മൂവാറ്റുപുഴ: സിംനയെ കൊലപ്പെടുത്തിയത് തന്റെ പ്രണയം നിരസിച്ചത് മൂലമെന്ന് പ്രതി ഷാഹുൽ അലിയുടെ മൊഴി. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയുണ്ടെന്ന് അറിഞ്ഞ് കൊലപ്പെടുത്താൻ തീരുമാനിച്ച് തന്നെയാണ് എത്തിയതെന്നും ഷാഹുൽ അലി വെളിപ്പെടുത്തി. പലതവണ പ്രണയാഭ്യർത്ഥന നടത്തിയെങ്കിലും യുവതി നിരസിക്കുകയായിരുന്നെന്നും ഇതോടെ സിംനക്ക് മറ്റാരുമായോ ബന്ധമുണ്ടെന്ന സംശയം ബലപ്പെട്ടെന്നും ഇയാൾ പൊലീസിന് മൊഴി നൽകി.ഇക്കഴിഞ്ഞ മാർച്ച് 31ന് ആണ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ വെച്ച് സിംനയെ ഷാഹുൽ അലി കുത്തിക്കൊലപ്പെടുത്തിയത്.
സിംനയെ കുത്തികൊലപ്പെടുത്തുന്നതിനിടെ ഷാഹുലിൻറെ കൈകൾക്ക് പരിക്കേറ്റിരുന്നു. മുറിഞ്ഞ ഞരമ്പുകൾ തുന്നിചേർക്കുന്ന ശസ്ത്രക്രിയക്കുശേഷം കോട്ടയം മെഡിക്കൽ കോളേജില് നിന്നും ഡിസ്ചാർജ്ജ് ചെയ്ത ഉടൻ പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപെടുത്തി. തുടർന്ന് ഷാഹുൽ അലിയെ മുവാറ്റുപുഴയിലെത്തിച്ച് തെളിവെടുക്കുകയായിരുന്നു. തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനും ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറു ചെയ്തു. ഷാഹുൽ അലിയെ കുറ്റകൃത്യം സംഭവിച്ച ആശുപത്രിയിലും കത്തിവാങ്ങിയ കടയിലുമെത്തിച്ച് തെളിവെടുത്തശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.
ഞായറാഴ്ച്ച സിംനയുടെ നീക്കങ്ങൾ നിരീക്ഷിച്ചിരുന്നു. സിംന ആശുപത്രിയെലെത്തിയെന്ന് ഉറപ്പായതോടെയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. കൊലപ്പെടുത്തിയതെങ്ങനെയെന്നും രക്ഷപ്പട്ട രീതിയുമൊക്കെ ആശുപത്രിയിലെത്തിച്ച് തെളിവെടുത്തപ്പോൾ ഷാഹുൽ അലി വിവരിച്ചുസ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാർഡ് കെട്ടിടത്തിൽ വെച്ചാണ് ആക്രമണമുണ്ടായത്.
സിംനയും ഷാഹുലും നേരത്തെ സുഹൃത്തുക്കളും വിവാഹിതരുമായിരുന്നു. സിംനയുടെ ഭർത്താവ് ഷക്കീർ വിദേശത്തായിരിക്കെ അയൽവാസിയായിരുന്ന ഷാഹുലായിരുന്നു ആവശ്യമായ സഹായങ്ങൾ ചെയ്തിരുന്നത്. സിംനയുടെ ഭർത്താവ്, വിദേശത്തു ജോലിയുള്ള ഷക്കീർ ഇപ്പോൾ നാട്ടിലുണ്ട്. അയൽവാസിയായിരുന്ന ഷാഹുലുമായി സിംനയ്ക്ക് സൗഹൃദമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇടയ്ക്ക് ബന്ധത്തിൽ വിള്ളലുണ്ടായി. ഇതാണ് പകക്ക് കാരണമായത്.
പ്രതി ഷാഹുൽ പലതവണ സഹോദരിയെ ശല്യം ചെയ്തിരുന്നതായി കൊല്ലപ്പെട്ട സിംനയുടെ സഹോദരൻ ഹാരിസ് പ്രതികരിച്ചിരുന്നു. പ്രതി മുൻപ് മദ്യപിച്ച് വീട്ടിലെത്തിയും ബഹളം ഉണ്ടാക്കിയിട്ടുണ്ട്. സംഭവത്തിൽ പൊലീസിൽ പരാതി നൽകാൻ സഹോദരിയോട് ആവശ്യപ്പെട്ടിരുന്നു. പരാതി നൽകിയിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. പരാതിപ്പെട്ടതിലുളള പ്രകോപനമാകാം കൊലപാതകത്തിന് കാരണമായതെന്നാണ് ഹാരിസ് പറഞ്ഞത്.
പ്രതിയുടെ വീടിനു സമീപത്തായിരുന്നു സിംന ആദ്യം താമസിച്ചിരുന്നത്. അടുത്തിടെയാണ് നിരപ്പ് ഭാഗത്തേക്കു താമസം മാറിയത്. പെരുമറ്റം ഡെന്റൽ കോളജിന് സമീപത്തുള്ള സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയാണ് സിംന. സാഹിർ (17), സഹാന (16), സഫ്വാന (10) എന്നിവർ മക്കളാണ്. സിംന സ്വന്തം നാടായ പുന്നമറ്റത്തു താമസിച്ചിരുന്ന ഘട്ടത്തിൽ ഷാഹുൽ പലപ്പോഴും വീട്ടിലെത്തി ബഹളമുണ്ടാക്കുകയും വീടിനു നേരേ ആക്രമണം നടത്തുകയും ചെയ്തിട്ടുണ്ട്.
Post Your Comments