KeralaLatest NewsNews

‘എന്റെ അച്ഛനെ എന്തിനാ കൊന്നത്? അച്ഛൻ ഒരാളേയും ഉപദ്രവിക്കാത്ത ആളാണ്’: പൊട്ടിക്കരഞ്ഞ് രഞ്ജിത് ശ്രീനിവാസന്റെ മകൾ

ആലപ്പുഴ: ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രഞ്ജിത് ശ്രീനിവാസന്‍ വധക്കേസില്‍ എല്ലാ പ്രതികള്‍ക്കും വധശിക്ഷ വിധിച്ചകോടതി നടപടിയില്‍ പ്രതികരണവുമായി കുടുംബാംഗങ്ങള്‍. രഞ്ജിത്തിന്റെ അമ്മയും ഭാര്യയും പ്രതികരിച്ചിരുന്നു. പിന്നാലെ മകളോടും മാധ്യമപ്രവർത്തകർ ചോദ്യമുന്നയിച്ചു. അച്ഛനെ കൊന്നവരോട് എന്തെങ്കിലും പറയാനുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇളയ മകൾ ഹൃദ്യ മറുപടി നൽകി.

‘എന്റെ അച്ഛനെ എന്തിനാ കൊന്നത്, എന്റെ അച്ഛൻ ഒരു തെറ്റും ചെയ്തിട്ടില്ല.. എന്റെ അച്ഛൻ ഒരാളേയും ഉപദ്രവിക്കാത്ത ആളാണ്. അറിഞ്ഞ് കൊണ്ട് ഉറുമ്പിനെ പോലും അച്ഛൻ ഉപദ്രവിച്ചിട്ടില്ല. അച്ഛനെ അത്രയും ക്രൂരമായി കൊല്ലാൻ എന്ത് പകയാണ് അച്ഛൻ ചെയ്തത്. ഒരു കാരണവുമില്ല’, അത്രയും പറഞ്ഞപ്പോഴേക്കും ഹൃദ്യയുടെ മിഴി നിറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ട്‌ ആ പെൺകുട്ടി തന്റെ വാക്കുകൾ അവസാനിപ്പിച്ചു.

ഹൃദ്യ അഞ്ചാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് അച്ഛന്റെ കൊലപാതകത്തിന് സാക്ഷിയാകേണ്ടി വന്നത്. 2021 ഡിസംബര്‍ 19നായിരുന്നു ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഭിഭാഷകന്‍ രഞ്ജിത്ത് ശ്രീനിവാസനെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തിയത്. കേസിലെ 15 പിഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കാണ് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി തൂക്കുകയര്‍ വിധിച്ചത്. നവാസ്, ഷമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷെര്‍ണാസ് അഷ്‌റഫ്, നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുല്‍ കലാം, സഫറുദ്ദീന്‍, മുന്‍ഷാദ്, ജസീബ് രാജ എന്നിവരാണ് കേസിലെ പ്രതികള്‍.

നഷ്ടം വലുതാണെങ്കിലും കോടതിവിധിയില്‍ ആശ്വാസമെന്നായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ പ്രതികരിച്ചത്. ‘760 ദിവസമായി അദ്ദേഹം പോയിട്ട്. വെറുമൊരു കൊലപാതകമെന്ന് പറഞ്ഞ് ഇതിനെ എഴുതി തള്ളാന്‍ സാധിക്കില്ലായിരുന്നു. വായ്ക്കരി പോലും ഇടാന്‍ കഴിയാത്ത തരത്തിലായിരുന്നു അദ്ദേഹം. അതിന് സാക്ഷിയായത് താനും അമ്മയും അനിയനും മക്കളുമായിരുന്നു. കേവലമൊരു കൊലപാതകം എന്നതിലുപരി അത്യപൂര്‍വ്വമായ കേസായിരുന്നു ഇത്’, അവര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button