KeralaLatest News

നാഗരാജാവിന്റെ മാതൃസ്ഥാനീയയായ ഉമാദേവി അന്തർജനം നിയോഗം ഏറ്റെടുത്തത് 30 വർഷംമുൻപ്: ഇനി പിൻഗാമിയാവുക സാവിത്രി അന്തർജനം

ഹരിപ്പാട്: മണ്ണാറശാല ശ്രീ നാഗരാജാ ക്ഷേത്രത്തിലെ അമ്മ ഉമാദേവി അന്തർജനത്തിന്റെ വിയോഗവർത്തയിൽ നിരവധിപേരാണ് പ്രണാമം അർപ്പിച്ച് എത്തിയത്. നാഗരാജാവിന്റെ മാതൃസ്ഥാനീയയായി മണ്ണാറശാല ക്ഷേത്രത്തിലെ മുഖ്യപൂജാരിണിയായിരുന്നു അന്തരിച്ച ഉമാദേവി അന്തർജനം.

കോട്ടയം മാങ്ങാനത്ത് ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടേയും രുഗ്മിണി അന്തർജനത്തിന്റേയും മൂന്നാമത്തെ മകളായ ഉമാദേവി അന്തർജനം മണ്ണാറശാല ഇല്ലത്ത് പരേതനായ എംജിനാരായണൻ നമ്പൂതിരിയുടെ സഹധർമ്മിണിയായതോടെയാണ് മണ്ണാറശാല ഇല്ലത്തെ അംഗമായത്. ഏക മകൾ വത്സലാദേവി തിരുവനന്തപുരം ഇടയാവണത്തുമഠം ശശിശേഖരരു പണ്ടാരത്തിലിന്റെ പത്നിയാണ്.

1993 ഒക്ടോബർ 24ന് വലിയമ്മയായിരുന്ന ദിവ്യശ്രീ സാവിത്രി അന്തർജനത്തിന്റെ സമാധിയെ തുടർന്നാണ് ഉമാദേവി അന്തർജനം വലിയമ്മയായി സ്ഥാനമേറ്റത്. അമ്മമാർ സമാധിയാൽ ക്ഷേത്രത്തിൽ മൂന്നുദിവസം പതിവു പൂജകൾ ഉണ്ടായിരിക്കില്ല. സംസ്കാരച്ചടങ്ങുകൾ ക്ഷേത്രത്തിനും നിലവറയ്ക്കും മധ്യേ അമ്മമാർക്ക് മാത്രമായുള്ള പ്രത്യേക സ്ഥാനത്തായിരിക്കും നടക്കുക.

സംസ്കാരച്ചടങ്ങുകൾക്ക് മുന്നോടിയായി അടുത്ത അമ്മയായി സ്ഥാനം ഏൽക്കുന്ന സാവിത്രി അന്തർജനത്തിനെ സമാധിയായ അമ്മയുടെ പാദതീർഥം അഭിഷേകം ചെയ്ത് അവരോധിക്കും. കോട്ടയം കാഞ്ഞിരക്കാട്ട് ഇല്ലത്ത് ശങ്കരൻ നമ്പൂതിരിയുടെയും ആര്യ അന്തർജനത്തിന്റെയും രണ്ടാമത്തെ മകളായ സാവിത്രി അന്തർജനം (83) മുൻകാരണവർ എംവി സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ സഹധർമ്മിണിയാണ്. പുതുതായി സ്ഥാനമേൽക്കുന്ന അമ്മ ഒരു വർഷം നീണ്ടുനിൽക്കുന്ന സംവത്സര ദീക്ഷയ്ക്കു ശേഷമാണ് പൂജാകർമ്മങ്ങൾ ആരംഭിക്കുന്നത്. സമാധിയെ തുടർന്ന് കർക്കിടകമാസത്തിലെ ആയില്യം നാളിൽ നടക്കുന്ന നൂറും പാലും ഉണ്ടായിരിക്കുന്നതല്ല.

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ നാഗക്ഷേത്രമാണ് ഹരിപ്പാടുള്ള മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രം. പരമേശ്വരൻ കഴുത്തിലണിഞ്ഞ വാസുകിയും നാഗമാതാവായ സർപ്പയക്ഷിയുമാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകൾ. നാഗയക്ഷി, നാഗാചാമുണ്ഡി എന്നീ പ്രതിഷ്ഠകളും ഒട്ടനവധി ഉപദേവകളും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിലെ പ്രധാന പൂജകൾ ചെയ്യുന്നത് മണ്ണാറശാല ഇല്ലത്തെ തല മുതിർന്ന സ്ത്രീയാണ് ‘വലിയമ്മ’ എന്ന പേരിലാണ് പുരോഹിതയായ അന്തർജനം അറിയപ്പെടുക. നാഗരാജാവിന്റെ ‘അമ്മയുടെ’ സ്ഥാനമാണ് വലിയമ്മക്ക് എന്നാണ് വിശ്വാസം.

സന്താനങ്ങളില്ലാത്തതിൻ്റെ ദുഖവുമായി കഴിഞ്ഞിരുന്ന ബ്രാഹ്മണ ദമ്പതികളായ വസുദേവനും ശ്രീദേവിയും സന്താനലബ്ധിക്കായി സർപ്പരാജാവിനെ പൂജിച്ചു വരികയായിരുന്നു. ഈ സമയത്ത് നാഗരാജവിന്റെ അധിവാസസ്ഥലത്ത് കാട്ടുതീയുണ്ടായി. തീയിലകപ്പെട്ട സർപ്പങ്ങളെ ദമ്പതികൾ പരിചരിച്ചു. ദമ്പതികളുടെ പരിചരണത്തിൽ സർപ്പദൈവങ്ങൾ സന്തുഷ്ടരായി. ശ്രീദേവി അന്തർജനം അഞ്ചുതലയുളള സർപ്പശിശുവിനും മനുഷ്യശിശുവിനും ജൻമം നൽകിയെന്നും, മനുഷ്യശിശു ഗൃഹസ്ഥാശ്രമത്തിലേക്ക് കടന്നപ്പോൾ സർപ്പരൂപത്തിൽ ഇല്ലത്ത് സഞ്ചരിക്കുവാൻ കഴിയില്ലെന്ന് പറഞ്ഞ്‌ നാഗരാജാവ് ശാന്തമായ ഏകാന്ത സങ്കേതത്തിലേയ്ക്ക് നീങ്ങിയെന്നുമാണ് ഐതീഹ്യം.

മക്കളില്ലാതെ വിഷമിച്ച ഇല്ലത്തിലെ തികഞ്ഞ ഭക്തയായ അമ്മക്ക് മകനായി നാഗരാജാവായ അനന്തൻ അവതരിച്ചു എന്നാണ് ഐതിഹ്യം. മാതൃപുത്ര വാത്സല്യത്തിന്റെയും ദൃഢതയുടെയും ഉറവിടം കൂടിയാണ് മണ്ണാറശാല. നിലവറയിൽ കുടികൊള്ളുന്ന അനന്തഭഗവാനെ ദർശിക്കുവാനും പൂജിക്കാനും ഉള്ള നിയോഗം തലമുറകളായി സ്ഥാനമേൽക്കുന്ന അമ്മമാർക്ക് മാത്രമാണ്. പുത്രൻ അമ്മയ്ക്ക് നൽകിയ പൂജാദികാരമാണ് മണ്ണാറശാല മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമാകുന്നത്. സ്ത്രീകൾ മുഖ്യ പൂജാരിണി ആയിട്ടുള്ള മറ്റു ക്ഷേത്രങ്ങൾ ഇല്ലെന്ന് തന്നെ പറയാം.

ക്ഷേത്രത്തിലെ പ്രധാന പൂജകളായ ആയില്യം പൂജ, സർപ്പബലി, നൂറും പാലും എന്നീ പൂജകൾ നടത്തുന്നത് അമ്മയാണ്. മൂപ്പർക്കുന്ന വലിയമ്മമാർക്കാണ് അമ്മയുടെ അധികാരം ലഭിക്കുന്നത്. സ്ഥാനമേൽക്കുന്ന നിമിഷം മുതൽ അമ്മ നിത്യ ബ്രഹ്മചാരിണിയായി കഴിയും. ആയില്യം നാളിൽ ഭക്തസഹസ്രങ്ങൾക്ക് നിലവിറയ്ക്കു സമീപം അമ്മ ദർശനവും നൽകാറുണ്ട്.

shortlink

Post Your Comments


Back to top button