CinemaComing SoonLatest News

അന്ന് ഭാര്യ എട്ട് മാസം ഗർഭിണിയായിരുന്നു, അവിടുന്ന് രക്ഷപ്പെട്ട ശേഷം 5 വർഷം കഴിഞ്ഞ് വീണ്ടും ദുബായ്ക്ക് വണ്ടി കയറി: നജീബ്

മരുഭൂമിയിൽ പെട്ടുപോയ നജീബ് എന്ന വ്യക്തിയുടെ ജീവിതം പറയുന്ന ‘ആടുജീവിതം’ ഈ മാസം തിയേറ്ററുകളെത്തും. നജീബിന്റെ ജീവിതത്തിലെ യഥാർത്ഥ സംഭവ വികാസങ്ങളെ ആസ്പദമാക്കി ബെന്യാമിൻ എഴുതിയ ‘ആടുജീവിതം’ എന്ന നോവൽ ആണ് സിനിമയ്ക്ക് പ്രചോദനം. നോവലിനെ ആസ്പദമാക്കി ബ്ലെസ്സി ആടുജീവിതം എന്ന സിനിമയൊരുങ്ങുമ്പോൾ വലിയ പ്രതീക്ഷയോടെയാണ് മലയാളികൾ ചിത്രത്തെ നോക്കികാണുന്നത്. പൃഥ്വിരാജിന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ സിനിമ കൂടിയാണ് ആടുജീവിതം. സിനിമ ചർച്ചയാവുമ്പോൾ യഥാർത്ഥ നജീബിനെയാണ് മലയാളികൾ എപ്പോഴും ഓർത്തിരിക്കുന്നത്. ഇപ്പോഴിതാ തന്റെ അനുഭവങ്ങളെ കുറിച്ച് നജീബ് പങ്കുവെച്ച വാക്കുകളാണ് ചർച്ചയാവുന്നത്.

നാട്ടിൽ നിന്നും ദുബായിലേക്ക് വണ്ടി കയറുമ്പോൾ തന്റെ ഭാര്യ 8 മാസം ഗർഭിണിയായിരുന്നുവെന്നും ആട്ടിൻപാലും കുബൂസും കഴിച്ചാണ് താൻ മരുഭൂമിയിൽ അതിജീവിച്ചതെന്നും നജീബ് ഓർത്തെടുക്കുന്നു.

‘അന്ന് ഞാന്‍ അങ്ങനെ കഷ്ടപ്പെട്ട സംഭവം ജനങ്ങള്‍ സിനിമയിലൂടെ അറിയാന്‍ പോകുന്നുവെന്ന കാര്യത്തില്‍ സന്തോഷമുണ്ട്. അന്നത്തെ അനുഭവങ്ങള്‍ തന്നെയാണ് പൃഥ്വിരാജ് സിനിമയിലൂടെ അറിയിക്കാന്‍ പോകുന്നത്. 93ല്‍ അവിടെ ചെന്നിറങ്ങി, ഒരാള്‍ വന്ന് എന്റെ പാസ്‌പോര്‍ട്ട് ചോദിച്ചപ്പോള്‍ കൊടുത്തു, വണ്ടിയില്‍ കയറാന്‍ പറഞ്ഞു, ഞാന്‍ കയറി. എന്റെ അറബി തന്നെ ആയിരിക്കും വന്നത് എന്നാണ് ഞാന്‍ അന്ന് വിചാരിച്ചത്. വണ്ടി നേരെ മരുഭൂമിയിലേക്കാണ് പോയത്.

ഞാന്‍ അപ്പോഴും ആലോചിക്കുന്നുണ്ട് നമ്മുടെ നാട്ടില്‍ നിന്ന് കയറുന്നവര്‍ ഒക്കെ എവിടെ എന്ന്. കാരണം ഒരു കെട്ടിടം പോലുമില്ല എവിടെയും. വേറെ ഒന്നും കാണുന്നില്ല. കുറെ നേരം മരുഭൂമിലൂടെ യാത്ര ചെയ്തു. ഒരുപാട് ഓടി സന്ധ്യയ്ക്ക് വണ്ടി വന്ന് നിര്‍ത്തിയത് ഒരുപാട് ആടുകളും ഒട്ടകങ്ങളും ഒക്കെ ഉള്ള സ്ഥലത്താണ്. ഞാന്‍ പെട്ടു എന്ന് എനിക്ക് അപ്പോള്‍ തന്നെ മനസിലായി.

ഞാന്‍ അന്നേരം തൊട്ട് കരയാന്‍ തുടങ്ങി. കരഞ്ഞപ്പോള്‍ അറബിക്ക് ദേഷ്യം വന്നു. അവിടെ താടിയും മുടിയും ഒക്കെ നീട്ടി, കണ്ടാല്‍ തന്നെ വികൃത രൂപമുള്ള ഒരു മനുഷ്യനും ഉണ്ടായിരുന്നു. ഇവരോടൊന്നും സംസാരിക്കാന്‍ ഭാഷ പോലും അറിയില്ലല്ലോ. ഞാന്‍ ആലോചിക്കുന്നത് അവിടുന്ന് പോരുമ്പോള്‍ എട്ട് മാസം ഗര്‍ഭിണിയായ ഭാര്യയെക്കുറിച്ചാണ്. എപ്പോഴും മണല്‍ക്കാറ്റാണ്. ആരോ പുതച്ച ഒരു പുതപ്പും പുതച്ചാണ് അവിടെ കിടന്നത്. ആകാശത്ത് വിമാനം പോവുന്നത് കണ്ടപ്പോഴും ഞാന്‍ പെട്ടുപോയെന്നോര്‍ത്ത് കരഞ്ഞു. ഒട്ടകത്തിനെ കറക്കാനാണ് അടുത്ത ദിവസം എന്നോട് പറഞ്ഞത്.

പറഞ്ഞത് കേട്ടില്ലെങ്കില്‍ അടി കിട്ടും എന്ന് ഉറപ്പായിരുന്നു. വെള്ള ആടിനെ പിടിച്ച് കൊണ്ടുവരാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ കറുത്തതിനെ പിടിച്ചു വന്നു. അപ്പോഴും കിട്ടി അടി. അറബി കഴിച്ചതിന്റെ ബാക്കി ഉണങ്ങിയ കുബ്ബൂസ് ഒക്കെയാണ് ചിലപ്പോള്‍ കിട്ടുക. അവസാനം ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി ആടിന്റെ പാല്‍ കറന്ന് കുടിക്കാന്‍ തുടങ്ങി. ഇവരുടെ കണ്ണുവെട്ടിച്ച് ഒന്നരദിവസം മരുഭൂമിയില്‍ കൂടി ഓടിയിട്ടുണ്ട്. അവിടുന്ന് രക്ഷപ്പെട്ട് അഞ്ച് വര്‍ഷം കഴിഞ്ഞ് 2000ത്തില്‍ വീണ്ടും ദുബായ്ക്ക് വണ്ടി കയറി.

ആ സമയത്താണ് ബെന്യാമിനെ പരിചയപ്പെടുന്നത്. അന്ന് ബന്ധുക്കള്‍ ഉണ്ടായിരുന്നു അവിടെ. അങ്ങനെയാണ് രണ്ടാമത് വീണ്ടും പോയത്. ഒരു ജോലിക്ക് വേണ്ടി ശ്രമിക്കുന്നതിനിടയില്‍ അളിയന്റെ സുഹൃത്ത് സുനിലിന്റെ അടുത്ത് എന്റെ കഥ പറഞ്ഞു. അപ്പോൾ തന്നെ ജോലി ശരിയാക്കി തന്നു. സുനിലിന്റെ സുഹൃത്തായിരുന്നു ബെന്യാമിന്‍. അങ്ങനെയാണ് ബെന്യാമിന്‍ ഇത് കഥയാക്കുന്നത്. പുസ്തകത്തിന്റെ പ്രകാശനത്തിന് എനിക്കായിരുന്നു ആദ്യത്തെ പുസ്തകം സമ്മാനിച്ചത്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് പുസ്തകത്തിന് കിട്ടിയതോടെ ആള്‍ക്കാര്‍ വിളിയും മറ്റുമൊക്കെ തുടങ്ങി’, നജീബ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button