KeralaLatest NewsNews

അഞ്ച് മക്കളേയും കൂട്ടി വീടുവിട്ടിറങ്ങിയ യുവതി ഇനി തിരിച്ച് ബന്ധുവീട്ടിലേയ്ക്ക് പോകില്ലെന്ന് വെളിപ്പെടുത്തല്‍

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയ്ക്ക് സമീപം കമ്പളക്കാടുനിന്ന് അമ്മയേയും അഞ്ച് മക്കളേയും കാണാതായ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി യുവതി. മക്കളുമായി ഇനി വയനാട്ടിലെ ബന്ധുവീട്ടിലേയ്ക്ക് പോകില്ലെന്നാണ് യുവതി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. കമ്പളക്കാട് കൂടോത്തുമ്മലില്‍ താമസിക്കുന്ന വിമിജ(40), മക്കളായ വൈഷ്ണവ(12), വൈശാഖ്(11), സ്‌നേഹ(9), അഭിജിത്ത്(5), ശ്രീലക്ഷ്മി(4) എന്നിവരെയാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായത്. എന്നാല്‍ ഇവരെ പിന്നീട് ഗുരുവായൂരില്‍ കണ്ടെത്തുകയായിരുന്നു. ഗുരുവായൂര്‍ പടിഞ്ഞാറെ നടയില്‍ നിന്ന് കണ്ടെത്തിയ ഇവരെ കണ്‍ട്രോള്‍ റൂമിലേയ്ക്ക് മാറ്റുകയും തുടര്‍ന്ന് കല്‍പ്പറ്റയിലെ സ്‌നേഹിതയിലെത്തിക്കുകയും ചെയ്തിരിക്കുകയാണ്. തിങ്കളാഴ്ചയാണ് വിമിജയേയും മക്കളേയും കാണാതായത്.

Read Also: സംസ്ഥാനത്ത് വീണ്ടും സൈബർ തട്ടിപ്പ്: വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 19 ലക്ഷം രൂപ തട്ടി

ഭര്‍ത്താവിന്റെ ബന്ധു വീട്ടില്‍ നിന്ന് മക്കളെയും കൂട്ടി സ്വന്തം വീട്ടിലേയ്ക്ക് പോയതായിരുന്നു വിമിജ. എന്നാല്‍ വിമിജയും കുട്ടികളും സ്വന്തം വീട്ടിലെത്തിയില്ല. മാത്രമല്ല ഇവരെ ബന്ധപ്പെടാനും കഴിഞ്ഞില്ല. ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നെന്നാണ് വിവരം. ഇതോടെയാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്.

യുവതിയുടെ ഫോണ്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്ത പൊലീസ് ഷൊര്‍ണൂരിലെ ബന്ധുവിന്റെ കടയിലുമെത്തി. ഇവിടെ നിന്ന് യുവതി പണം കടം വാങ്ങിയതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വിമിജയേയും കുട്ടികളേയും പൊലീസ് കണ്ടെത്തിയത്. വൈകീട്ട്‌
ആറരയോടെ ഗുരുവായൂര്‍ എഎസ്‌ഐ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള കണ്‍ട്രോള്‍ റൂമിലെ പൊലീസ് സംഘമാണ് ഇവരെ കണ്ടെത്തി തിരിച്ചറിഞ്ഞത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് അമ്മയേയും കുട്ടികളേയും പൊലീസ് കണ്ടെത്തിയതെന്നാണ് സൂചനകള്‍. ക്ഷേത്രക്കുളത്തിന് സമീപത്തെ അന്നലക്ഷ്മി ഹാളില്‍ പ്രസാദ ഊട്ട് കഴിക്കാനുള്ള വരിയില്‍ രാത്രി ഏഴോടെ അമ്മയും കുട്ടികളും നില്‍ക്കുന്നത് കണ്ട് സംശയം തോന്നി ആള്‍ക്കാര്‍ പൊലീസുമായി ബന്ധപ്പെടുകയായിരുന്നു.

അതേസമയം ഇനി തിരിച്ചു മടക്കമില്ലെന്നാണ് വിമിജ പറയുന്നത്. കുടുംബത്തിന് സ്വന്തമായി വീടില്ല. മത്സ്യത്തൊഴിലാളിയായ ഭര്‍ത്താവ് ബാബു കണ്ണൂരിലാണ് ജോലി ചെയ്യുന്നത്. നീണ്ടനാളുകളായി വാടക വീട്ടിലായിരുന്നു താമസം. അവിടെനിന്ന് മാറേണ്ട സാഹചര്യം വന്നതോടെ ഭര്‍ത്താവിന്റെ സഹോദരിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. ഇത്രയും നാള്‍ അവിടെയായിരുന്നു താമസമെന്നും വിമിജ വ്യക്തമാക്കി. ഭര്‍ത്താവിന്റെ സഹോദരിയുമായുള്ള കുടുംബ പ്രശ്‌നം മൂലമാണ് താന്‍ വീട് വിട്ടിറങ്ങിയതെന്നാണ് യുവതി പൊലീസിനോട് വ്യക്തമാക്കിയത്.

ഇനി ബന്ധുവീട്ടിലേക്ക് പോകാന്‍ താത്പര്യമില്ലെന്ന് യുവതി അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് അമ്മയേയും കുട്ടികളേയും സ്നേഹിതയിലേക്ക് മാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button