KeralaLatest NewsKadhakalNewsLiterature

ആ മാപ്പിൽ പഴനിമല ആത്മഹത്യ ചെയ്ത വീട്! അനങ്ങാനാകാതെ ഇരുന്ന് വിയര്‍ത്ത് വിനയന്‍ – ത്രില്ലടിപ്പിക്കുന്ന കഥ

ഭക്ഷണം കൊണ്ടുവന്ന് അല്ലി ചിന്തകളില്‍ നിന്നുണര്‍ത്തിയത് കൊണ്ടല്ല, ആ ഡയറിയില്‍ അത്രയയെ ഉണ്ടായിരുന്നുള്ളൂ.. പിന്നീട് എന്ത് സംഭവിച്ചു എന്നതാണ് ആകാംക്ഷ. മൂന്ന് ദിവസം കറങ്ങിയതില്‍ ഒരു വിധം എല്ലായിടവും കണ്ടു. ഫോട്ടോസും കുറിപ്പുകളും തയ്യാറാക്കി. സത്യത്തില്‍ അതൊരു വലിയ പ്രോപ്പര്‍ട്ടി ആണ്. 60 പശുക്കള്‍ ഉള്ള ഫാം, 200 ആടുകള്‍, വിവിധ തരം കോഴികള്‍, തക്കാളിയും ചെറിയ ഉള്ളിയും വിളയുന്ന പാടങ്ങള്‍, വാഴകള്‍ ഏകദേശം 50 ഇല്‍പ്പരം ആളുകള്‍ അവിടെയുണ്ട്. പക്ഷെ ആരും ഒരു പരിചയ ഭാവവും കാണിക്കുന്നില്ല. അവരുടെ കൂടെ കുടുംബങ്ങളെ കണ്ടില്ല. അവരെല്ലാം അവര്‍ പണിയെടുക്കുന്ന ഇടങ്ങളിലെ താമസ സൌകര്യങ്ങളിലാണ് താമസിയ്ക്കുന്നത്. അല്ലിയും ശെല്‍വന്‍റെ അമ്മയും മാത്രമാണ് ആ പ്രധാന കോമ്പൌണ്ടില്‍.

ഒരുവിധം അവര്‍ക്ക് കഴിയ്ക്കാനുള്ളത് ഒക്കെ അവിടെ ഉണ്ടാക്കുന്നുണ്ട്.നിത്യവും ഒരു പാല്‍ കമ്പനിയുടെ വണ്ടി വന്ന് പാല്‍കൊണ്ട് പോകുന്നു. അത് പോലെ ആഴ്ചകളില്‍ പച്ചക്കറി എടുക്കാനും വണ്ടികള്‍ വരുന്നു. അവിടേയ്ക്കാവശ്യമായ വസ്തുക്കള്‍ അവരാണ് കൊണ്ടുവന്ന് കൊടുക്കുന്നത്. ഓരോരുത്തരുടെയും പണികള്‍ അത് പോലെ ക്യഷിചെയ്യേണ്ട വിധം. അവരുടെ കൂലി, മറ്റു കാര്യങ്ങള്‍ എല്ലാം സാര്‍വ്യക്തമായി എഴുതി സൂക്ഷിച്ചിട്ടുണ്ട്. ശെല്‍വനു അതെല്ലാം കാണാപ്പാഠമാണ്.. പക്ഷെ അല്ലിയ്ക്ക് ആ എഴുതി വെച്ചത് എടുത്ത് കൊടുത്തിട്ടാണ് ശെല്‍വന്‍ പോയിരിയ്ക്കുന്നത്.. അല്ലി പഠിയ്ക്കാന്‍ മിടുക്കിയായിരുന്നു, പ്ലസ് ടു പാസ്സായിട്ടൂണ്ട്.. അച്ഛന്‍ മരിച്ചത് കൊണ്ട് പിന്നെ പഠിയ്ക്കാന്‍ കഴിഞ്ഞില്ല .. താഴെ അനിയത്തിമാര്‍ രണ്ട്പേരുണ്ടായിരുന്നത് കൊണ്ട് .. പ്ലസ് ടു കഴിഞ്ഞതോടെ അമ്മയും ബന്ധുക്കളും ഇനി പഠിപ്പിയ്ക്കാന്‍ കഴിയില്ലെന്ന് പറയുകയും താഴെ ഉള്ളവരുടെ കാര്യങ്ങള്‍ കാണിച്ച് നിര്‍ബന്ധിച്ചത് കൊണ്ടാണ് ഇഷ്ടമില്ലാതിരുന്നിട്ടൂം അവള്‍ മാമനായ ശെല്‍വനെ വിവാഹം കഴിച്ചതും. ആ ഇഷ്ടക്കുറവാകാം അവര്‍ക്ക് കുട്ടികളില്ല. ഭക്ഷണം കഴിച്ചു പാത്രങ്ങള്‍ എടുക്കാനായി അല്ലി കാത്ത് നിന്നു.

ഭക്ഷണം കഴിയ്ക്കുന്നതിനു മുൻപ് ഒരു സ്മോള്‍ കൂടി ഒഴിച്ചു. അല്ലി അത് കണ്ട് തല കുനിച്ചു. ഗ്ലാസ്സ് അവള്‍ക്ക് നീട്ടിയപ്പോള്‍ അവള്‍ മടിയില്ലാതെ കഴിച്ചു.. കാലത്ത് അവള്‍ എഴുന്നേറ്റ് പോകുമ്പോള്‍ രാത്രി അവള്‍ ഇട്ടിരുന്ന അയാളുടെ ഷര്‍ട്ട് ഊരി അയാളെ പുതപ്പിച്ചു, അവളുടെ വസ്ത്രം ധരിച്ചു. നാലാമത്തെ ദിവസം രാത്രിയാണ് സാര്‍ വന്നത്. ലൈബ്രറിയില്‍ ഇരുന്ന് ലാപ്ടോപ്പില്‍ കുറിപ്പുകള്‍ എഴുതുകയായിരുന്നു. കയറി വന്നപ്പോള്‍ ഒരു യാത്രയുടെ ക്ഷീണം ഒന്നും കണ്ടില്ല. താഴേയ്ക്ക് വിളിച്ചു, ആ പഴയവീടിന്‍റെ ഉള്ളിലേയ്ക്ക് കൊണ്ട് പോയി, അത് പൂട്ടിയിരുന്നില്ലെന്ന് അപ്പോഴാണ് മനസ്സിലായത് .. ഒരു റൂമു പോലും .. ഒരു സാഗരത്തിന്‍റെ മുന്നില്‍ നില്‍ക്കുന്നത് പോലെ , ഒരുപാട് ചോദ്യങ്ങളുമായാണ് മുന്നില്‍ നിന്നതെങ്കിലും ഒന്നും ചോദിയ്ക്കാന്‍ കഴിഞ്ഞില്ല .. എന്നാല്‍ എല്ലാറ്റിനും മറുപടി തന്നു, ഒടുവില്‍ സാര്‍ ‘അവിടെ തന്നെ ഒരു മുറിയില്‍ കിടന്നോളാം , നീ കിടന്നിടത്ത് തന്നെ പോയ്ക്കൊ’ എന്ന് പറഞ്ഞാണ് പിരിഞ്ഞത്.

ഗൌണ്ടര്‍ എന്ത് ചെയ്തു എന്ന ചോദ്യത്തിനു ഗൌണ്ടറുടെ വീട് നിന്നിടം കണ്ടോ എന്നായിരുന്നു തിരിച്ച് ചോദിച്ചത്. ഇല്ലെന്നമറുപടിയ്ക്ക് ഞാനത് മാര്‍ക്ക്ചെയ്തിരുന്നില്ലെന്ന് പറഞ്ഞ് ചിരിച്ചു .. അതിനൊരു കാരണമുണ്ട് , അത് എത്തിപ്പെടാന്‍ പാടില്ലെന്നൊരു വിശ്വാസം , ഉണ്ട് .. പിന്നെ അവിടെ നിന്ന് പോകാനാകില്ലെന്ന്. ഈ സ്ഥലം ചെറിയ വിലയ്ക്ക് കിട്ടിയത് പിന്നെ എന്തുകൊണ്ടാകുമെന്ന് അപ്പോഴാണ് മനസ്സിലായത് ..പക്ഷെ അവിടത്തെ അന്ധവിശ്വാസങ്ങളുടെ ആഴം സാറിനെയും ബാധിച്ചിട്ടുണ്ട് എന്ന് തോന്നി. അതിനെക്കാളുപരി അത്ഭുതം തോന്നിയത് അവിടുത്തെ പണിക്കാരുടെ കാര്യമാണ്, മിക്കവരേയും കുടുംബം ഉപേക്ഷിച്ചതാണ്. പലരും ചെറുതൊ വലുതൊ ആയ കേസുകളില്‍ ജയിലില്‍ കിടന്നവര്‍, അല്ലെങ്കില്‍ മാനസിക രോഗചികിത്സയ്ക്ക് വിധേയരായവര്‍, ലഹരിയ്ക്ക് അടിമപ്പെട്ട് മോചനം നേടിയവര്‍. ഓരൊ സന്നദ്ധ സംഘടനകളുമായി ബന്ധപ്പെട്ടാണ് അവരെ കണ്ടെത്തി അഭയം നല്‍കിയിരിക്കുന്നത്. അവര്‍ക്ക് ഇപ്പൊ ആരോടും അവരെ കുറിച്ച് പറയണമെന്നോ മറ്റുള്ളവരെ അറിയണമെന്നോ ഇല്ല. അതിലും അത്ഭുതം തോന്നിയത് അല്ലിയുടെയും ശെല്‍വന്‍റേയും കാര്യമാണ്. അല്ലി പ്ലസ് ടു പഠിയ്ക്കുമ്പോള്‍ ഒരു പ്രണയമുണ്ടായിരുന്നു, അവര്‍ ഒളിച്ചോടുകയും ചെയ്തു. പക്ഷെ പയ്യനെ ഉപദ്രവിച്ച് പെണ്ണിനെ കൊണ്ട് വന്നു, ജാതിയിലെ വ്യത്യാസം സഹിയ്ക്കാന്‍ കഴിയുന്നതായിരുന്നില്ല. പയ്യന്‍റെ വീട്ടുകാരുടെ തിരിച്ചുളള ആക്രമണത്തില്‍ അല്ലിയുടെ അപ്പന്‍ കൊല്ലപ്പെട്ടു. ആ അവസ്ഥയില്‍ ശെല്‍വനെ നിർബന്ധിച്ച് വിവാഹം നടത്തിച്ചു. എച്ച്.ഐ.വി ബാധിതനായ ശെല്‍വന്‍ അതറിഞ്ഞപ്പോള്‍ ഒരു സംഘടന മുഖേന സാറിന്‍ റെകൂടെ കൂടിയതായിരുന്നു. പക്ഷെ വീട്ടിലത്യാവശമായെത്തണം എന്നൊരാള്‍വന്ന് പറഞ്ഞപ്പോള്‍ കൂടെ പോയതാണ്.

വിവാഹം കഴിഞ്ഞെങ്കിലും അവളില്‍ നിന്ന് അകലം പാലിച്ച് ജീവിച്ചു .. സാര്‍ കൊടുത്ത പണം കൊണ്ട് അല്ലിയുടെ സഹോദരിമാരെ കെട്ടിച്ചയച്ചു, നല്ലൊരു വീട് വെച്ച് കൊടുത്തു. അത്കൊണ്ട് തന്നെ അയാളുടെ അകലം അല്ലിയും അല്ലെങ്കില്‍ അവളുടെ പരാതിയും ആരും കണക്കാക്കി കാണില്ല. അപ്പോഴും പഴനിമലയുടെ കഥബാക്കി നിന്നത് കൊണ്ട് നേരം ഒരുപാടായിട്ടും പിരിഞ്ഞില്ല, ഒടുവിലതും പറഞ്ഞു.

പഴനിമല തന്‍റെ കുതിരപ്പുറത്ത് വന്നു, തോക്കുകളുമായി. ക്ഷേത്രത്തില്‍ വെച്ച് , വിവാഹ മണ്ഡപത്തില്‍ ഇട്ട് ആദ്യം കവേരിയേയൂം മകനേയും കൂടെവന്ന ഗ്രാമ മുഖ്യനേയും കൊന്നു. അയാളേ കൊന്നത് മന:പ്പൂര്‍വ്വമായിരുന്നു. ഗ്രാമ മുഖ്യനെ കൊന്നതോടെ കല്യാണത്തിനു വന്നവരും അയ്യംപ്പട്ടിക്കാരും രായന്നൂര്‍കാരും തമ്മില്‍ പ്രശ്നമായി, കല്യാണത്തിനുവന്നവരില്‍ മിക്കവരും കൊല്ലപ്പെട്ടു. രക്ഷപ്പെട്ട് പോയവര്‍ അന്ന് രാത്രി ആളുകളേയും കൂട്ടി തിരിച്ചു വന്നു രണ്ട് ഗ്രാമങ്ങളും ആക്രമിച്ചു. പഴനിമല, മരുത വേല്‍ ഗൌണ്ടറുടെ വീട്ടിലേയ്ക്ക് പോയി. പക്ഷെ അയാളേ അയ്യംപട്ടിക്കാരും രായന്നൂര്‍ കാരും പിന്തുടര്‍ന്നിരുന്നു. അയാള്‍ കുതിരയെ അഴിച്ചുവിട്ട് വീട്ടില്‍ കയറി വാതിലടച്ചു തൂങ്ങി മരിച്ചു. അന്ന് രാത്രി രണ്ട് ഗ്രാമങ്ങളും ആക്രമിച്ച് വീടുകള്‍ക്ക് തീയിടുകയും കൊള്ളയടിയ്ക്കുകയും ചെയ്ത കൂട്ടത്തില്‍ ആ വീടും അവര്‍ കത്തിച്ചു. ബ്രിട്ടീഷ് പോലീസ് രണ്ട്ഗ്രാമങ്ങളുടെയും അധികാരം നേരിട്ട് ഏറ്റെടുത്തു, 1878 മാര്‍ച്ചിലായിരുന്നു അത്. പിന്നീട് അവിടെ ഗ്രാമ തലവന്മാര്‍ ഉണ്ടായില്ല. ഗ്രാമം ഏറേക്കുറേ ശ്യൂന്യമായിരുന്നു. ക്യത്യമായി പറഞ്ഞാല്‍ ഒരു പ്രേത ഭൂമിപോലെ അനാഥമായി. സത്യത്തില്‍ അതിനുശേഷം 1891 ഇല്‍ വന്ന ക്ഷാമം അവിടെ അപൂര്‍വ്വമായി ഉണ്ടായിരുന്ന മനുഷ്യവാസം തീരെ ഇല്ലാതാക്കി.

പതിയെ1920 തോടെ കൊയമ്പത്തൂരില്‍ വന്ന വ്യവസായ വത്ക്കരണം ആളുകളെ ജീവിതത്തിനായി അവിടേയ്ക്കെത്തിച്ചു. ബ്രിട്ടീഷ്കാരില്‍ നിന്ന് പണംകൊടുത്ത് തന്നെ അവിടെ സ്ഥലം വാങ്ങിയ കൊയമ്പത്തൂരിലെ വ്യവസായപ്രമുഖരായ മൂന്ന് സഹോദരന്മാര്‍ പക്ഷെ അവിടം വാങ്ങിയത് മുതല്‍ പലബിസിനസ്സും നഷ്ടത്തില്‍ വന്നു എന്നത് , ആ ഗ്രാമങ്ങളുടെ ശാപത്തിന്‍ന്റെ ഫലമായെന്ന് വിശ്വസിച്ചു. അവരത് പലര്‍ക്കും കിട്ടിയ വിലയ്ക്ക് കൊടുത്തു, അങ്ങിനെ വാങ്ങിയവരും മറ്റു പലര്‍ക്കും.. സ്വാതന്ത്ര്യത്തിനു ശേഷവും അത് തുടര്‍ന്നു .. ആളുകളും സ്ഥലങ്ങള്‍ ഭാഗിയ്ക്കപ്പെടുകയും ചെയ്യുന്നു എന്നല്ലാതെ ആരും സ്ഥിരമായും ഇപ്പൊഴുമില്ല. ഞാനും ഇതേ പോലെ കടന്നുപോകുമായിരിക്കുമല്ലോ ..സാറിന്‍റെ വാക്കുകള്‍ അവസാനിച്ചു.

കേള്‍ക്കേണ്ടിയിരുന്നില്ലെന്ന് ആദ്യം തോന്നി. ദുരന്ത പര്യാവസാനിയായകഥ. ഉറങ്ങി എഴുന്നേറ്റ് കഴിഞ്ഞപ്പോള്‍ സാറിനെ കണ്ടില്ല. തലേന്ന് പിരിയുമ്പോള്‍ ഇങ്ങിനെ പോകുമായിരുന്നില്ല എന്ന് കരുതി. ഒരു യാത്രകഴിഞ്ഞ് വന്ന ഉടനെ തന്നെ , അതും താന്‍ വന്നിട്ട്. അല്ലിയും
അറിയില്ലെന്ന് പറഞ്ഞു. ശെല്‍വന്‍ വിളിച്ചിരുന്നെന്നും അയാള്‍ വിനയന്‍റെ നമ്പര്‍ ചോദിച്ചപ്പോള്‍ കൊടുത്തെന്നും പറഞ്ഞെന്ന് പറഞ്ഞപ്പോള്‍ അയാളെ അങ്ങോട്ട് വിളിയ്ക്കാമെന്ന് കരുതി, പക്ഷെ അയാള്‍ ഫോണ്‍ എടുത്തില്ല. അന്ന് രാത്രിയാണ് അയാള്‍ തിരിച്ച് വിളിച്ചത്. അയാള്‍ പറഞ്ഞ കാര്യങ്ങള്‍ കുഴപ്പത്തിലാക്കി. അയാള്‍ ആദ്യമെ ക്ഷ്മാപണം നടത്തി, തീര്‍ത്തും സങ്കടവും ആത്മാര്‍ത്ഥമായ ആ ശബ്ദത്തിനു മുന്നില്‍ കേട്ടിരിയ്കാനെ കഴിഞ്ഞുള്ളൂ. ഒപ്പം അയാള്‍ നല്ലത് പോലെ കിതയ്ക്കുകയും ചെയ്യുന്നു.

‘അസുഖം കൂടുതലാണ്, ചിറ്റപ്പനെ ചികിസ്തിയ്ക്കാനല്ല. അയാളുടെ ചികിസ്തയുടെ ഭാഗമായാണ് അയാള്‍ പോയത് .. അസുഖം കൂടുതലാണ്, മരണം എപ്പോള്‍ വേണമെങ്കിലൂം സംഭവിയ്ക്കാം. അല്ലി നല്ലൊരു പെണ്ണാണ്, തെറ്റ് ചെയ്തത് കൊണ്ടാണ് അസുഖമായത് എന്ന്പറഞ്ഞ് വിങ്ങി’.

അതിന്‍റെ വലുപ്പം , ഫലം നോക്കുമ്പോള്‍ അയാളേക്കാള്‍ അവള്‍ ചെയ്തത് ഒരു തെറ്റല്ല. അറിയാത്ത പ്രായമായിരുന്നല്ലൊ. അയാളേ ഇപ്പോ വലിയ ഇഷ്ടവുമാണ്, ഒന്നും അറിയാത്ത പാവമാണ്, സ്നേഹം കാര്യമായി പ്രകടിപ്പിയ്ക്കാന്‍ കഴിയാഞ്ഞിട്ടും അയാളെ ഒരുപാട് സ്നേഹിയ്ക്കുന്നുണ്ട്. അത് കൊണ്ട് അവള്‍ നന്നായി കഴിയണം. സഹായിക്കണം. പിന്നെ പഴയ വീടിനുള്ളില്‍, സാറിന്‍റെ റൂമില്‍ മേശവലിപ്പില്‍ ചുവന്ന 2 ഡയറികള്‍ ഉണ്ട് .1 , 2 എന്ന നമ്പറില്‍ അതില്‍ ഇപ്പോ 1ഇല്‍ അയാള്‍ ഉള്‍പ്പടേയുള്ളവരുടെ വിവരങ്ങളാണ്. മറ്റേത് 2 ഇല്‍ ഈ നാടിന്‍റെ കഥയും. രണ്ടും വരുമ്പോള്‍ ഏല്‍പ്പിയ്ക്കാന്‍ പറഞ്ഞിരുന്നു. അത് അല്ലിയ്ക്ക് അറിയില്ല. അവളത് വായിച്ചാലോ എന്ന് കരുതിയാണ്. അത് വായിക്കണം. അല്ലിയുടെ കൂടെ ഉണ്ടാകണം. ആ ഫാം അതെ പോലെയോ അതില്‍ കൂടുതലോ നന്നായി നില നിര്‍ത്താന്‍ .. ഒരുപാട് പേരുടെ ജീവിതമാണ്.. ഇനിയും ഒരുപാട് പേര്‍ക്ക് ഉപകാരവുമാകും. മുന്നിലെ ആ രണ്ട് ഡയറികള്‍ എപ്പോ കയ്യില്‍ വന്നു എന്നാലോചിച്ചാണ് പറഞ്ഞത് ..

‘അല്ല .. ശെല്‍വാ .. അത് നേറ്റ് രാത്രി സാര്‍ സൊല്ലിട്ടാറ് .. എല്ലാമെ ..’

തളര്‍ന്ന ശബ്ദത്തോടേ ശെല്‍വന്‍ പറഞ്ഞു, ‘എന്ന സര്‍ ഇത് .. അതെപ്പടി ഒരു മാസം മുന്നാടി അയ്യ എരന്തിട്ടേ .. അങ്കെയാരോടും സൊല്ലല്ലെ .. അയ്യാ കാസിയ്ക്ക് പോയിരുന്തത് .. അങ്കെ ഇരുന്ത്എനക്ക് ഫോണ്‍ വന്തത്’.

അവന്‍ പൊട്ടിക്കരഞ്ഞു. കാശിയില്‍ വെച്ച് സാര്‍ ഒരു മാസം മുന്പ് മരിച്ചിരിയ്ക്കുന്നു ..!

രണ്ടാമത്തെ ഡയറിയുടെ അവസാന പേജ് കാറ്റത്ത് മറഞ്ഞ് മുന്നില്‍ കണ്ടു. അതില്‍ ഒരു മാപ്പ് , അതില്‍ ആ പഴയ വീട് മാര്‍ക്ക് ചെയ്തിരിയ്ക്കുന്നു. മുരുകവേല്‍ ഗൌണ്ടറുടെ, പഴനിമല ആത്മഹത്യ ചെയ്ത വീട് …! അനങ്ങാനാകാതെ ഇരുന്ന് വിയര്‍ക്കുന്നതിനിടയിലും വിനയന്‍ ഒരു കാര്യം ചിന്തിച്ചു എങ്ങിനെയാണ് പഴനിമല കാവേരിയാണ് മകനെ കല്യാണം കഴിക്കുന്നത് എന്നറിഞ്ഞത് ..?
വീര ലക്ഷ്മി കോവിലിലാണ് കല്യാണം എന്നറിഞ്ഞും കാവെരി എങ്ങിനെവന്നു .. ?

സജയന്‍ എളനാട്
91-9447545338

shortlink

Post Your Comments


Back to top button