്ങ് സീറ്റിലെ ഡോറ് ശരിയ്ക്കും അടഞ്ഞിരുന്നില്ല, അത് കൊണ്ടാകാം ലോക്ക് ആകാതെ പോയത്. കാറില്‍ ചാരി നിന്നു കുറച്ച് നേരം, പിന്നെ ഡോറ് തുറന്ന് കുറച്ച് വെള്ളം കുടിച്ചു, സിഗറേറ്റ് പാക്കറ്റ് എടുത്തു. ഡോറ് അടയ്ക്കുമ്പോള്‍ അരികില്‍ നിന്നൊരു ശബ്ദം.

‘തമ്പീ ..’

ഞെട്ടിപ്പോയി , ഒരു വ്യദ്ധന്‍ .. അയാള്‍ കാറിന്‍റെ പിന്നില്‍ കൂനിക്കൂടി ഇരിയ്ക്കുകയാണ്.

‘എന്ന തമ്പീ .. ഇന്ത മാതിരി കാര്‍ പോട്ടത് .. ? ..എതാവുത് പ്രച്നമാച്ചാ ..?’

‘ഇല്ലെ … ‘

‘നാന്‍ ഇങ്കെ ഇരുന്തത് .. യാരാവുത് വന്ത് തിരുടി പോകാലാം എല്ലാമെ .. അത് താന്‍ ..’

വിനയന്‍ ഒരു സിഗറെറ്റ് അയാള്‍ക്ക് നീട്ടി.. വരണ്ടുണങ്ങിയ പാടം പോലെ .. തൊലി ചുക്കി ചുളുങ്ങിയ കൈപ്പടം, വിരലുകളില്‍ നഖങ്ങള്‍ വലുതായിട്ടുണ്ട്. അതിന്‍റെ അഗ്രങ്ങളില്‍ ചളി നിറഞ്ഞിക്കുന്നു.. വിനയന്‍ കൊടുത്ത സിഗറെറ്റ് അയാള്‍ സ്വന്തം മടിയില്‍ നിന്ന് തീപ്പെട്ടി എടുത്ത് കത്തിച്ചു ആഞ്ഞ് വലിച്ചു. നീണ്ടു കിടക്കുന്ന റോഡ്, ദൂരെ ഒരു മലയിലേയ്ക്ക് കയറുന്നത് പോലെ ഉണ്ട്.. അതിന് സത്യ മംഗലം കാടുകളിലേയ്ക്ക് ഒരു ബന്ധമുള്ളത് പോലെ .. പഴയ സിനിമകളിലെ വില്ലൻ നായികയോട് പെരുമാറുന്ന പോലെ സിഗററ്റിനെ വിനയന്‍ ഒരു മയവുമില്ലാതെ വലിച്ചു തീര്‍ത്തു .. വ്യദ്ധന്‍ അപ്പോഴും വലിച്ച് പതിയെ പുക ഊതി വിട്ട് കൊണ്ടിരുന്നു.

‘വീര കാളിയമ്മന്‍ കോയിലുക്ക് വരെയ്ക്കും പോയത് താന്‍ താത്താ ..’

വ്യദ്ധന്‍ ഞെട്ടി, സിഗറേറ്റ് വലി നിര്‍ത്തി അയാളെ നോക്കി.

‘ എപ്പടി തെരിയും തമ്പീ .. അങ്കേ കോയില്‍ ഇരുക്കറുത് എന്ന .. യാരുമെ അങ്കെ പൊകറുതില്ലയെ’

‘എനക്ക് തെരിയും .. പഠിച്ചിരുക്ക് ..’

വ്യദ്ധന്‍ അത്ഭുതപ്പെട്ടു ..

‘നീങ്ക യാര്‍ .. ? എങ്കെ തങ്കറുത് ഇങ്കെ .. എല്ലായിടവും എനക്ക് നല്ലാ തെരിയും .. ആനാ ഉങ്കളേ ഇതു വരെയ്ക്കും പാത്തതില്ലെ .. ‘

വിനയന്‍ ചിരിച്ചു .. ആ ചിരി കണ്ട് കറുത്ത ബാക്കിയുള്ള മൂന്നൊ നാലൊ പല്ലുകള്‍ കാണിച്ച് വ്യദ്ധനും.

‘നാന്‍ പുതുസാ ഇങ്കെ .. അയ്യം പട്ടി പോറേന്‍ .. അങ്കെ ഒരു മലയാളത്താന്‍ വാധ്യാര്‍ വന്ത് ഒരു പെരിയ ഫാം .. വ്യവസായം നടത്തിയിരുക്ക് .. അങ്കെ .. ‘

വ്യദ്ധന്‍ ഒരു നിമിഷം ആലോചിച്ചു.

‘ഇതും അയ്യം പട്ടി താന്‍ , അന്ത കാലത്തിലെ .പെരിയ ഊരായിന്തിറിച്ച് .. . ആനാ ഇപ്പൊ ഇങ്കെ പുതുപ്പേരെല്ലാം വന്താച്ച് .. ഇപ്പൊ അന്തയിടം മട്ടും അയ്യം പട്ടി എനട്റു സൊല്‍റേന്‍ .. നീങ്ക സൊന്ത ഇടം കേള്‍വി പട്ടിറൂക്ക് , ആട് മാട് കോളി .. എല്ലാമെ നിറയെ ഇരുക്ക് അങ്കെ .. നിറയെ
ആളേല്ലാം വേല ശെയ്യറേന്‍ കേള്‍വിപ്പെട്ടിറുക്ക് .. ആനാ കൊഞ്ചം ദൂരമിരുക്ക് ..’

വ്യദ്ധന്‍റെ മുഖം അല്‍പ്പം വാടി.

‘വളി തെരിയുമാ തമ്പീ’

വിനയന്‍ അറിയാമെന്ന് തലയാട്ടി .

‘ഇങ്കെ ഇരുത്ത് നേരെ പോങ്കെ .. മുന്നാടി പോയാല്‍ രണ്ടായി പിരിഞ്ഞ്ചിടും.. ഇടത് പക്കം പോന്നാല്‍ അയ്യം പട്ടി … വലത് പക്കം പോന്നാല്‍ രായ്യന്നൂര്‍.. റൊമ്പ കാലമായിടിച്ച് അങ്കെയെല്ലാം വീടേല്ലാം കെടയാത് .. ഏന്‍ താത്തായുടേ താത്താ കാലത്തിലെ നിറയെ വീടെല്ലാം ഇരുന്തത് .. എല്ലാരും പോയിട്ടേ അത് താന്‍ കൊഞ്ചം പൈസയ്ക്ക് നെറയെ നെലം കെടച്ചത് .. ‘

അയാള്‍ ഒന്ന് നിശ്വസിച്ചു.

‘പാത്ത് പോ തമ്പീ . അന്ത രണ്ട് ഊരുക്കും കൊഞ്ചം കൊഞ്ചം പ്രച്നകള്‍ അന്ത കാലത്തിലേ ഇരുക്ക് .. അത് താന്‍ വിധി ..ഇപ്പൊ താന്‍ നീങ്ക യാരെയൊയൊ പാത്ത് പോയിരിക്ക്.. ആനാല്‍ ആരെയും കാണലെ .. എനക്ക് തെരിയും .. അപ്പടി താനെ .. ഇങ്കെ ഇരുന്ത് .. അന്ത ഊരെല്ലാമ്മെ ‘
അയാളുടെ വാക്കുകളില്‍ നിറഞ്ഞിരുന്ന ഭയം വിനയനിലും പതിയെ പടര്‍ന്നെങ്കിലും പുറത്ത് കാണിച്ചില്ല. പേര്‍സില്‍ നിന്ന് 50 രൂപയെടുത്ത് കൊടുത്തപ്പോള്‍ അത്ഭുതപ്പെടുത്തി വേണ്ടേന്ന് പറഞ്ഞു. വിനയന്‍ നിര്‍ബന്ധിച്ചു. അയാള്‍ അത് വാങ്ങി. കൈകള്‍ മുകളിലെയ്ക്ക് കൂപ്പി എന്തോ പ്രാര്‍ത്ഥിച്ചു. വിനയന്‍ നോക്കി നില്‍ക്കെ ഒരു ചെറുപ്പക്കാരെന്‍റെ ചുറുചുറുക്കോടേ അയാള്‍ റോഡിനരുകിലെ ഒരു പുളി മരത്തിലെയ്ക്ക് കയറി ..!

ഇയാള്‍ ഇതെവിടേയ്ക്കാണ്..?

ഒരു നിമിഷം നിന്ന് , കാര്‍ സ്റ്റാര്‍റ്റ് ചെയ്തു നീങ്ങുമ്പോള്‍ റിയര്‍ വ്യൂ മിററിലൂടേ പിന്നിലേയ്ക്ക് നോക്കി , വിജനമായ നീണ്ട വഴി മുന്നിലും പിന്നിലും .

ഗൂഗിള്‍ മാപ്പിനെ വെല്ലുന്ന രീതിയിലാണ് നാരായണന്‍ സര്‍ മാപ്പ് വരച്ച് അയച്ചിരുന്നത്. കാലം മനുഷ്യരെ ചക്കില്‍ കെട്ടിയിരിയ്ക്കുന്ന കാളകളെ പോലെ വീണ്ടും വീണ്ടും പഴയ ഇടങ്ങളില്‍ എത്തിയ്ക്കും എന്നാരോ പറഞ്ഞതിന്‍റെ പിറ്റെന്നാണ് സാറിന്‍റെ കത്ത് വരുന്നത്. മന:പ്പൂര്‍വ്വം മറന്ന ചിലരില്‍ ഒന്നാമനായിരുന്നു സാര്‍ .. അതും ഒടുവില്‍ കണ്ട പതിനെട്ട് വര്‍ഷങ്ങള്‍ക്ക് അപ്പുറം.

എവിടേയൊ ജനിച്ച് വളര്‍ന്ന നാരായണനും വിലാസിനിയും ഇവിടേ ജോലിയ്ക്ക് വരണമെന്നും കണ്ട് മുട്ടണമെന്നും ഈ ഗ്രാമത്തിലെ കുട്ടികള്‍ക്ക് വിദ്യ പകര്‍ന്ന് നല്‍കണമെന്നും ആണ് നിയോഗം .. അതാണ് നമ്മുടെ ഭാഗ്യവും. അങ്ങിനെ തുടങ്ങുന്ന നാട്ടുകാര്‍ നല്‍കിയ ഒരു മംഗള പത്രം അവരുടെ വീടിന്‍റെ ഉള്ളില്‍ ചില്ലിട്ട് വെച്ചിട്ടുണ്ട്. അഞ്ചാം ക്ലാസ്സുമുതല്‍ ഏഴാം ക്ലാസ്സ് വരെയുള്ള ആ സ്കൂളില്‍ നിന്ന് പഠിച്ച് പോയവരും പഠിയ്ക്കുന്നവരും പഠിയ്ക്കാന്‍ വരുന്നവരും നാരായണ്‍ സാറിന്‍റെയും വിലാസിനി ടീച്ചറുടേയും ഇഷ്ടം പിടിച്ച് പറ്റാന്‍ നോക്കാറുണ്ട് ,അത്ര നന്നായി പഠിപ്പിയ്ക്കും. മാര്‍ക്ക് വാങ്ങിപ്പിയ്ക്കും. സ്കൂളിന്‍റെ അടുത്ത് താമസിയ്ക്കുന്ന അവരുടെ വീട്ടില്‍ ആ വഴി വീടുകളിലേയ്ക്ക് പോകുന്ന കുട്ടികള്‍ക്ക് ജോലിക്കാരി വലിയൊരു പാത്രത്തില്‍ നാരങ്ങാ വെള്ളമോ , മോരൊ ഉണ്ടാക്കി വെയ്ക്കും. വേനല്‍ക്കാലങ്ങളില്‍, കുട്ടികള്‍ ആര്‍ത്തിയോടേ കുടിയ്ക്കും. അവിടെ ചേര്‍ന്ന് ഓണപ്പരീക്ഷയുടേ റിസല്‍റ്റ് വന്നത് മുതല്‍ , പഠിയ്ക്കാനുള്ള മിടുക്ക് ആ വരിയില്‍ നില്‍ക്കാതെ ഉള്ളിൽ പോയി ചായ കുടിയ്ക്കാനുള്ള അവസരം നല്‍കി.

കുട്ടികളില്ലാത്ത അവര്‍ക്ക് , പ്രത്യെകിച്ചും ടീച്ചര്‍ക്ക്, കുട്ടികള്‍ എല്ലാവരും അവരുടെ കുട്ടികള്‍ തന്നെ ആയിരുന്നു. സാര്‍ പക്ഷെ ചിലരോട് മാത്രം അടുത്ത് ഇടപെട്ടു. സാറിന്‍റെ ഇഷ്ടത്തിനു മറ്റൊരു തലം കൂടി ഉണ്ടായിരുന്നു. ചിലരെ തെരെഞ്ഞെടുത്ത് സാര്‍ വീട്ടിലെയ്ക്ക് ഇടയ്ക്ക്
ക്ഷണിയ്ക്കും, അവരത് പിറ്റെന്ന് വലിയ അംഗീകാരമായി ക്ലാസ്സില്‍ അവതരിയ്പ്പിയ്ക്കും , ഒരു ദിവസം സാര്‍ വിളിച്ച് അത്തരത്തിലൊരവസരം വന്നപ്പോള്‍ ഒരുപാട് സന്തോഷിച്ചു.

വീട്ടിലെത്തിയപ്പോള്‍ ടീച്ചര്‍ ഇല്ലായിരുന്നു. സര്‍ നഗ്നനായി കെട്ടിപ്പിടിച്ചു, കൈകള്‍ കൊണ്ട് ചിലത് ചെയ്യിപ്പിച്ചു.

ഭയം, ബഹുമാനം ആരോടും പറയാതെ അനുസരിച്ച് അത് ഇടയ്ക്ക് ഇടയ്ക്കായി ആ സ്കൂളില്‍ നിന്ന് പോകുന്നത് വരെ തുടര്‍ന്നു.

ആ സ്‌കൂളിൽ നിന്ന് പോയതിനു ശേഷം വളരുമ്പോഴാണ് മനസ്സിലായത് എന്തായിരുന്നു ചെയ്യിപ്പിച്ചതെന്നും , തിരിച്ച് ചെയ്തിരുന്നതെന്നും ..

ടീച്ചര്‍ അന്വേഷിച്ചിട്ട് കൂടി ആ വീട്ടില്‍ പോയിട്ടില്ല .. പക്ഷെ പ്രീ ഡിഗ്രി പരീക്ഷ കഴിഞ്ഞ കാലത്ത് ഒരിയ്ക്കല്‍ കൂടി പോയി. അമ്മ അത്രയും നിര്‍ ബന്ധിച്ചു, ടീച്ചര്‍ കാണണം എന്ന് പറയുന്നു എന്ന് പറഞ്ഞ് , ടീച്ചര്‍ ഉണ്ടായിരുന്നില്ല. അന്നും സാര്‍ ബലമായി പിടിച്ചു. ആ പ്രായത്തില്‍ അത്തരം സ്പര്ശനങ്ങൾ ഒരു പരിധി കഴിഞ്ഞപ്പോള്‍ എതിര്‍ക്കാന്‍ തോന്നിയില്ലെന്നത് പിന്നീട് അതൊരു കുറ്റബോധമായി മനസ്സില്‍ ഭാരമാണ്. അത്കൊണ്ടാണ് ടീച്ചര്‍ നഗ്നയായി മുട്ടി കുത്തി നിന്ന് പഴയ ശിഷ്യന്‍റെ തുടകള്‍ക്കിടയില്‍ തല പൂഴ്ത്തിയിരിയ്ക്കുന്ന സ്വന്തം ഭര്‍ത്താവിനെ കണ്ടത് .

കാറിന്‍റെ സ്പീഡ് അറിയാതെ കൂടിയെന്ന് മനസ്സിലാക്കി വിനയത് കുറച്ചു . പുറത്ത് നല്ല ഹുമിഡിറ്റി ഉണ്ട് .എസി കൂട്ടിയിട്ടൂ . അന്ന് ഇറങ്ങി പോന്നതാണ്, ആ വീട്ടില്‍ നിന്ന്‌ , പിന്നെ പതിയെ ആ നാട്ടില്‍ നിന്നും . ഇരട്ടകളായ പെങ്ങന്‍മാരുടെ വിവാഹം ആദ്യം കഴിയുകയും അമ്മ മരിയ്ക്കുകയും ചെയ്തതോടേ അവിടേയ്ക്ക് പിന്നെ പോയിട്ടില്ല .

വിവാഹം കഴിയ്ക്കാന്‍ തോന്നിയില്ല .. പലരും വന്ന് പോയി .. പലരിലൂടെ കയറി ഇറങ്ങി . പലയിടത്തും ജോലി ചെയ്തു .. മടുക്കുമ്പോള്‍ ഇറങ്ങി വന്നു. ഇംഗ്ലീഷിലെ എഴുത്ത് ശീലം 4 നോവലുകള്‍ ഇറക്കാന്‍ സഹായിച്ചു , അത് പണവും പ്രശസ്തിയും തന്നു. കോളവും ലേഖനങ്ങളും ഒക്കെയായി ജീവിയ്ക്കാന്‍ കഴിയുമെന്നായപ്പോള്‍ എഴുത്ത് ജോലിയാക്കി. ഇപ്പോഴും തുടരുന്നു. ഒപ്പം ബാലവേലയും ലൈംഗിക പീഡനങ്ങളും ഉള്‍പ്പടെ കഷ്ടപ്പെടുന്ന ഒരു കുട്ടികള്‍ക്കായുള്ള ഒരു സംഘടനയില്‍ പ്രവര്‍ത്തിയ്ക്കുന്നു . ചിലര്‍ക്ക് അത്തരം അനുഭവങ്ങള്‍ കാര്യമായി മാറിയിരുന്നില്ല , എന്നാല്‍, ചിലര്‍ക്ക് അവരുടെ ജീവിതം തന്നെ മാറിപ്പോയി .. എന്നാല്‍, പുറത്ത് പറഞ്ഞില്ലെങ്കിലും അത്തരം എതൊരു പ്രവര്‍ത്തിയും കുട്ടികളുടെ ജീവിതത്തെ എത്രമാത്രം നശിപ്പിയ്ക്കുന്നു എന്ന് നേരിട്ട് പലരുടെയും അനുഭവങ്ങള്‍ കണ്ടും കേട്ടും കഴിഞ്ഞപ്പോള്‍ സാറിനോട് ഉണ്ടായിരുന്ന വെറുപ്പ് കൂടി. അത് കൊണ്ടാണ് എഴുതിയ നാലഞ്ച് കത്തുകള്‍ വായിക്കാതെ വെച്ചത് , മറുപടി എഴുതാതിരുന്നതും.

ചിലപ്പോഴൊക്കെ കര വിളിച്ചിട്ടൊ കാണണമെന്നോ ആഗ്രഹിച്ചിട്ടാകില്ല, തിര കയറി വരുന്നത്. സാര്‍ വന്നു.

പാലക്കാട് ലയണ്സ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ ഗവണ്മെന്‍റ് സ്കൂളില്‍ കുട്ടികള്‍ക്ക് ലൈംഗിക അതിക്രമങ്ങളേ തിരിച്ചറിയാനും അത് മാതാപിതാക്കളോട് തുറന്ന് പറയാനും വേണ്ടിയുള്ള ഒരു സെമിനാറില്‍ പങ്കെടുത്ത് സംസാരിച്ച് കഴിഞ്ഞ് ഇറങ്ങുമ്പോള്‍ മൂന്നിലെത്തി. പിടിയ്ക്കപ്പെട്ട കുറ്റവാളിയെ പോലെ സ്വയം ചുരുങ്ങുന്നത് എന്തിനെന്ന് ആലോചിയ്ക്കാതിരുന്നില്ല, സത്യത്തില്‍ സാറിനല്ലെ അത് വേണ്ടത്?

പക്ഷെ വര്‍ഷങ്ങള്‍ക്ക് ശേഷവും ഒരു ഭാവ വ്യത്യാസമില്ലാതെ സാര്‍ ചിരിച്ചു, കുറച്ച് മുടി നരയ്ക്കുകയും നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടെന്നതല്ലാതെ ഒരു മാറ്റവും തോന്നിയില്ല. എത്ര ആഗ്രഹിച്ചിരുന്നില്ലെങ്കിലും തിരയെ കരയ്ക്ക് ഒഴിവാക്കാനില്ല , ചില മനുഷ്യരെ ജീവിതത്തിലെന്ന പോലെ .. അവര്‍ക്ക് മാത്രമായ ചില അവകാശങ്ങള്‍ അഥവാ അധികാരം അവര്‍ നേടിയിരിയ്ക്കും ..

പിറ്റെന്ന് കാലത്താണ് കോയമ്പത്തൂരില്‍ നിന്ന് ഡെല്‍ഹിയ്ക്ക് ഫ്ലൈറ്റ്. കാഴ്ചകള്‍ക്കും കോലങ്ങള്‍ക്കും മാത്രം മാറ്റമുള്ളൂ ഓര്‍മ്മകള്‍ക്കില്ലെന്ന് ഓര്‍മ്മിപ്പിച്ച് പാലക്കാടന്‍ കാറ്റ് തൊട്ടു കടന്ന് പോയി കൊണ്ടിരുന്നു. ഒരു കോഫീ ഷോപ്പില്‍ ഇരിയ്ക്കാമെന്ന് കരുതിയത് , വേണ്ട കോട്ടയിലെയ്ക്ക് പോകാമെന്ന് പറഞ്ഞത് സാറാണ്. ഒരു ധ്യതിയും കാണിച്ചിരുന്നില്ലെങ്കിലും ഒരു പത്ത് മിനിറ്റ് ഇരുന്ന് സംസാരിച്ച് സാര്‍ പോയി. ബസ് സ്റ്റാന്‍റില്‍ കൊണ്ട് വിടാന്‍ പോലും സമ്മതിയ്ക്കാതെ .

‘നീ ഇരുന്നോ .. ഞാന്‍ പൊയ്ക്കോളാം’ എന്ന് പറഞ്ഞ് ആഞ്ഞ് നടന്നു.

ആ പത്ത് മിനിറ്റില്‍ നിന്ന് പൂര്‍ണ്ണമായും മോചിതനാകാന്‍ പിന്നീട് ഇതേവരെ കഴിഞ്ഞിട്ടില്ല .. !

കാര്‍ ഒരു ടി ജങ്കഷനില്‍ എത്തി നിന്നു. പടര്‍ന്ന് പന്തലിച്ച് തറയെ തകര്‍ത്ത് വേരുകള്‍ പുറത്തേയ്ക്ക് തള്ളി നില്‍ക്കുന്ന ഒരാല്‍ മരമാണ് നേരെ, ഒരിക്കല്‍ ആളുകള്‍ കൂടിയിരുന്ന്, പഴയ കാല തമിഴ് സിനിമകളിലെ നാട്ടു കൂട്ടം കൂടിയിരുന്ന ഇടമായിരിക്കാം അതെന്ന് വെറുതെ സങ്കല്‍പ്പിച്ചു. അരികില്‍ രണ്ട് ദിശകളിലേയ്ക്ക് ബോര്‍ഡുകള്‍, അവ കാലപ്പഴക്കത്താല്‍ വീണു പോകാറായിരിയ്ക്കുന്നു. ആദ്യമായി അക്ഷരം കൂട്ടി വായിക്കുന്ന കുട്ടിയെ പോലെ, തമിഴ് വായിക്കാനറിയാം. വ്യദ്ധന്‍ പറഞ്ഞത് ശരി തന്നെ അയ്യം പട്ടി ഇടത്തേയ്ക്ക് .. റോഡ് കൂടുതല്‍ പഴതായിരിയ്ക്കുന്നു.. മനുഷ്യ ജീവിതം പോലെ കുഴികളാണ് കൂടുതല്‍ , കഷ്ടപ്പെട്ട് ഇറങ്ങി കയറി മുന്നൊട്ട് പോകണം.. ചിലരത് ബുദ്ധിമുട്ടായി കണ്ട് യാത്ര അവസാനിപ്പിയ്ക്കും , മറ്റു ചിലര്‍ ആ കുഴികളില്‍ വീണ് തീരും , ജീവിതം ആ റോഡ് പോലെയാണ് , അതിനൊരു നിര്‍ബന്ധവുമില്ല , ഒരാള്‍ അതില്‍ യാത്ര ചെയ്യണമെന്ന്. ലക്ഷ്യം ആവശ്യമുള്ളവര്‍ കഷ്ടപ്പെട്ട് യാത്ര ചെയ്തു കൊള്ളണം.

കുമ്പസാര കൂട്ടില്‍ പാപിയുടെ പാപങ്ങള്‍ കേട്ട് പൊറുക്കാന്‍ പ്രാര്‍ത്ഥിയ്ക്കാന്‍ തയ്യാറായിരുന്ന ഒരു വികാരിയുടെ മനസ്സോടെയാണിരുന്നത് .. പക്ഷെ സാര്‍ ഒന്നും പറഞ്ഞില്ല .. അങ്ങിനെയൊന്നും ഉണ്ടായിട്ടില്ലെന്നൊ അല്ലെങ്കില്‍ ഉണ്ടായതൊന്നും തെറ്റെന്നോ ചിന്തിയ്ക്കുന്നില്ലെന്ന് തോന്നി, ഒരു മുഖ വുരയില്ലാതെയാണ് സംസാരിച്ചത്.

‘നീ ഒരെഴുത്തുകാരനും ഈ സംഘടനയിലെ സജീവ പ്രവര്‍ത്തകനും ആണെന്ന് അറിഞ്ഞതില്‍ സന്തോഷം, അഭിമാനം .. നിന്‍റെ സംഘടനയില്‍ ഞാന്‍ കുറച്ച് പണം ഇട്ടിട്ടുണ്ട് .. നിന്‍റെ പ്രൊഗ്രാം ചാര്‍ട്ട് അവരാണ് തന്നത് . അഡ്ഡ്രെസ്സ് പബ്ലീഷറും..’

കയ്യിലെ ബാഗില്‍ നിന്ന് ഒരു ഡയറി എടുത്തു ..

‘ഞാന്‍ നാട്ടില്‍ ഉള്ളതെല്ലാം വിറ്റു , കയ്യിലുണ്ടായിരുന്നതെല്ലാം ചേര്‍ത്ത് തമിഴ്നാട്ടില്‍ കുറച്ച് ഭൂമി വാങ്ങി .. ഒരു ഫാം . പിന്നെ അവിടത്തെ ക്യഷികളും..പരസ്യം കണ്ട് വന്നപ്പോള്‍ കുറഞ്ഞ വിലയ്ക്ക് ഒരു പാട് സ്ഥലം കിട്ടി . നീ ഇത് വായിക്കണം .. അവിടെ ആ നാട്ടില്‍ വരണം .. വരും .. എനിയ്ക്കുറപ്പുണ്ട് .. എന്നിട്ട് എഴുതണം .. വഴി ഞാന്‍ വരച്ച് വെച്ചിട്ടൂണ്ട് . ഞാനെഴുതിയ കത്തുകള്‍ നീ വായിച്ചിരുന്നെങ്കില്‍ എനിയ്ക്ക് ഇതുവരെ വരേണ്ടിയിരുന്നില്ല.. പോകട്ടെ .. തിരിച്ചവിടെ എത്തണം .. ഇവിടെ നിന്ന് ഒരല്‍പ്പം ദൂരമുണ്ട് .. യാത്രാ സൌകര്യവും കുറവാണ് . 10 കിലോമീറ്റര്‍ അപ്പുറത്താണ് പോസ്റ്റൊഫീസ് , പോസ്റ്റ് മാനും പോസ്റ്റ് മാഷും എല്ലാം ഒരാള്‍ മാത്രമാണ് , ഒരു കത്ത് വന്നാല്‍ ആരുടേയെങ്കിലും ഒക്കെ കയ്യില്‍ കൊടുത്തയച്ച് എത്താന്‍ വൈകും .. നീ മറുപടി എപ്പൊഴെങ്കിലും തന്നാലൊ എന്ന് കരുതി അവിടെ പോകാറുണ്ടായിരുന്നു’

എഴുന്നേറ്റപ്പോള്‍ ഫോണ്‍ നമ്പര്‍ ചോദിച്ചു .. ഉപയോഗിക്കുന്നില്ലെന്ന് മറുപടി പറഞ്ഞു ..

‘എനിക്കെന്തിനു മൊബൈല്‍ ഫോണ്‍ ? .. എന്നെപോലുള്ള പാപികള്‍ ജീവിതാവസാനം സന്യാസി ആകാനാണ് ശ്രമിയ്ക്കുക .. അതിന് അത്തരം സംവിധാനങ്ങള്‍ ആവശ്യമില്ലല്ലൊ ..?’

ഒരു വലിയ തമാശ മറ്റാരോ പറഞ്ഞ് കേട്ടത് പോലെ സ്വയം ചിരിച്ചു.

‘സത്യത്തില്‍ അത് ഒരാശ്രമം തന്നെയാണ് .. അധികം ബഹളങ്ങള്‍ ഇല്ലാത്ത .. ആരുടേയും ശല്ല്യമില്ലാത്ത കുറച്ച് പണിയ്ക്കാരായ അന്തേവാസികള്‍ മാത്രം .. നീ വരൂ..’

ടീച്ചര്‍… എന്ന ചോദ്യത്തിനു .. ‘അവള്‍ പോയി .. 5 വര്‍ഷമായി’ എന്ന മറുപടി കേട്ടപ്പോള്‍ കാറ്റ് തൊടുകയല്ല .. വിറപ്പിച്ചു. അത് കണ്ടപ്പോള്‍ സാര്‍ പതിയെ പറഞ്ഞു.

‘നീ കരുതുന്നത് പോലെ ഒരിയ്ക്കലും പിണങ്ങുകയൊ വഴക്ക് കൂടുകയോ ചെയ്തിട്ടീല്ല .. വിശ്വാസം വരില്ല്ല എന്നറിയാം .. ഞങ്ങള്‍ രണ്ടാളും ഒരു പരിധി വരെ അനാഥരും ഒരുപാട് കഷ്ടപ്പെട്ട് ജോലി നേടിയവരുമാണ്.  ഞാന്‍ ഒരു ചായക്കടയില്‍ പണി ചെയ്താണ് പഠിച്ചത് .. അവള്‍ ഒരു അകന്ന ബന്ധുവിന്‍റെ വീട്ടില്‍ വീട്ട് വേല ചെയ്തും. അന്ന് നമ്മളെ ഒരുമിച്ച് കണ്ടപ്പോള്‍ അവള്‍ കരഞ്ഞെന്ന് സത്യമാണ് .. അതിനു ശേഷം ഇതേ വരെ ഞാനത് ചെയ്തിട്ടില്ല .. തനിയെ പോലും ..നീ നാട് ഉപേക്ഷിച്ചത് അത് കൊണ്ട് കൂടിയെന്ന് എനിയ്ക്ക് തോന്നിയിരുന്നു. അവളേ ഓര്‍ത്ത് നിന്‍റെ ഉള്ളീല്‍ ഒരു കുറ്റബോധം വേണ്ട’

കാറ്റ് അടങ്ങിയിരിയ്ക്കുന്നു. പതിയെ ആണിപ്പോള്‍.

‘ക്യാന്സര്‍ ആയിരുന്നു അവള്‍ക്ക് ശ്വാസകോശത്തില്‍. കണ്ടെത്തിയതിന്റെ മൂന്ന് മാസം തികഞ്ഞില്ല .. ഇവിടെ പണിയെടുക്കാന്‍ ആളുകള്‍ ഇഷ്ടം പോലെ ഉണ്ട് .. അവര്‍ക്ക് പണിയാണില്ലാത്തത് … ലാഭമോ നഷ്ടമോ നോക്കിയല്ല .. എനിയ്ക്കെന്തിനു പണം .. ? പെന്ഷന്‍ തന്നെ അധികമാണ് . പിന്നെ നമ്മള്‍ ഈ ജീവിതത്തില്‍ ചെയ്യുന്ന കാര്യങ്ങളും ചെല്ലുന്ന ഇടങ്ങളും ഒരു പരിധി വരെ നമ്മുടെ നിയന്ത്രണത്തിൽ അല്ല’

ഒന്ന് പുഞ്ചിരിച്ചു. സാര്‍ അതിവേഗം നടന്നു പോയി. ഡല്‍ഹിയില്‍ എത്തിയപ്പോള്‍ ആദ്യം ആ കത്തുകള്‍ വായിച്ചു, അതില്‍ സംസാരിച്ച വിഷയങ്ങള്‍ തന്നെയാണ് എഴുതിയിരുന്നത് .. അയ്യം പട്ടിയിലേയ്ക്കുള്ള ക്ഷണവും .. ആ ഡയറിയിലാണ് അതിനുള്ള കാരണം എഴുതിയിരുന്നത് .. അതാണ് ഇവിടെ എത്തിച്ചതും.

(തുടരും)

shortlink

Related Articles

Post Your Comments

Related Articles


Back to top button